മലപ്പുറത്തിന്റെ വിനോദ സഞ്ചാര ജൈവവൈവിധ്യ ഭൂപടത്തിലേക്ക് പുത്തൻ അധ്യായവുമായി കരിമ്പുഴ വന്യജീവി സങ്കേതം.
കേരളത്തിലെ ഏറ്റവും പുതിയ വന്യജീവി സങ്കേതമായി മലപ്പുറം ജില്ലയിലെ കരിമ്പുഴ വന്യജീവി സങ്കേതം കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ടപ്പോൾ യാഥാർഥ്യമായത് വർഷങ്ങൾ നീണ്ടു നിന്ന ആവശ്യങ്ങളാണ്. മലപ്പുറം ജില്ലയിലെ ന്യൂ അമരമ്പലം സംരക്ഷിതവനവും വടക്കേകോട്ട മലവാരം നിക്ഷിപ്തവനവും അടങ്ങുന്ന നീലഗിരി ബയോസ്ഫിയറിലെ 227.97 ച കി മീ ഭൂഭാഗമാണ് കരിമ്പുഴ വന്യജീവിസങ്കേതമാക്കി മാറ്റിയുള്ള വിജ്ഞാപനം ഇറങ്ങിയത്.
ബ്രീട്ടീഷുകാരുടെ കാലത്തു നിന്നും തുടങ്ങുന്ന ചരിത്രമാണ് കരിമ്പുഴ കാടുകൾക്കു പറയുവാനുള്ളത്. എടവണ്ണ കോവിലകത്തിന്റെ ഭാഗമായിരുന്ന ഈ ഭൂമി 1883ൽ ബ്രിട്ടീഷുകാർ വിലകൊടുത്തു വാങ്ങുകയായിരുന്നു. 249.64 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അമരവ്പലം വനമായിരുന്നു അവർ വാങ്ങിയത്. അതിൽ 34 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് അവർ തേക്ക് വച്ചുപിടിപ്പിക്കുകയും ബാക്കി ഭാഗം കാടായി തന്നെ നിലനിർത്തുകയും ചെയ്തു. കാളികാവ് റേഞ്ചിലെ 12.95 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വടക്കേക്കോട്ട മലവാരവും സമീപ പ്രദേശങ്ങളും ചേർന്ന് 227.97ചതുരശ്ര കിലോമീറ്ററിലാണ് കരിമ്പുഴ വന്യജീവി സങ്കേതം വന്നിരിക്കുന്നത്.
ഇതോടൊപ്പം ചോലനായ്ക്കര്‍ വസിക്കുന്ന മാഞ്ചീരി കോളനി വന്യജീവി സങ്കേതത്തില്‍ നിന്നും ഒഴിവാക്കി. കോളനി മാത്രമല്ല, തേക്ക് തോട്ടങ്ങളും ഇതിൽ നിന്നും മാറ്റിയിട്ടുണ്ട്.
മനുഷ്യൻ കയറാത്ത വനമെന്ന പ്രത്യേകതയും ഈ വനപ്രദേശത്തിനുണ്ട്. ചെങ്കുത്തായി കിടക്കുന്ന പ്രത്യേക ഭൂപ്രകൃതി തന്നെയാണ് ഇവിടെ മനുഷ്യരെത്തുന്നതിൽ നിന്നും തടയുന്നത്. കേരളത്തിൽ ഇന്നു കാണുന്ന ഏഴു തരത്തിലുള്ള വനപ്രദേശങ്ങളും ഈ വന്യജീവി സങ്കേതത്തിനുള്ളിൽ കാണുവാൻ സാധിക്കും.
226 ഇനം പക്ഷികൾ, 23 ഇനം ഉഭയ ജീവികൾ, 33 ഇനം ഉരഗങ്ങൾ, 41 ഇനം സസ്തനികൾ, കൂടാതെ കരിങ്കുരങ്, ഹനുമാൻ കുരങ്ങ്, നീലഗിരി ഥാർ, വരയാട് തുടങ്ങിയവയെയും ഇവിടെ കാണുവാൻ സാധിക്കും.