വർഷത്തിൽ ഒരുദിവസം മാത്രം വിശ്വാസികൾക്ക് പ്രവേശനമുള്ള ക്ഷേത്രം.കാടിനു നടുവിലെ ഈ ക്ഷേത്രത്തിലേക്ക് വിശ്വാസികളെയും സഞ്ചാരികളെയും ആകർഷിക്കാൻ കൂടുതലൊന്നും വേണ്ട. ഇടുക്കി ജില്ലയിലെ കുമളിക്ക് സമീപം പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന് 15 കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രമാണ് മേടമാസത്തിലെ ചിത്രപൗർണ്ണമി ദിനത്തിൽ മാത്രം വിശ്വാസികൾക്കായി തുറന്നുകൊടുക്കുന്നത്. ഈ വർഷം മേയ് പത്തിനാണ് ക്ഷേത്രം വിശ്വാസികൾക്കായി തുറന്നുകൊടുക്കുന്നത്.
ഐതിഹ്യങ്ങളാൽ സമ്പന്നമാണ് കാടിനു നടുവിലെ ഈ ക്ഷേത്രം. രണ്ടായിരത്തോളം വർഷങ്ങൾക്കു മുൻപ് തമിഴ് രാജാവായിരുന്ന ചേരൻ ചെങ്കുട്ടവൻ സ്ഥാപിച്ചതാണെന്നാണ് ചരിത്രം. മധുര ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെ എത്തിയെന്നും ഇതറിഞ്ഞ ചേരൻ ചെങ്കുട്ടവൻ കാടിനു നടുവിൽ വണ്ണാത്തിപ്പാറയിൽ കണ്ണകിക്കായി ക്ഷേത്രം പണിതുവെന്നാണ് വിശ്വാസം. തുടർന്ന് 14 ദിവസത്തിനു ശേഷം കണ്ണകി ഇവിടെനിന്ന് കൊടിങ്ങല്ലൂരിനു പോയതായും പറയപ്പെടുന്നു.
pc. Reji Jacob
കേരളത്തിലെ ആകെയുള്ള കണ്ണകി ക്ഷേത്രവും ഇതാണ്. കേരള തമിഴ്‌നാട് അതിർത്തിയിൽ സമുദ്രനിരപ്പിൽ നിന്നും 1337 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുമളിയിൽ നിന്ന് തേക്കടി വനത്തിലൂടെ പതിനാല് കിലോമീറ്ററോളം സഞ്ചരിച്ച് വേണം ക്ഷേത്രത്തിലെത്താൻ.
നൂറ്റാണ്ടുകളോളം ആരും തിരിഞ്ഞുനോക്കാതെ കിടന്ന ക്ഷേത്രത്തിൽ 1980 കളിൽ തമിഴ്‌നാട്ടുകാർ അവകാശവാദം ഉന്നയിച്ചു. തർക്കം ഒഴിവാക്കാനായി ചിത്രപൗർണ്ണമി നാളിൽ ക്ഷേത്രങ്ങൾ ഒന്നിൽ തമിഴ് നാട്ടിലെയും മറ്റൊന്നിൽ കേരളത്തിലെയും പൂജാരികൾക്ക് പൂജയ്ക്ക് അനുവാദം നല്കി.
ഉത്സവദിവസം പുലർച്ചെ ആറുമണിക്കു തുടങ്ങുന്ന പ്രത്യേകപൂജ വൈകിട്ട് നാലുവരെ നീണ്ടു നില്ക്കും.
pc: RameshSharma1
പൂർണ്ണമായും കരിങ്കല്ലിൽ തീർത്തതാണ് ക്ഷേത്രം. പുരാതന പാണ്ഡ്യൻ ശൈലിയാണ് നിർമ്മാണത്തിന് സ്വീകരിച്ചിരിക്കുന്നത്. കല്ലുകൾ ചതുരകഷ്ണങ്ങളാക്കി അടുക്കിവെച്ചാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കണ്ണകിയുടെ പ്രതിഷ്ഠ പഞ്ചലോഹത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇവിടെയുള്ള ശിവന്റെയും ഗണപതിയുടെയും പ്രതിഷ്ഠ കല്ലിലാണ് തീർത്തിരിക്കുന്നത്. പെരുമാൾ പ്രഭു എന്ന ശിവന്റെ ശ്രീകോവിലിലേയ്ക്കുള്ള പടിക്കെട്ടുകൾ ഇപ്പോഴും അവിടെ അവശേഷിക്കുന്നുണ്ട്.
ക്ഷേത്രത്തിൻറെ ശ്രീകോവിലിന്റെയും പ്രതിഷ്ഠയുടെയും ഭാഗങ്ങൾ തകർന്ന അവസ്ഥയിലാണുള്ളത്. തമിഴ്‌നാട്ടിൽ നിന്നുള്ള ശൈവമതക്കാരുടെ അക്രമത്തിലാണ് ക്ഷേത്രം തകർക്കപ്പെട്ടതെന്നാണ് ചരിത്രകാരൻമാർ പറയുന്നത്.
pc: kerala tourism
വനംവകുപ്പിൻറെനിരീക്ഷണത്തിലുള്ള ഇവിടെ ഉത്സവദിവസം പ്രത്യേക അനുമതി ലഭിച്ച വാഹനങ്ങളിലാണ് സന്ദർശകരെ കൊണ്ടുവരുന്നത്. കാട്ടിനുള്ളിലൂടെ 14 കിലോമീറ്റർ നടന്നു വരാനും അനുവാദമുണ്ട്. എന്നാൽ ഇവിടെ സ്വകാര്യ വാഹനങ്ങൾ അനുവദിക്കില്ല.
കേരള തമിഴ്‌നാട് സർക്കാരുകളുടെ നേതൃത്വത്തിൽ മേയ് പത്തിലെ പൂജകൾക്കും പ്രവേശനത്തിനുമായി വിപുലമായ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. രാവിലെ ഒൻപതു മുതൽ വൈകിട്ട് മൂന്നുവരെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാണ് ഇവിടം.