ചെസ് ടൂറിസം... ഇതുവരെ ഒരുമിച്ച് കേട്ടിട്ടില്ലാത്ത ചെസും ടൂറിസവും ഇനി ഒന്നിച്ച് പുതിയ സാധ്യതകളുമായി കേരളത്തിലേക്ക്. സഞ്ചാരത്തിന് പുത്തൻ മാനങ്ങൾ നല്കി കേരളത്തിലേക്ക് ചെസ് ടൂറിസം കടന്നു വരുന്നു. ചെസ്സിന്റെയും വിനോദ സഞ്ചാരത്തിന്റെയും സാധ്യതകൾ ഒരുമിച്ച് പരീക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് ചെസ് ടൂറിസത്തിന് തുടക്കമായിരിക്കുന്നത്.
വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ കെട്ടുവളള്ളങ്ങളെയും ആലപ്പുഴ, കുമരകം, എറണാകുളം, ഇവിടങ്ങളിലെ പ്രധാന ബീച്ചുകൾ തുടങ്ങിയവയെ കൂട്ടിയിണക്കിക്കൊണ്ടുള്ള പരിപാടികളാണ് ഇതിലുള്ളത്.
ജനുവരി 27 മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കുന്ന ചെസ് ടൂറിസം ടൂർണമെന്റ് മുന്‍ ഇന്ത്യന്‍ താരങ്ങളായ പ്രൊഫ. എന്‍.ആര്. അനില്‍കുമാര്‍, ഡോ. പി. മനോജ് കുമാര്‍, ജോ പറപ്പള്ളി എന്നിവരും നാല് ചെസ് പ്രേമികളും ചേര്‍ന്നുള്ള ഓറിയന്റ് ചെസ് മൂവ്സ് എന്ന കൂട്ടായ്മായാണ് നേതൃത്വം നല്‍കുന്നത്.
നാല്പതിലേറെ താരങ്ങള്‍
ഇന്ത്യയിലും വിദേശത്തു നിന്നുമായി നാല്പതിലേറെ താരങ്ങളാണ് പരിപാടികളിൽ പങ്കെടുക്കുന്നത്. ചെസ് മത്സരത്തോടൊപ്പം പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന പരിപാടികളും ഇതിലുണ്ട്. . ഭക്ഷണം, യാത്ര, താമസസൗകര്യം, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സന്ദര്‍ശനം തുടങ്ങ് എല്ലാം ഉൾപ്പെടെ 64,000 രൂപയാണ് വിദേശ താരങ്ങൾക്കുള്ള ഫീ. ഇന്ത്യയിൽ നിന്നുള്ളവർക്ക് ഫീസിൽ ഇളവുണ്ട്. നാലു ലക്ഷം രൂപ വരെയാണ് വിജയികൾക്കുള്ള സമ്മാനം.
പരിപാടികൾ ഇങ്ങനെ
ജനുവരി 27ന് ആലപ്പുഴയിൽ വെച്ച് മത്സരത്തിന് തുടക്കമാവും. രാവിലെ കെട്ടുവള്ളത്തിൽ രണ്ടു റൗണ്ട് മത്സരങ്ങൾക്കു ശേഷം കെട്ടുവള്ളത്തിൽ കറക്കം. അന്ന് താമസിക്കുന്നത് ആലപ്പുഴയിൽ പഞ്ച നക്ഷത്ര ഹോട്ടലിൽ.
28ന് ആലപ്പുഴയിൽ മത്സരം തുടരം. കെട്ടുവള്ളത്തിൽ കുമരകത്തേയ്ക്ക് യാത്ര. ശേഷം ആലപ്പുഴയിലേക്ക് മടക്കം.
29ന് ആലപ്പുഴയിൽ നിന്നും മാരാരി ബീച്ചിലേക്ക് ബസിൽ യാത്ര. മത്സരം മാരാരി ബീച്ച് റിസോർട്ടിൽ. ശേഷം വൈകിട്ട് എറണാകുളത്തേയ്ക്ക് പോകും.
30-ാം തിയ്യതി മത്സരമില്ല. അന്ന് എറണാകുളത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
31 ന് പകൽ സമയം എറണാകുളത്തെ റിസോർട്ടിൽ സമയം ചിലവഴിച്ച് വൈകിട്ടോടെ ചാലക്കുടി ഹെറിറ്റേജ് വില്ലേൽ താമസം. ഫെബ്രുവരി ഒന്നിന് ഹെറിറ്റേജ് വില്ലേജിൽ അവസാന മത്സരം നടക്കും. പിന്നീട് അതിരപ്പള്ളിയിലേക്ക് യാത്ര. വൈകിട്ടോടെ സമാപനം.