നവരാത്രി ആഘോഷാങ്ങള്‍ക്കും വിദ്യാരംഭത്തിനും വിശ്വാസികള്‍ സന്ദര്‍ശിക്കാറുള്ള ക്ഷേത്രമാണ് കൊല്ലൂരിലെ മൂകാംബിക ക്ഷേത്രം. കേരളത്തില്‍ നിന്ന് നിരവധി ഭക്തരാണ് നവരാത്രി ആഘോഷിക്കാന്‍ കൊല്ലൂരിലേക്ക് യാത്രയാകാറുള്ളത്. കൊല്ലൂര്‍ വരെ പോകാന്‍ സാധിക്കാത്തവര്‍ക്ക് കേരളത്തില്‍ ഒരു ക്ഷേത്രമുണ്ട്, കോട്ടയത്തിന് അടുത്തുള്ള പനച്ചിക്കാട് ക്ഷേത്രം. ദക്ഷിണ മൂകാംബിക എന്നാണ് പനച്ചിക്കാട് ക്ഷേത്രം അറിയപ്പെടുന്നത്.
വളരെ പഴക്കമുള്ള ഒരു വിഷ്ണു ക്ഷേത്രമാണ് പനച്ചിക്കാട് ക്ഷേത്രം. എന്നാല്‍ സരസ്വതിയുടെ പേരിലാണ് പനച്ചിക്കാട് ക്ഷേത്രം പ്രസിദ്ധമായത്. വിഷ്ണുവിനോടൊപ്പം സരസ്വതിക്കും ഈ ക്ഷേത്രത്തില്‍ തുല്ല്യപ്രാധാന്യമാണ്.
സോപാനവും ശ്രീകോവിലും ഇല്ലാത്ത ക്ഷേത്രം
സാധാരണ കേരളത്തിലെ ക്ഷേത്രങ്ങളില്‍ കാണാറുള്ള ശ്രീകോവിലൊ സോപാനമോ ഈ ക്ഷേത്രത്തിനില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മഹാവിഷ്ണുവിനെ പ്രതിഷ്ടിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ തെക്ക് വശത്തായുള്ള ചെറിയ കുളത്തിന്റെ കരയിലാണ് സരസ്വതി ദേവിയെ പ്രതിഷ്ടിച്ചിരിക്കുന്നത്. ഈ കുളവും അതിനു ചുറ്റുമുള്ള വള്ളിപടര്‍പ്പും മാത്രമാണ് ഇവിടെയുള്ളത്. മൂലവിഗ്രഹം കുടികൊള്ളുന്നത് ഈ വള്ളിപടര്‍പ്പിലാണെങ്കിലും പൂജകളും മറ്റു കര്‍മ്മങ്ങളും നടത്തുന്നത് ഈ വിഗ്രഹത്തിന് എതിരെ സ്ഥാപിച്ചിട്ടുള്ള പ്രതി വിഗ്രഹത്തിലാണ്.
സരസ്വതി ലത
സരസ്വതിയുടെ മൂല വിഗ്രഹത്തെ പൊതിഞ്ഞ് നിൽക്കുന്ന വള്ളിപ്പടർപ്പ് മറ്റെവിടെയും വളരാത്ത സരസ്വതി ലതയാണെന്നാണ് വിശ്വാസം. വള്ളിപ്പടർപ്പും ഇവിടുത്തെ നീരുറവയും ദിവ്യമാണെന്നാണ് വിശ്വാസം. മൂലവിഗ്രഹത്തിന്‍റെ കാല്‍ തഴുകി വരുന്ന തീര്‍ത്ഥജലം ഒരിക്കല്‍ പോലും വറ്റാറില്ല. സരസ്സില്‍ വസിക്കുന്ന ദേവി ആയ സരസ്വതീ ദേവി പനച്ചിക്കാട്ട് ആ പേര് അന്വര്‍ത്ഥമാക്കുന്നു. പൂജയ്ക്കായി വെള്ളമെടുക്കുന്നത് ഇവിടെ നിന്നാണ്. കിണറോ മറ്റ് ജലസ്രോതസ്സുകളോ ഇല്ല.
ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ
ക്ഷേത്രത്തിൽ എത്തുന്ന ഭക്തർ ആദ്യം വിഷ്ണുവിനെയാണ് തൊഴുക. പിന്നെയാണ് സരസ്വതിയെ തൊഴുന്നത്. ഗണപതി, ശിവന്‍, ശാസ്താവ്, യക്ഷി, നാഗരാജാവ് എന്ന ക്രമത്തില്‍ ഭക്തര്‍ ഇവിടെ ദര്‍ശനം നടത്തുന്നു.
സരസ്വതീ ക്ഷേത്രത്തിനു പടിഞ്ഞാറ് ഭാഗത്ത് മുകളിലായി ഇലഞ്ഞിയും ഏഴിലം പാലയും തഴച്ചുവളര്‍ന്നു നില്‍ക്കുന്നു. ഇവിടെയാണ് മൂലബിംബത്തിന് കാവലായി ഉണ്ടായിരുന്ന യക്ഷി കുടികൊള്ളുന്നത്. അടുത്ത് തന്നെ ബ്രഹ്മരക്ഷസ്സുമുണ്ട്.
സരസ്വതിക്ക് സാരസ്വത സൂക്താര്‍ച്ചനയും വിഷ്ണുവിന് പുരുഷ സൂക്താര്‍ച്ചനയും നടത്താം. രാവിലെ അഞ്ച് മുപ്പത് മുതല്‍ പതിനൊന്ന് മണിവരെയും വൈകിട്ട് അഞ്ച് മണിമുതല്‍ ഏഴ് മുപ്പത് വരെയുമാണ് നട തുറക്കുക.
എല്ലാ ദിവസവും വിദ്യാരംഭം
ദുര്‍ഗ്ഗാഷ്ടമി, മഹാനവമി എന്നീ ദിവസങ്ങളില്‍ ഒഴികെ എല്ലാ ദിവസവും, മൂകാംബികയില്‍ എന്നപോലെ, പനച്ചിക്കാട്ടും വിദ്യാരംഭം നടത്തുന്നുണ്ട്. ജാതിമത ഭേദമന്യേ ആളുകള്‍ എത്തുന്നു എന്നൊരു സവിശേഷതയാണ്.
സാരസ്വതം നെയ്യ്
പനച്ചിക്കാട്ടെ പ്രധാന വഴിപാടുകളില്‍ ഒന്നാണ് സാരസ്വതം നെയ്യ്. ബുദ്ധിക്കും വിദ്യയ്ക്കും ഉണര്‍വ് നല്‍കുന്ന ഈ ഔഷധം സാരസ്വത സൂക്തം വിധിയാം വണ്ണം ജപിച്ച് ശുദ്ധവും പൂര്‍ണ്ണവും ആക്കിയതാണ്. സരസ്വതിക്കും മഹാവിഷ്ണുവിനും അരവണ, ത്രിമധുരം, യക്ഷിക്ക് വറ, രക്ഷസ്സിന് പാല്‍പ്പായസം, ശാസ്താവിന് തേങ്ങ തിരുമ്മിയ നരത്തല നിവേദ്യം, ശിവന് ധാര, കൂവളമാല, ഗണപതിക്ക് ഒറ്റയപ്പം, കറുകമാല എന്നിവയും പ്രധാന വഴിപാടുകളാണ്.
എത്തിച്ചേരാൻ
കോട്ടയം - ചങ്ങനാശേരി റോഡില്‍ ചിങ്ങവനത്ത് നിന്ന് നാലു കിലോമീറ്റര്‍ കിഴക്ക് മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.