ഉണർവ്വിന്‍റെ പാതയിലാണ് സംസ്ഥാനത്തിന്റെ വിനോദ സഞ്ചാരരംഗം. കൊവിഡ് ഏൽപ്പിച്ച ആഘാതങ്ങളിൽ നിന്നും കരകയറി മുന്നോട്ടുള്ള യാത്രയിൽ വലിയ വർധനവാണ് സന്ദർശകരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. ആഭ്യന്തര സഞ്ചാരികളും വിദേശസഞ്ചാരികളും കേരളം യാത്രാസ്ഥാനമായി തിരഞ്ഞെടുക്കുമ്പോഴും കാസർകോഡ് ജില്ല അവഗണനയിലാണ്.
ഈ വർഷം ഇതുവരെയുള്ള കണക്ക് അനുസരിച്ച് ഏറ്റവും കുറവ് ആഭ്യന്തര സഞ്ചാരികൾ എത്തിയിരിക്കുന്നത് കാസർകോഡ് ജില്ലയിലാണ്. 1,51,912 ആണ് ഈ വർഷം ഇതുവരെ കാസർകോഡ് ജില്ലയിലെത്തിയ ആഭ്യന്തര സഞ്ചാരികളെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്തു.
അതേസമയം വയനാട് ഏഴ് ലക്ഷം, കണ്ണൂർ നാല് ലക്ഷം എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണം.
വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലും കാസർകോഡ് പിന്നിൽ തന്നെയാണ്. കേരളത്തിലാകെ ഈവർഷം ഇതുവരെയെത്തിച്ചേർന്ന്ത് ഒരു ലക്ഷത്തോളം വിദേശ സഞ്ചാരികളാണ്. അതിൽ വെറും 157 പേർ മാത്രമാണ് കാസർകോഡ് ജില്ല സന്ദർശിച്ചതെന്നാണ് കണക്കുകൾ പറയുന്നത്.
എത്തിച്ചേരുവാനുള്ള ബുദ്ധിമുട്ട് തന്നെയാണ് പലപ്പോഴും ആഭ്യന്തര സഞ്ചാരികളെയും വിദേശ സഞ്ചാരികളെയും കാസർകോഡ് ജില്ലയിൽ നിന്നും അകറ്റുന്നത്. കൊച്ചി വിമാനത്താവളത്തിലെത്തി അവിടുന്ന് മൂന്നാറും തേക്കടിയും ആലപ്പുഴയും കണ്ട് തിരുവനന്തപുരം വഴി തിരികെ പോകുന്ന രീതിയിലാണ് മിക്കവരും യാത്രകൾ പ്ലാൻ ചെയ്യുന്നത്. പലപ്പോഴും മൂന്നോ നാലോ ദിവസം അല്ലെങ്കിൽ പരമാവധി ഒരാഴ്ച വരെ യാത്രയ്ക്കായി മാറ്റിവെയ്ക്കുമ്പോൾ കാസർകോഡ് വരെ യാത്ര ചെയ്തെത്തുക എന്നത് സഞ്ചാരികൾ പരിഗണിക്കുന്നില്ല.
ദേവീ ദേവൻമാരുടെ സംഗമഭൂമി,സപ്തഭാഷകളുടെ നാട്ടില്‍ കാണേണ്ട കാഴ്ചകള്‍
ജില്ലയിലെ വിനോദസഞ്ചാരമേഖലയിൽ നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും അതിന്‍റെ ഗുണഭോക്താക്കൾ ജില്ലയിൽ നിന്നുള്ള സഞ്ചാരികൾ മാത്രമായി മാറുകയാണ്. കാസർകോഡ് വഴിയോ പാണത്തൂർ വഴിയോ എത്തുന്ന കർണ്ണാടകയിൽ നിന്നുള്ളവരാണ് കാസർകോഡ് എത്തുന്ന മറ്റുപ്രധാന ആഭ്യന്തര സഞ്ചാരികൾ. അതും പ്രധാനപ്പെട്ട ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമേ ആളുകളെത്തുന്നുള്ളൂ.
വലിയപറമ്പ,ബേക്കൽ കോട്ട, പള്ളിക്കര ബീച്ച്, റെഡ് മൂൺ ബീച്ച്, റാണിപുരം, ചെമ്പെരിക്ക ബീച്ച്, പൊസാഡി ഗുംപെ, ആനന്ദാശ്രമം, കോട്ടഞ്ചേരി, മഞ്ഞംപൊതിക്കുന്ന്, തുടങ്ങിയ സ്ഥലങ്ങളാണ് കാസർകോഡ് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ.
പൊസാഡിഗുംപെയും കണ്വതീർഥയും....ഇതും കാസർകോഡ് തന്നെയാണ്
ചോദിച്ചുപോയാല്‍ പോലും വഴിതെറ്റുന്ന ഞണ്ടുകുഴി! ഇത് കാസര്‍കോഡിന്‍റെ സ്വന്തം!!