കൊറോണ വൈറസിനെത്തുടർന്ന് ചൈനക്കാർക്ക് അനുവദിച്ച വിസ റദ്ദാക്കി ഇന്ത്യ. ചൈനീസ് പൗരന്മാർക്കും ചൈനയിൽ താമസിക്കുന്ന വിദേശികൾക്കും അനുവദിച്ച വിസയാണ് സർക്കാർ അസാധുവാക്കിയത്.
ഇതുവരെ അനുവദിച്ച വിസകൾ അസാധുവാണെന്നും ഇന്ത്യ സന്ദർശിക്കുവാൻ താല്പര്യപ്പെടുന്നവർ ബെയ്ജിങ്ങിലെ എംബസിയുമായോ ഷാങായിലോ ഗ്വാങ്‌ചോയിലോ ഉള്ള കോണ്‍സുലേറ്റുമായോ ബന്ധപ്പെടണമെന്ന് ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ അറിയിച്ചു. ഇത് കൂടാതെ പുതുതായി വിസയ്ക്ക് അപേക്ഷിക്കണമെന്നും എംബസിയുടെ ട്വീറ്റിൽ പറയുന്നു.
സാധാരണ വിസയോ അല്ലെങ്കിൽ ഇ-വിസയോ ഉപയോഗിച്ച് 2020 ജനുവരി 15ന് ശേഷം ചൈനയിലേക്ക് പോയവരും ഇപ്പോൾ ഇവിടെയുള്ള ചൈനീസ് പൗരന്മാരും ഇന്ത്യൻ ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്‍റെ +91-11-23978046 ഈ നമ്പറിലോ അല്ലെങ്കിൽ [email protected] എന്ന മെയിൽ ഐഡിയിലൂടെയോ ബന്ധപ്പെടണമെന്നും എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്.
ചൈനയിൽ നിന്നുള്ളവർക്ക് സിംഗിള്‍ / മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ ആണെങ്കിലും ഇ വിസ ആണെങ്കിലും സാധാരണ വിസയാണെങ്കിലും ഇന്ത്യയിലേക്ക് പ്രവേശനമില്ല. നിലവിലുള്ള വിസ അസാധുവാണെന്നും പുതിയതിനായി എംബസി/കോണ്‍സുലേറ്റ് വഴി അപേക്ഷിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയിലേക്ക് സന്ദർശനം നടത്തുന്നതിനു മുൻപ് ബെയ്ജിങിലെ എംബസിയിലെയോ ചൈനയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലെയോ വിസാ വിഭാഗവുമായി ബന്ധപ്പെട്ട് വിസയുടെ സാധുത പരിശോധിക്കണമെന്നും എംബസി അറിയിച്ചിരുന്നു.
ഇതിനു മുൻപേ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ, മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സ് കൊൽക്കത്ത ഇറക്കിയ പ്രസ്ഥാവനയിൽ ചൈനയിൽ നിന്നുള്ള യാത്രകരെയോ അവിടെ നിന്നുള്ള വിദേശികളോയോ, അവരുടെ പക്കൽ സാധുതയുള്ള വിസയുണ്ടെങ്കിലും ഇന്ത്യയിലേക്ക് യാത്ര ചെയ്യുവാൻ അനുവദിക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു.