പാരമ്പര്യംകൊണ്ട് പെരുമ തീർത്ത നാടാണ് പയ്യന്നൂർ. കലയും സംസ്കാരവും തമ്മിൽ ഇഴപിരിഞ്ഞ് കിടക്കുന്ന, ചരിത്രത്തിൽ പ്രത്യേക സ്ഥാനം അർഹിക്കുന്ന പയ്യന്നൂർ കണ്ണൂരിന്റെ വിനോദ സഞ്ചാര ഭൂപടത്തിലേക്ക് മെല്ലെ കാലെടുത്തു വെച്ചുകൊണ്ടിരിക്കുകയാണ്. മിത്തുകളിലും പയ്യന്നൂരിനുള്ള സ്ഥാനം ചെറുതല്ല. ഇങ്ങനെ എല്ലാ രംഗത്തും എടുത്തു പറയത്തക്ക പ്രത്യേകതകളുള്ള പയ്യ്നനൂരിന്റ വിശേഷങ്ങൾ...
പയ്യന്നൂർ എന്ന പേര് എങ്ങനെ വന്നു എന്നതിനു പിന്നിൽ പല കഥകളും ഉണ്ട്. സംഘരാജാവായിരുന്ന പഴയന്റെ ഊര് പയ്യന്നൂര് ആയതാണെന്നു ചിലര്‍ വാദിക്കുമ്പോൾ പയ്യന്റെ ഊരാണ് പയ്യന്നൂരായതെന്നാണ് മറുപക്ഷം. സുബ്രഹ്മമ്യ സ്വാമിയുടെ മറ്റൊരു പേരാണ് പയ്യൻ എനന്ത്. ഇവിടുത്തെ സുബ്ഹഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ സാന്നിധ്യം ഈ വാദത്തിന് ശക്തി പകരുന്നതാണ്.
അവസാന മലയാള ഗ്രാമം
മുൻപ് പറഞ്ഞതുപോലെ മിത്തുകൾ കൊണ്ടും ഐതിഹ്യങ്ങൾ കൊണ്ടും സമ്പന്നമായ നാടാണ് പയ്യന്നൂർ. കഥയേതാണ് യാഥാർഥ്യമേതാണ് എന്നു പോലും തിരിച്ചറിയാത്ത വിധത്തിൽ ഇവിടെ ഇതിനു സ്ഥാനമുണ്ട്. കേരളം എങ്ങനെയുണ്ടായി എന്നതിനോട് ചേർത്തു വായിക്കേണ്ടതു തന്നെയാണ് പയ്യന്നൂരിന്റെ കഥയും. പരശുരാമൻ മഴുവെറിഞ്ഞ് കേരളത്തെ വീണ്ടെടുത്ത ശേഷം കന്യാകുമാരി മുതൽ ഗോകർണ്ണംവരെയുള്ള സ്ഥലങ്ങളെ ഗ്രാമങ്ങളായി വിഭജിച്ചുവത്രെ. അങ്ങനെ 64 ഗ്രാമങ്ങളായിരുന്നു ആകെയുണ്ടായിരുന്നത്. 32 മലയാള ഗ്രാമങ്ങളും 32 തുളു ഗ്രാമങ്ങളും. അതിൽ പയ്യന്നൂർ ആയിരുന്നുവത്രെ അവസാന മലയാള ഗ്രാമം. പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പയ്യന്നൂരിന്റെ ഗ്രാമക്ഷേത്രം കൂടിയായിരുന്നു.
പയ്യന്നൂരും സ്വാതന്ത്ര്യ സമരവും
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിൽ നിന്നും മാറ്റി നിര്‍ത്തുവാൻ പറ്റാത്ത ഇടമാണ് പയ്യന്നൂർ. ഗാന്ധിജിയുടെ ദണ്ഡി യാത്രയെ അനുകൂലിച്ച് നടത്തിയ കേരളത്തിലെ ഉപ്പു സത്യാഗ്രഹത്തിൽ പയ്യന്നൂർ കടപ്പുറത്തു വെച്ചാണ് ഉപ്പുകുറുക്കിയത്. ഗാന്ധിജിയുടെ സന്ദർശനം കൊണ്ടും ഇവിടം പ്രസിദ്ധമായിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉയർന്നു വന്ന വിദേശ വസ്ത്ര ബഹിഷ്കരണം, അയിത്തോച്ചാടനം, മദ്യ വർജ്ജനം, ഖാദി പ്രചരണം തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം ശക്തമായ പിന്തുണയായിരുന്നു പയ്യന്നൂർ നല്കിയത്.സ്വാതന്ത്ര്യവും സമത്വവുമായി ബന്ധപ്പെട്ട് നിരവധി പ്രക്ഷോഭങ്ങൾക്ക് പയ്യന്നൂർ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഇബ്നു ബത്തൂത്ത കണ്ട പയ്യന്നൂർ
ലോക പ്രശസ്ത സഞ്ചാരിയായിരുന്ന ഇബ്നു ബത്തൂത്ത കേരളം സന്ദർശിച്ചപ്പോൾ പയ്യന്നൂരിന് സമീപത്തുള്ള ഏഴിമലയിലും എത്തിരിയുന്നുവത്രെ. തന്റെ സഞ്ചാര വിവിരണത്തിൽ അതൊക്കെയും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
മാർക്കോ പോളെ, അബ്ദുൾ ഫിദ, നിക്കോളാസ് കോണ്ടി തുടങ്ങിയവരും പയ്യന്നൂരിനെപ്പറ്റി പറയുന്നുണ്ട്.