ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിനു പിന്നാലെ വിമാന സര്‍വ്വീസുകളും ആരംഭിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. മൂന്നാം ഘട്ട ലോക്ഡൗണ്‍ അവസാനിക്കുന്ന മേയ് 17ന് ശേഷം ഘട്ടം ഘട്ടമായിവിമാന സര്‍വ്വീസുകള്‍ ആരംഭിച്ചേക്കും. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 25 ശതമാനം സെക്ടറില്‍ മാത്രമേ സര്‍വ്വീസുകള്‍ തുടങ്ങുകയുള്ളൂ.
രണ്ട് മണിക്കൂര്‍ താഴെയുള്ള സര്‍വ്വീസുകളാണെങ്കില്‍ ഭക്ഷണം നല്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം.
വാണിജ്യ വിമാന സർവീസുകളുടെ അന്തിമ തയ്യാറെടുപ്പുകൾ വിലയിരുത്താൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും തിങ്കളാഴ്ച വിമാനത്താവളങ്ങൾ സന്ദർശിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്തെ ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 23ന് അന്താരാഷ്ട്ര സര്‍വ്വീസുകളും മാര്‍ച്ച് 24 മുതല്‍ ആഭ്യന്തര സര്‍വ്വീസുകളും രാജ്യത്ത് നിര്‍ത്തിവെച്ചിരുന്നു.
കര്‍ശനമായ നിയന്ത്രണങ്ങളോടെ മേയ് 12 മുതല്‍ രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കും. . ഡെല്‍ഹിയില്‍ നിന്നും തിരുവനന്തപുരം ഉള്‍പ്പെടെയുള്ള 15 ഇടങ്ങളിലേക്കാണ് മേയ് 12 ചൊവ്വാഴ്ച സര്‍വ്വീസ് തുടങ്ങുക. തിങ്കളാഴ്ച വൈകിട്ട് 4.00 മണി മുതല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കും. ഓണ്‍ലൈന്‍ വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സാധിക്കുകയുള്ളൂ.
ഡെല്‍ഹിയില്‍ നിന്നും ദിബ്രുഗഡ്, അര്‍ത്തല, ഹൗറാ, പാട്നാ, ബിലാസ്പൂര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്ദരാബാദ്, ബെംഗളുരു, ചെന്നൈ തിരുവനന്തപുരം, മഡ്ഗാവോ, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മു താവി എന്നി 15 ഇടങ്ങളിലേക്കാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുക. മടക്കയാത്ര അടക്കം ആദ്യഘട്ടത്തില്‍ 30 ട്രിപ്പുകളാണ് ഉണ്ടായിരിക്കുക.
ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും ടിക്കറ്റ് ബുക്കിങ്ങ്. ടിക്കറ്റ് കണ്‍ഫോം ആയ ആളുകള്‍ക്കു മാത്രമേ റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. കൂടാതെ യാത്രികര്‍ ഫേസ് മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ആരോഗ്യ സേതു ആപ്പും യാത്രക്കാര്‍ക്ക് നിര്‍ബന്ധം ആക്കിയിട്ടുണ്ട്.
കേരളത്തില്‍ എറണാകുളത്തും കോഴിക്കോടുമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കും ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്നും ഡല്‍ഹിയിലേക്കും സര്‍വ്വീസുണ്ടായിരിക്കും.
ട്രെയിന്‍ സര്‍വ്വീസ് ചൊവ്വാഴ്ച മുതല്‍, ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും