കൊച്ചി വിമാനത്താവളത്തിന്റെ റൺവേ നവീകരണ പ്രവർത്തികൾക്ക് ബുധനാഴ്ച തുടക്കമാവും. 2020 മാർച്ച് 28ന് സർവ്വീസുകൾ പുനരാരംഭിക്കുവാൻ കഴിയുന്ന രീതിയിലാണ് നവീകരണ പദ്ധതി. അതുവരെ ദിവസവും രാവിലെ 10ന് റൺവേ അടയ്ക്കും. വൈകിട്ട് ആറിന് തുറക്കും. ഇതോടെ വിമാനത്താവളത്തിന്റെ പ്രവർത്തി സമയം 16 മണിക്കൂറായി മാറും.
പകൽ സമയത്തുള്ള വിമാന സർവ്വീസുകൾ വൈകിട്ട് ആറുമുതൽ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുനഃക്രമീകരിച്ചതിനാൽ പ്രതിദിനം അഞ്ച് വിമാന സർവീസുകൾമാത്രമാണ് റദ്ദാകുകയെന്ന് സിയാൽ അധികൃതർ അറിയിച്ചു.
രാജ്യാന്തര സർവ്വീസിൽ സ്പൈസ് ജെറ്റിന്റെ മാലദ്വീപ് സർവ്വീസും ആഭ്യന്തര ിവഭാഗത്തിൽ വിവിധ കമ്പനികളുടെ അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിലേക്കുള്ള ഓരോ സർവീസും വീതമാണ് റദ്ദാക്കപ്പെട്ടിട്ടുള്ളത്.
പത്തു വർഷത്തിലൊരിക്കൽ നടക്കുന്ന റീ സർഫിങ് ജോലികൾക്കായാണ് റണ്‍വേ അടയ്ക്കുന്നത്. 3400 മീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള റൺവേയുടെ പ്രതലം പരുക്കനായി നിലനിർത്തുവാനാണ് റീ സർഫിങ് നടത്തുന്നത്. ഉപയോഗിക്കുന്തോറും മിനുസമുള്ളതായി മാറുന്ന പ്രതലം പരുക്കനായിത്തന്നെ നിലനിർത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശം. റൺവേ, ടാക്സി ലിങ്കുകൾ എന്നിവയുൾപ്പെടുന്ന അഞ്ച് ലക്ഷം ചതുരശ്ര മീറ്റർ ഭാഗമാണ് റീ-സർഫസിങ് ചെയ്യുന്നത്.
വിമാനത്താവളത്തിന്റെ പ്രവർത്തി സമയം 16 മണിക്കൂറായി മാറിയതോടെ ചെക്ക് ഇന്‍ സമയത്തിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്. തിരക്ക് പരമാവധി ഒഴിവാക്കുവാനായി ആഭ്യന്തര യാത്രക്കാർക്ക് മൂന്ന് മണിക്കൂർ മുൻപും അന്താരാഷ്ട്ര യാത്രക്കാർക്ക് നാല് മണിക്കൂർ മുൻപും ചെക്കിങ് നടത്താം. ദിവസം മുപ്പതിനായിരത്തോളം യാത്രക്കാരാണ് ഇവിടെ എത്തുന്നത്.
ഇതോടൊപ്പം റൺവേയുടെ ലൈറ്റിങ് സംവിധാനം കാറ്റഗറി വണ്‍ എന്നതിൽ നിന്നും കാറ്റഗറി ത്രീ എന്നതിലേക്ക് ഉയർത്തുന്ന പ്രവർത്തനത്തിനും തുടക്കമാകും. ഇതോടെ റെൺവേയുടെ മധ്യരേഖയിൽ ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലേറെ ലൈറ്റുകളും സ്ഥാപിക്കും. 150 കോടിയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
എയർപോർട്ടിലെ സുരക്ഷാ പരിശോധനക്കായി സമയം കളയേണ്ട..ഈ കാര്യങ്ങള്‍ അറിഞ്ഞാൽ എളുപ്പത്തിൽ തീർക്കാം
വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ഈ ടെർമിനൽ മാറ്റം അറിഞ്ഞില്ലെങ്കിൽ പണി പാളും!
പാസ്പോട്ടിലെ തലവേദന ഒഴിവാക്കാം...പണവും സമയവും ലാഭിക്കാം..