ഇടുക്കി ശാന്തന്‍പാറ തോണ്ടിമലയില്‍ നീലക്കുറിഞ്ഞി കാണാന്‍ സഞ്ചാരികളെത്തുന്നത് വിലക്കി ഇടുക്കി ജില്ലാ കലക്ടര്‍. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടം കൂടുന്നതും അനിയന്ത്രിതമായി എത്തിച്ചേരുന്നതും കണക്കിലെടുത്ത് ശാന്തൻപാറ പഞ്ചായത്ത് സെക്രട്ടറി ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നല്‍കിയതിനെ തുടര്‍ന്നാണ് സഞ്ചാരികള്‍ക്ക് വിലക്ക്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സഞ്ചാരികളെ ഇവിടെ അനുവദിക്കില്ല.
പൂപ്പാറ-ധനുഷ്കോടി ദേശീയ പാതയിലെ തോണ്ടിമലയില്‍ നിന്നും ഒരു കിലോമീറ്റര്‍ ഉള്ളിലായി മൊട്ടക്കുന്ന് പ്രദേശത്താണ് കുറിഞ്ഞി പൂവിട്ടിരിക്കുന്നത്. പശ്ചിമ ഘട്ടത്തിന്റെ ഭാഗമാണ് ഈ പ്രദേശം. ഏകദേശം മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് പൂത്തു നില്ക്കുന്ന നീലക്കുറിഞ്ഞി കാണുവാനായി ഇടുക്കിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നുമെല്ലാം സഞ്ചാരികള്‍ എത്തിയിരുന്നു.
ശാന്തന്‍പാറ പഞ്ചായത്തിലെ പുത്തടി മലനിരകളിലും പുഷ്പക്കണ്ടം - അണക്കരമേട് മലനിരകളിലും നേരത്തെ തന്നെ നീലക്കുറിഞ്ഞി വിരിഞ്ഞിരുന്നു.
സാധാരണയായി 12 വര്‍ഷത്തിലൊരിക്കലാണ് നീലക്കുറിഞ്ഞി പൂവിടുന്നത്. ഇടുക്കിയിലെ രാജമല, മറയൂര്‍, തോണ്ടിമല, കൊളക്കുമല, പുഷ്പകണ്ടം തുടങ്ങിയ ഇടങ്ങളിലാണ് നീലക്കുറിഞ്ഞി പൂവിടുന്നത്. 2018 ലും ഇവിടങ്ങളില്‍ നീലക്കുറിഞ്ഞി പൂത്തിരുന്നുവെങ്കിലും പ്രളയം കാരണം സഞ്ചാരികള്‍ക്ക് കാണുവാന്‍ സാധിച്ചിരുന്നില്ല. എട്ടു ലക്ഷത്തോളം പേര് അന്നു നീലക്കുറിഞ്ഞി കാണുവാനെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായി എത്തിയ പ്രളയം എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുകയായിരുന്നു.
2006 ഓഗസ്റ്റിലും രാജമലയില്‍ വന്‍തോതില്‍ നീലക്കുറിഞ്ഞി പൂത്തിരുന്നു. അന്ന് ഏകദേശം 5 ലക്ഷത്തോളം പേരാണ് ഇവിടെ എത്തിയത്.
ഓണത്തിന് പൂക്കളമിട്ട് നീലക്കുറിഞ്ഞി പൂത്തു!സഞ്ചാരികളേ പോരെ!
ഇതുപോലെയൊന്ന് വേറെയില്ല!ഏറ്റവും ദൈര്‍ഘ്യമേറിയ റോഡ് ടണലായ അടല്‍-റോഹ്താങ് ടണലിന്റെ വിശേഷങ്ങള്‍
ഇംഗ്ലീഷ് പഠിപ്പിക്കല്‍ മുതല്‍ ഫോട്ടോഗ്രഫി വരെ... ലോകം ചുറ്റാന്‍ ശമ്പളം കിട്ടുന്ന ജോലികള്‍ ഇതാ
ഓം നാദം മുഴക്കുന്ന മണി, പാതിയുള്ള ഗണേശന്, തേന്‍നിറമുളള ശിവരൂപം,കര്‍ണ്ണാടകയിലെ ഏറ്റവും പഴയ ക്ഷേത്രം