മംഗല്യ തടസ്സവും, ദാമ്പത്യ പ്രയാസങ്ങളും നേരിടുന്ന ഭക്തജനങ്ങൾക്ക് തിരുവൈരാണിക്കുളത്തിലെ പാർവതി ദേവിയെ കാണാൻ സമയമായി. വർഷത്തിൽ 12 ദിവസം മാത്രമേ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാർവതി ദേവിയുടെ നട തുറക്കുകയുള്ളു. ധനുമാസത്തിലെ തിരുവാതിര നാൾ കഴിഞ്ഞ് 12 ദിവസം ഭക്തർക്ക് ഇവിടെയെത്തി പാർവതി ദേവിയുടെ ദർശനം നേടാം.
ആലുവയ്ക്ക് അടുത്തുള്ള ശ്രീമൂല നഗരം പഞ്ചായത്തിൽ പെരിയാറിന്റെ വടക്കേക്കരയിൽ വെള്ളാരപ്പള്ളി എന്ന ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പട്ടുംതാലിയും, മഞ്ഞൾപ്പറ എന്നിവയാണ് ഇവിടുത്തെ പ്രധാന വഴിപാട്. മാംഗല്യ തടസ്സം മാറാനും ദീർഘമാംഗല്യ വരം നേടാനുമാണ് ഭക്തർ ഈ ദിവസങ്ങളിൽ ഈ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്.
Photo Courtesy: thiruvairanikkulamtemple
പ്രതിഷ്ഠയുടെ പ്രത്യേകത
മറ്റു ക്ഷേത്രങ്ങളിലേത് പോലെ ശിവനും പാർവതിയേയും മുഖാമുഖമായി അല്ല ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇത്തരത്തിൽ അപൂർവ ക്ഷേത്രങ്ങൾ മാത്രമാണ് ഇന്ത്യയിൽ ഉള്ളത്.
ഐതിഹ്യം
നിവേദ്യങ്ങൾ ഒരുക്കുന്ന സമയത്ത് തിടപ്പള്ളിയില്‍ ആരുടെയും സാന്നിദ്ധ്യം ഉണ്ടാകാൻ പടില്ലാ എന്നിരിക്കേ, ഒരിക്കല്‍ ഊരാണ്‍മക്കാരന്‍ ഒരു നമ്പൂതിരി തിടപ്പള്ളി രഹസ്യം അറിയാനായി മറഞ്ഞുനിന്നു നോക്കി. ഈ സമയം അദ്ദേഹം തിടപ്പള്ളിയില്‍ സര്‍വ്വാഭരണ വിഭൂഷിതയായ ശ്രീപാര്‍വ്വതിയെ കണ്ടുവത്രേ, നമ്പൂതിരി ഭക്തവിവശനായി ''അമ്മേ, ഭഗവതി, ജഗദംബികേ'' എന്നു വിളിച്ചു പോയി. ഇതു കേട്ടയുടനെ ദേവി നമ്പൂതിരിയെ നോക്കിയിട്ടു പറഞ്ഞു ''ഞാനിനി ഇവിടെ നില്‍ക്കില്ല, എനിക്കിനി ഇവിടുത്ത പൂജകളും, നിവേദ്യങ്ങളും നല്‍കേണ്ടതില്ല''.
തന്റെ തെറ്റു മനസിലാക്കിയ നമ്പൂതിരി ദേവിയോടു മാപ്പ് അഭ്യർത്ഥിച്ചു. നമ്പൂതിരിയുടെ വിഷമം മനസിലാക്കിയ ദേവി, ഭഗവാന്റെ തിരുനാള്‍ ദിനമായ ധനുമാസത്തിലെ തിരുവാതിരനാള്‍ അസ്തമിച്ച് കുസുമധാരണ സമയത്തിനുമുമ്പ് ദര്‍ശനം നല്‍കാമെന്നും, അന്നുതൊട്ട് 12 ദിവസം ദര്‍ശിക്കുന്ന ഭക്തര്‍ക്ക് അനുഗ്രഹവും മംഗല്യാദി സൗഭാഗ്യങ്ങളും ഉണ്ടാകുമെന്നും അരുള്‍ചെയ്ത് അപ്രത്യക്ഷയായി എന്നാണ് ഐതിഹ്യം.
Photo Courtesy: thiruvairanikkulamtemple
പുഷ്പിണി
ഭഗവതിയുടെ തോഴി ആയി ഒരു പുഷ്പിണി ഉണ്ടായിരുന്നുവെന്നും ആ തോഴി പറഞ്ഞാലേ നടതുറക്കാവൂ എന്ന് ദേവിയുടെ അരുളപ്പാടുണ്ടായിരുന്നതുകൊണ്ട് ഇപ്പോഴും പുഷ്പിണി അവകാശമുള്ള സ്തീ ക്ഷേത്രത്തിലെത്തിയാലേ നടതുറക്കാറുള്ളു.
ക്ഷേത്രത്തിലെ താലമെടുപ്പും, വഴിപാടുകളില്‍ ഭൂരിപക്ഷവും സ്ത്രീകളോടു ബന്ധപ്പെട്ടതും മംഗല്യസൗഭാഗ്യത്തിനു വേണ്ടിയുള്ളതുമായതിനാല്‍ സ്ത്രീകളാണ് നടതുറപ്പു മഹോത്സവസമയത്ത് കൂടുതലെത്തുന്നത്.
ഈ ഉത്സവവും ദേവിയുടെ നടതുറപ്പും കൂടാതെ ശിവരാത്രി, നവരാത്രി, മണ്ഡലകാലം, വിഷുക്കണി, തിരുവോണം എന്നിവയും ക്ഷേത്രത്തിൽ ആചരിച്ചുവരുന്നു.
ക്ഷേത്രത്തിൽ എത്തിച്ചേരാൻ
എറണാകുളം ജില്ലയില്‍ ആലുവയ്ക്കും കാലടിയ്ക്കും മധ്യേ പെരിയാറിന്റെ തീരത്ത് വെള്ളാരപ്പിള്ളി തെക്കു ഭാഗത്താണ് തിരുവൈരാണിക്കുളം ക്ഷേത്രം. ദേശീയപാത 47ല്‍ ആലുവയ്ക്കു സമീപം ദേശത്തു നിന്നും ചൊവ്വര- കാലടി റോഡില്‍ 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശ്രീമൂലനഗരം എന്ന സ്ഥലത്തെത്തും. ഇവിടെനിന്ന് വല്ലം റോഡില്‍ ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ച് വലതുഭാഗത്തുള്ള അകവൂര്‍ തിരുവൈരാണികുളം റോഡില്‍കൂടി കുറച്ചുദൂരം പോയാല്‍ ക്ഷേത്രത്തില്‍ എത്താം.