ഇന്ത്യയെ സംബന്ധിച്ചടത്തോളം തന്ത്രപ്രധാനമായ സ്ഥലമാണ്, ഇന്ത്യ - ചൈന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സിക്കിമിലെ നാഥുല ചുരം. ഇന്ത്യൻ പട്ടാളക്കാരും ചൈനീസ് പട്ടാളക്കാരും മുഖാമുഖം കാണുന്ന 4 സ്ഥലങ്ങളിൽ ഒന്നായ ഈ സ്ഥലത്ത് മഞ്ഞ് കാലത്ത് യാത്ര ചെയ്യുക ദുഷ്കരമാണ്.
വർഷങ്ങൾക്ക് മുൻപ് മരിച്ച് പോയ ഒരു പട്ടാളക്കാരന്റെ ആത്മാവ് ഈ പതയിൽ ഇന്ത്യയ്ക്ക് സംരക്ഷണം നൽകി നിൽക്കുന്നുണ്ടെന്ന ഒരു വിശ്വാസം പട്ടാളക്കാരുടെ ഇടയിലുണ്ട്. ഹർഭജൻ സിംഗ് എന്നാണ് ഈ പട്ടാളക്കാരന്റെ പേര്.
1968 ഒക്ടോബർ 4 ന് രാജ്യത്തിന്റെ അതിർത്തി കാക്കുന്നതിനിടെ ഹർഭജൻ സിംഗിനെ കാണാതാകുകയായിരുന്നു. ടുക് ലാ യിലെ അദ്ദേഹത്തിന്റെ ബെറ്റാലിയൻ ഹെഡ്ക്വാട്ടേഴ്സിൽ നിന്ന് ഡൊങുചുയി ലായിലേക്കുള്ള യാത്രയിൽ കാൽ വഴുതി ഒരു വെള്ളക്കെട്ടിൽ വീഴുകയിരുന്നു. സഹപ്രവർത്തകർ ദിവസങ്ങളോളം അദ്ദേഹത്തിനായി തിരച്ചിൽ നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടാത്താൻ കഴിഞ്ഞില്ല.
Photo Courtesy: Ambuj Saxena
ഹർഭജനെ കാണാതയതിന്റെ അഞ്ചാം ദിവസം ഹർഭജന്റെ സുഹൃത്ത് ഒരു സ്വപ്നം കണ്ടു, ഹർഭജൻ കാൽ വഴുതി വീണ സ്ഥലത്തിന് രണ്ട് കിലോമീറ്റർ അപ്പുറം മഞ്ഞിനടിയിൽ അയാളുടെ മൃതദേഹം കിടക്കുന്നതായിട്ടാണ് സ്വപ്നം. എന്നാൽ സുഹൃത്ത് ഈ സ്വപ്നം വലിയ കാര്യമായി എടുത്തില്ല. പക്ഷെ ദിവസങ്ങൾക്ക് ശേഷം താൻ സ്വപ്നത്തിൽ കണ്ട അതേ സ്ഥലത്ത് നിന്ന് ഹർഭജന്റെ മൃതദേഹം കണ്ടെടുത്തപ്പോൾ താൻ കണ്ട സ്വപ്നത്തിൽ കാര്യമുള്ളതായി സുഹൃത്തിന് തോന്നി.
ശവസംസ്കാര ചടങ്ങുകൾ കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഹർഭജൻ വീണ്ടും സുഹൃത്തിന് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് തന്റെ പേരിൽ ഒരു ക്ഷേത്രം നിർമ്മിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ബാബ ഹർഭജൻ മന്ദിർ
പട്ടാളക്കാരും പ്രദേശവാസികളും ആദരപൂര്‍വം കാണുന്ന ക്ഷേത്രത്തില്‍ ഇതുവഴി പോകുന്ന സഞ്ചാരികളും സന്ദര്‍ശിക്കാറുണ്ട്. ഗാംങ്ടോക്കിൽ നിന്ന് 60 കിലോമീറ്റർ അകലെയായി നാഥുല ചുരത്തിൽ കുപുപ് താഴ്വരയ്ക്ക് സമീപത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Indrajit Das
വിശ്വാസങ്ങൾ
ഈ ക്ഷേത്രത്തിൽ ഒരു കുപ്പി വെള്ളം വച്ച് പോയ ശേഷം മടക്കയാത്രയില്‍ അത് തിരികെയെടുത്താല്‍ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കുമെന്നാണ് വിശ്വാസം.
സമാധിയടക്കമുള്ള ക്ഷേത്രത്തില്‍ ദിവസവും രാത്രി ബാബ സന്ദര്‍ശിക്കാറുണ്ടെന്നും അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന പട്ടാളക്കാരുടെ ജീവന്‍ കാക്കാന്‍ ബാബാ സന്നദ്ധനായി നിൽക്കുന്നുണ്ടെന്നുമാണ് സഹപ്രവർത്തകർ വിശ്വസിക്കുന്നത്.
ബാബയുടെ അവധിക്കാലം
എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 14ന് ബാബ വാര്‍ഷിക അവധിക്ക് പഞ്ചാബിലെ കപൂര്‍ത്തലയിലുള്ള വീട്ടില്‍ പോകാറുണ്ടെന്ന് ആളുകൾ വിശ്വസിക്കുന്നുണ്ട്. ആ ദിവസം ബാബയുടെ യൂണിഫോമടക്കം സാധനങ്ങളുമായി മിലിട്ടറി ജീപ്പില്‍ രണ്ട് ജവാന്‍മാര്‍ പഞ്ചാബിലേക്ക് യാത്ര തിരിക്കാറുണ്ട്.
ന്യൂ ജയ്പാല്‍ഗുരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പഞ്ചാബിലേക്ക് ഇവര്‍ ട്രെയിന്‍ കയറുക. ഒരു ബെര്‍ത്ത് ബാബക്കായി ഇവര്‍ ഒഴിച്ചിടുകയും ചെയ്യും. എല്ലാ മാസവും ഈ പട്ടാളക്കാരന്റെ മാതാവിന് ഒരു ചെറിയ തുക നല്‍കി വരുന്നുമുണ്ട്.