അമേരിക്ക, ബ്രിട്ടൺ, ഷെങ്കൻ രാജ്യങ്ങളിലെ ടൂറിസ്റ്റ് വിസയുള്ളവർക്ക് സൗദി അറേബ്യയിൽ ഓൺ അറൈവൽ വിസ ലഭ്യമാകും. കഴിഞ്ഞ വർഷം ഇതു സംബന്ധിച്ച പ്രഖ്യാപനം നടന്നിരുന്നുവെങ്കിലും ജനുവരി ഒന്നുമുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള രാജ്യക്കാർക്ക് വിസ ലഭിക്കുന്ന രീതിയിലാണ് പുതിയ മാറ്റങ്ങൾ.
എന്നാല്‍ ചില നിബന്ധനകളും ഇതിലുണ്ട്. അമേരിക്ക, ബ്രിട്ടൺ, ഷെങ്കൻ രാജ്യങ്ങളിലെ വിസയുള്ളവർക്ക് ഏതു രാജ്യത്തേയ്ക്കാണോ ടൂറിസ്റ്റ് വിസ കിട്ടിയിരിക്കുന്നത്, അവിടെ ഒരു തവണെങ്കിലും പ്രവേശിച്ചിരിക്കണം. എങ്കിൽ മാത്രമേ, വിസയുടെ കാലാവധി നോക്കി സൗദിയിൽ വിസ ഓൺ അറൈവൽ ലഭിക്കുകയുള്ളൂ.സൗദിയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇത്തരത്തിലുള്ള വിസ ഓൺ അറൈവൽ ലഭിക്കുവാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്.
ചരിത്രത്തിലാദ്യം
സൗദി അറേബ്യയുടെ ചരിത്രത്തിലാദ്യമായാണ് സഞ്ചാരികൾക്ക് ടൂറിസ്റ്റ് വിസ അനുവദിച്ചത്. പുതിയ തിരുമാനം സൗദിയിലെ സഞ്ചാര രംഗത്ത് പുത്തനുണര്‍വ്വ് സമ്മാനിക്കും. അഞ്ച് യുനസ്കോ പൈതൃക കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പതിനായിത്തോളം ടൂറിസ കേന്ദ്രങ്ങളാണ് സൗദിയില്‍ ഇവിടെ ഉണ്ടെങ്കിലും കർശനമായ നിയമങ്ങളാണ് സഞ്ചാരികളെ സൗദിയിൽ നിന്നും അകറ്റി നിർത്തിയിരുന്നത്. പുതുക്കിയ നിയമം അനുസരിച്ച് വസ്ത്രം സ്വാതന്ത്ര്യത്തിനുള്ള വിലക്ക്, രക്ഷാകര്‍ത്താവ് വേണമെന്ന നിബന്ധന തുടങ്ങിയവയിൽ മാറ്റം വന്നിട്ടുണ്ട്. മുൻകൂട്ടി വിസ ഇല്ലാതെ സൗദി സന്ദർശിക്കുവാനാണ് ഇതിലൂടെ സാധിക്കുക.
സൗദി വിസാ ഫീസ് 440 റിയാൽ
440 റിയാലാണ് വിസ ചാർജ്ജായി ഈടാക്കുക. ഇതിൽ 300 റിയാൽ വിസ ചാർജ്ജും 140 റിയാൽ ട്രാവൽ ഇൻഷുറന്‍സും ഉൾപ്പെടെയാണ്. കൂടാതെ വിസാ പ്രോസസിംഗ് നിരക്കും അധികമായി വരുന്ന നികുതികളും സന്ദർശകർ തന്നെ മുടക്കണം. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 8300 രൂപയാണ്. ഓൺലൈനായോ അല്ലെങ്കിൽ വിമാനത്താവളത്തിലെ മെഷീൻ ഉപയോഗിച്ചോ വിസ ലഭിക്കും. റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ വിസ ആവശ്യങ്ങൾക്കായി പ്രത്യേക മെഷീൻ സജ്ജീകരിച്ചിട്ടുണ്ട്. മറ്റു രാജ്യക്കാർക്ക് വിദേശങ്ങളിലെ സൗദി കോൺസുലേറ്റുകളിൽ നിന്നും മുൻകൂട്ടി വിസ നേടാം.