ഇടുക്കിയിലെ യാത്രകള്‍ പൂര്‍ണ്ണമാകണമെങ്കില്‍ കണ്ടിരിക്കേണ്ട രണ്ടിടങ്ങളാണ് ഇടുക്കി ആര്‍ച്ച് ഡാമും ചെറുതോണി ഡാമും. എന്നാല്‍ എല്ലായ്പ്പോഴും ഇവിടെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കാറില്ല. പുതുവര്‍ഷാഘോഷങ്ങള്‍, ഓണം ഫെസ്റ്റിവല്‍ തുടങ്ങിയ പ്രത്യേക അവസരങ്ങളിലാണ് ഈ ഡാമുകള്‍ തുറന്നു നല്കുക. സഞ്ചാരികള്‍ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ദിവസങ്ങളാണിത്.
ഈ വര്‍ഷത്തെ ഓണം ഫെസ്റ്റിവലിനോടനുബന്ധിച്ച് ഇടുക്കി-ചെറുതോണി ഡാമുകള്‍ ഒക്ടോബര്‍ 31 വരെ സന്ദര്‍ശിക്കാം. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇതറിയിച്ചത്.
ചെറുതോണി അണക്കെട്ടിൽ നിന്നു നടന്നു വന്ന് ഇടുക്കി അണക്കെട്ട്, വൈശാലി ഗുഹ എന്നിവ കണ്ട് തിരികെ വരുന്ന രീതിയിലാണ് യാത്രയുള്ളത്. ആറു കിലോമീറ്റര്‍ ദൂരമാണ് ചെറുതോണി അണക്കെട്ടില്‍ നിന്നും നടന്നു തിരകെയെത്തുവാനുള്ളത്. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാര്‍ സര്‍വീസ് ലഭ്യമാക്കിയിട്ടുണ്ട്. ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് എട്ടുപേര്‍ക്ക് പേർക്ക് 600 രൂപയാണു ചാർജ്ജ് ഈടാക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
രാവിലെ ഒൻപതര മുതൽ വൈകിട്ട് അഞ്ചു വരെയാണു സന്ദർശന സമയം. ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ചെറുതോണി - തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ് അണക്കെട്ടിലേക്ക് പ്രവേശനം. ചെറുതോണി ഡാമിന്‍റെ പ്രവേശന കവാടത്തിന് സമീപം ഹൈഡല്‍ ടൂറിസം വകുപ്പ് ഡാം കാണുന്നതിനും ബഗ്ഗികാര്‍ യാത്രാസൗകര്യത്തിനുമുള്ള ടിക്കറ്റ് കൗണ്ടർ ക്രമീകരിച്ചിട്ടുണ്ട്.
ഈ യാത്രയില്‍ ഹില്‍വ്യൂ പാര്‍ക്ക് കാണുവാനും സമയം കണ്ടെത്താം. ഡാമിലെ ജയനിരപ്പിന്റെ ഏകദേശം 350 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹില്‍ വ്യൂ പാര്‍ക്ക് ഇടുക്കി ഡാമിന്റ ഏറ്റവും മനോഹരമായ കാഴ്ചകള്‍ നല്കുന്ന ഇടമാണ്. മുകളില്‍ നിന്നും ഡാമിന്‍റെ കാഴ്ചകള്‍ കാണുവാന്‍ സാധിക്കുന്ന ഇവിടെ പല സാഹസിക വിനോദങ്ങളുള്‍പ്പെടുന്ന പാര്‍ക്കും ഉണ്ട്.
അണക്കെട്ട് ഫ്രഞ്ചുകാർ നിര്‍മ്മിച്ചത് ഐസിട്ട്! അതും ഷട്ടറില്ലാത്ത അണക്കെട്ട്
മലയാളികളുടെ മനസ്സു കുലുക്കിയ വൈശാലി ഇവിടെയുണ്ട് ഇടുക്കിയിൽ