മൈസൂരിലെയും ഹംപിയിലെയും കാഴ്ചകൾ ഇനി ഡബിൾ ഡെക്കർ ബസിലിരുന്ന് കാണാം. ലണ്ടനിലെ പ്രശസ്തമായ ബിഗ് ബസ് മോഡലില്‍ സഞ്ചാരികൾക്ക് പുത്തൻ അനുഭവങ്ങൾ നല്കുവാനായി കർണ്ണാടക സ്റ്റേറ്റ് ടൂറിസം ഡിപ്പാർട്മെന്‍റ് കോർപ്പറേഷനാണ് ഡബിള്‍ ഡെക്കർ ബസ് സംവിധാനം ഒരുക്കുന്നത്.
അഞ്ച് കോടി രൂപാ ചിലവിൽ
കെഎസ്ടിഡിസി അഞ്ച് കോടിരൂപാ ചിലവിലാണ് ആറു ബസുകൾ പുറത്തിറക്കുന്നത്. അതിൽ നാല് എണ്ണം മൈസൂരിലേക്കും രണ്ട് എണ്ണം ഹംപിയിലേക്കും വേണ്ടിയാണ്. രണ്ടു നിലകളിലും 20 പേർക്ക് വീതം ഇരിക്കാവുന്ന രീതിയിലാണ് ബസിന്‍റെ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. താഴത്തെ നില മാത്രം എസി സൗകര്യമുള്ളതായിരിക്കും.
മൈസൂരിൽ
മൈസൂരിൽ 2020 മാർച്ച് മാസം അവസാനത്തോടെ ഡബിൾ ഡെക്കർ ബസുകൾ സർവ്വീസ് ആരംഭിക്കും. ഇവിടുത്തെ പ്രശസ്തമായ അംബാ വിലാസ് കൊട്ടാരം, മൈസൂർ മൃഗശാല, കാരാഞ്ഞി തടാകം എന്നീ ഇടങ്ങളെ തമ്മിൽ ബന്ധിപ്പിച്ചാണ് മൈസൂരിൽ ഡബിൾ ഡെക്കർ ബസ് സർവ്വീസ് തുടങ്ങുക.
ഹംപിയിൽ
ഹംപിയിലെ ചരിത്രക്കാഴ്ചകളും പുരാതന ക്ഷേത്രങ്ങളും കല്ലിൽ കവിത തീർത്ത ഇടങ്ങളും ഇങ്ങനെ കാണുക വഴി സമയ ലാഭമാണ് സഞ്ചാരികൾക്ക് ലഭിക്കുക. ജൂൺ മാസത്തോടെയാണ് ഹംപിയിലെ ഡബിൾ ഡെക്കർ ബസ് സർവ്വീസിന് തുടക്കമാവുക.