ഹിമാചല്‍ പ്രദേശിലെ വിലക്കുകള്‍ കാരണം യാത്രകള്‍ മാറ്റിവെച്ചിരുന്നവര്‍ക്ക് ഇനി ധൈര്യമായി ബാഗ് പാക്ക് ചെയ്യാം. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന വാട്ടർ, എയ്‌റോ സ്‌പോർട്‌സിന്റെ വിലക്ക് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പിൻവലിച്ചു. ഇതോടെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് അവരിഷ്‌ടപ്പെടുന്ന കാഴ്ചകളിലൂടെയും സാഹസിക വിനോദങ്ങളിലൂടെയും ഹിമാചല്‍ പ്രദേശിന്‍റെ സൗന്ദര്യം ആസ്വദിക്കാം. പാരാഗ്ലൈഡിംഗും റിവർ റാഫ്റ്റിംഗും യാത്രകളില്‍ ഇനി ഇടം നേടും. ഈ സാഹസിക വിനോദങ്ങളെല്ലാം പുനരാരംഭിക്കുന്നത് ഈ മേഖലയിലെ വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നാല്‍, ട്രക്കിങ് നടത്തുന്നതിനുള്ള വിലക്കുകള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉയരത്തിലുള്ള പർവതങ്ങളിൽ ഒരു ട്രക്കിംഗ് പര്യവേഷണത്തിന് പോകാൻ ആഗ്രഹിക്കുന്നവരെ നിരാശയിലാക്കുന്ന തീരുമാനം വെള്ളിയാഴ്ച മുതലാണ് നിലവില്‍ വന്നത്. ധാരാളം വിനോദസഞ്ചാരികള്‍ ഈ സമയത്ത് ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കുവാന്‍ തിരഞ്ഞെടുക്കുന്ന സമയമാണെങ്കിലും ഉയർന്ന കൊടുമുടികളിൽ ഇതിനകം മഞ്ഞുവീഴ്ച അനുഭവപ്പെടാൻ തുടങ്ങിയതിനാൽ, താപനിലയിൽ കാര്യമായ ഇടിവ് ശ്രദ്ധയിൽപ്പെട്ടതിനാലാണ് , ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ട്രക്കിങ് സംസ്ഥാനത്ത് നിരോധിച്ചത്. 15000 അടിക്ക് മുകളിലുള്ള പർവതങ്ങളിലും ചുരങ്ങളിലും ആണ് ട്രെക്കിംഗ് നിരോധിച്ചിരിക്കുന്നത്.
ഹിമാചൽ പ്രദേശ് എയ്‌റോ സ്‌പോർട്‌സ് റൂൾസ്, 2004 പ്രകാരവും ഹിമാചൽ പ്രദേശ് വിവിധ സാഹസിക പ്രവർത്തന നിയമങ്ങൾ, 2017 (Himachal Pradesh Miscellaneous Adventure Activities Rules, 2017) പ്രകാരവും പാരാഗ്ലൈഡിംഗും മറ്റ് സാഹസിക പ്രവർത്തനങ്ങളും ജൂലൈ മുതൽ സെപ്റ്റംബർ പകുതി വരെ (എല്ലാ വർഷവും) ഹിമാചൽ സർക്കാർ നിരോധനം ഏർപ്പെടുത്താറുണ്ട്. എന്നാൽ ഇപ്പോൾ കാലവർഷക്കെടുതി അവസാനിച്ചതോടെ താത്കാലിക നിരോധനം സർക്കാർ പിൻവലിച്ചിരിക്കുകയാണ്.
ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ-12 മണിക്കൂറില്‍ 1350 കിമീ,യാത്രാസമയം പാതിയാക്കുന്നു!!
ദാ ഇവിടെയാണ് ആ കോടീശ്വരൻമാർ കഴിയുന്നത്; അറിയാം നഗരങ്ങൾ