ലോക്ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14ന് ശേഷം ട്രെയിന്‍ സര്‍വ്വീസുകള്‍ പുരനാരംഭിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് റെയില്‍വേ.
കൊറോണ വൈറസ് വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കേയാണ് ട്രെയിന്‍ സര്‍വ്വീസുകള്‍ ഏപ്രില്‍ 15 മുതല്‍ ആരംഭിക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്.
നിർത്തിവെച്ച സർവ്വീസുകളിൽ 80 ശതമാനം സർവ്വീസുകളും ഏപ്രിൽ 15 ഓടേ തുടങ്ങുവെന്നും രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളും ഒപ്പം ലോക്കൽ പാസഞ്ചർ ട്രെയിനുകളും സര്‍വ്വീസ് നടത്തുമെന്നും വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് കൂടാതെ സർവ്വീസ് ആരംഭിക്കുന്നതോടെ റെയിൽവേ എല്ലാ യാത്രക്കാർക്കും തെർമൽ സ്ക്രീനിംഗ് നടത്താനും സർക്കാർ നിർദ്ദേശിച്ച പ്രകാരം എല്ലാ പ്രോട്ടോക്കോളുകളും പാലിക്കാനും സാധ്യതയുണ്ടെന്നും പ്രചരണങ്ങളുണ്ടായിരുന്നു. ഇത്തരം വാര്‍ത്തകളെയെല്ലാം റെയില്‍വേ തള്ളിക്കളഞ്ഞു.
ട്രെയിന്‍ പുറപ്പെടുന്നതിനു നാലു മണിക്കൂര്‍ മുന്‍പെങ്കിലും യാത്രക്കാര്‍ സ്റ്റേഷനിലെത്തണം, തെര്‍മല്‍ സ്ക്രീനിങ് ഉള്‍പ്പെടെയുള്ള സുരക്ഷാ പരിശോധനകള്‍ക്കു ശേഷം മാത്രമേ യാത്ര അനുവദിക്കൂ, കൊറൊണ ഹോട്സ്പോട്ടുകളായ സ്ഥലങ്ങളില്‍ ട്രെയിന്‍ നിര്‍ത്തില്ല തുടങ്ങി ഒട്ടേറെ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഒരു നിര്‍ദ്ദേശവും നല്കിയിട്ടില്ല എന്നാണ് റെയില്‍വേ വ്യക്തമാക്കിയത്.
ഇത്തരമൊരു ഘട്ടത്തില്‍ ട്രെയിന്‍ യാത്രയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നത് അപക്വമാണ്. യാത്രക്കാരുടെ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി യോജിച്ച തീരുമാനം കൈക്കൊള്ളും. ഇത്തരത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്ന് അപേക്ഷിക്കുന്നു. ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ അറിയിക്കുന്നതാണ് എന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
മാർച്ച് 24 ന് പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് 21 ദിവസത്തേക്ക് 13,523 ട്രെയിനുകളുടെ സർവീസ് റെയിൽവേ നിർത്തിവച്ചിരുന്നു. എന്നാൽ ചരക്ക് ട്രെയിനുകൾ ഇക്കാലയളവിൽ സർവ്വീസ് നടത്തിയിരുന്നു.
ഇൻടു ദ വൈൽഡ് മുതൽ ബക്കറ്റ് ലിസ്റ്റ് വരെ... ലോക്ഡൗണില്‍ കണ്ടുതീര്‍ക്കാൻ കിടിലൻ യാത്ര ചിത്രങ്ങൾ
ഉള്ളിലുറങ്ങുന്ന യഥാര്‍ഥ സഞ്ചാരി എങ്ങനെയാണെന്നറിയേണ്ടെ? ഇതാണ് വഴി!