വേനലിൻറെ ചൂട് ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. താങ്ങാൻ കഴിയാത്ത വിധത്തിലുള്ള വെയിലിൽ നിൽക്കുമ്പോൾ അറിയാതെ ആണെങ്കിലും ഒന്ന് രക്ഷപെടുവാൻ ആഗ്രഹിക്കാത്തവർ കാണില്ല. പകലിലെ ചൂട് കാരണം ഒന്നു രാത്രിയായാൽ മതി എന്നു കരുതി കിടക്കാൻ പോയാലും അവിടെയും ഒരു രക്ഷ കാണില്ല. ഫാനിട്ടാൽ പോലും ചൂടു കാറ്റല്ലാതെ ഒന്നും വരില്ല. ഇങ്ങനെ പോയാൽ ഒരു യാത്രയല്ലാതെ മറ്റൊരു വഴി കാണില്ല. നാടു മുഴുവൻ പൊള്ളുമ്പോഴും തണുപ്പിൽ കിടക്കുന്ന കുറച്ച് ഇടങ്ങൾ. ഇതാ വേനൽചൂടിൽ നിന്നും രക്ഷപെടുവാനായി ആളുകൾ പോകുന്ന കുറച്ച് ഇടങ്ങൾ നോക്കാം...
പറക്കാം ഹിമാചലിന്
ഇവിടെ ചൂട് കൂടുമ്പോൾ അറിയാതെയാണെങ്കിലും പറഞ്ഞ് പോകുന്ന സ്ഥലമാണ് കുളുവും മണാലിയും. ഒരിക്കലെങ്കിലും ഹിമാചലിലെ കുളുവിലേക്കും മണാലിയിലേക്കും ഒരു ട്രിപ്പ് പോകണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. അതിനു പറ്റിയ സമയം ഈ വേനൽ തന്നെയാണെന്നതിൽ ഒരു സംശയവും ഇല്ല, മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന ഇടങ്ങളിലൂടെ കാഴ്ചകൾ കണ്ട് നടക്കുവാൻ പറ്റിയ സമയം ഇത് തന്നെയാണ്.
ആൻഡമാൻ- നിക്കോബാർ
ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്ന സ്ഥലമാണ് ആൻഡമാൻ. പവിഴപ്പുറ്റുകളും കടലിലെയും കരയിലെയും ഒക്കെ കാഴ്ചകളുമായി കാത്തിരിക്കുകയാണ് ഇവിടം സഞ്ചാരികളെ. പുറത്തെ ചൂടിനെ ഒരു തരത്തിലും അകത്തേയ്ക്ക് കൊണ്ടു വരാത്ത ഇവിടെ കറങ്ങുവാനും സ്ഥലങ്ങൾ കാണുവാനും ഒക്കെ മികച്ച സൗകര്യങ്ങളാണുള്ളത്.
വ്യത്യസ്തമായ കാഴ്ചകളുള്ള ദ്വീപുകളും കടലിലെ സാഹസികതകളും ഒക്കെയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. വിഴപ്പുറ്റുകളും കരയിലെ നിറഞ്ഞുകിടക്കുന്ന കാടുകളും ഒക്കെയായി കിടക്കുന്ന അടിപൊളി കാഴ്ചകൾ ഇവിടെ ഒരുപാട് കാണാം.
മനോഹരമായ ഒരു യാത്രയിൽ ആത്മീയതയെയും ഒപ്പം കൂട്ടണം എന്നുണ്ടെങ്കിൽ ഋഷികേശ് തിരഞ്ഞെടുക്കാം. യോഗയുടെയും ആത്മീയതയുടെയും ഒക്കെ തലസ്ഥാനം എന്നറിയപ്പെടുന്ന ഇവിടം ഹിമാലയത്തിൻറെ താഴ്വരയിലായതിനാൽ തണുപ്പിന്റെ കാര്യത്തിൽ ഒരു കോംപ്രമൈസും ഉണ്ടാവില്ല. ഗംഗാ നദിയോട് ചേർന്നു കിടക്കുന്ന ഇവിടെ എല്ലായ്പ്പോഴും തീർഥാടകരുടെ തിരക്ക് അനുഭവപ്പെടും.
ഒരു വേനൽക്കാലം മുഴുവനും യാത്രകൾ കൊണ്ട് അടിച്ചു പൊളിക്കുവാനാണ് താല്പര്യമെങ്കിൽ അതിനു പറ്റിയ സ്ഥലം തവാങ്ങാണ്. അരുണാചൽ പ്രദേശിൽ ചൈനയുടെ അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം കാഴ്ചകൾ കൊണ്ടാണ് ആളുകളുടെ ഹൃദയത്തിലേക്ക് കയറി ചെന്നിരിക്കുന്നത്. പ്രകൃതി മനോഹരമായ സ്ഥലങ്ങളാണ് തവാങ്ങിന്റെ പ്രത്യേകത. ന്ത്യയിലെ ഏറ്റവും വലിയ ബുദ്ധാശ്രമം സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണ് ഇവിടം.
തട്ടുതട്ടായി കാണുന്ന മൊട്ടക്കുന്നില് കുട്ടികള് ചിത്രം വരച്ചതുപോലെ അടുക്കി വച്ചിരിക്കുന്ന ഇവിടെ വെള്ളച്ചാട്ടങ്ങളും കൊടുമുടികളും ഒക്കെ ധാരാളമായി കാണുവാൻ സാധിക്കും.
ചൂട് കാലമായി എന്നു കേട്ടാൽ കെട്ടുംകെട്ടിയിറങ്ങേണ്ട സ്ഥലങ്ങളിൽ ആദ്യം ലിസ്റ്റിൽ കയറുന്ന ഇടമാണ് ഡാർജലിങ്ങ്. ഡാർജലിങ് എന്നു കേൾക്കുമ്പോൾ തന്നെ തോന്നിക്കുന്ന ഒരു തണുപ്പാണ് ഇതിന്റെ പ്രത്യേകത.തേയിലത്തോട്ടങ്ങളും വളഞ്ഞു പുളഞ്ഞ റോഡുകളും ടോയ് ട്രെയിനും ആശ്രമവും ഒക്കെയാണ് ഈ നാടിന്റെ പ്രത്യേകതകൾ.
ലക്കിടി
കേരളത്തിന്റെ ഒരറ്റം മുതൽ ഇങ്ങേയറ്റം വരെ ചൂടിൽ നിന്നു കത്തുമ്പോൾ താരതമ്യേന കുറഞ്ഞ ചൂടും കൂടിയ തണുപ്പുമായി നിൽക്കുന്ന നാടാണ് വയനാട്. ഇവിടെ വയനാടിന്റെ കവാടം എന്നറിയപ്പെടുന്ന ലക്കിടി ചൂടകറ്റുവാൻ പോയിരിക്കേണ്ട ഒരിടമാണ്. കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ഇവിടുത്തെ തണുപ്പും കാലാവസ്ഥയും അധികം പറയേണ്ടതില്ലല്ലോ...
കേരളത്തിലെ സൂപ്പർ കൂൾ സ്ഥലങ്ങളിലൊന്നായ ഇടുക്കിയെ ഒഴിവാക്കി എങ്ങനെയാണ് സമ്മറിലെ യാത്ര പ്ലാൻ ചെയ്യുന്നത്? പൊതുവേ തണുപ്പു നിറഞ്ഞ കാലാവസ്ഥയാണെങ്കിലും ചൂടിൽ ഇവിടുത്തെ ചില ഭാഗങ്ങളിൽ കഠിനമായ ചൂട് അനുഭവപ്പെടാറുണ്ട്. എങ്കിലും എത്ര വേനൽ ആണെങ്കിലും ഇവിടുത്തെ ചില സ്ഥലങ്ങൾ അടിപൊളിയാണ്. കാൽവരി മൗണ്ടും മൂന്നാറും വാഗമണ്ണും ടോപ് സ്റ്റേഷനും വട്ടവടയും ഒക്കെ ഈ സമയത്ത് ഇവിടെ സന്ദർശിക്കാം.
പൊന്മുടി
ആള് കാഴ്ചയിൽ ഇത്തിരി കുഞ്ഞാണെങ്കിലും ഒരുക്കിയിരിക്കുന്ന കാഴ്ചകൾ കൊണ്ട് അതിസമ്പന്നമാണ് തിരുവനന്തപുരം ജില്ലയിലെ പൊന്മുടി ഹിൽ സ്റ്റേഷൻ. ഹെയർപിൻ റോഡുകളും അരുവികളും നിറയെ പച്ചപ്പുകളും ഒക്കെ പിന്നിട്ട് കയറിച്ചെല്ലുന്ന ഇവിടം തിരുവനന്തപുരത്തു നിന്നും 61 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. എത്ര പൊള്ളുന്ന ചൂട് ആയാലും ഇവിടെ എത്തിയാൽ തണുപ്പ് മാത്രമേ കാണൂ.