ബന്ദിപ്പൂര്‍-വയനാട് കാനന യാത്രയില്‍ ഇനിമുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്. ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിലൂടെയുള്ള യാത്രയ്ക്കാണ് പുതിയ നിയമം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനത്തില്‍ പ്രവേശിക്കുന്നവര്‍ അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ശബ്ദമുണ്ടാക്കുന്നതും വന്യമൃഗങ്ങള്‍ക്ക് ശല്യമാകുന്നതിനെ തുടര്‍ന്നാണിത്.
ഇനി മുതല്‍ സഞ്ചാരികളും ഡൈവര്‍മാരും വനത്തിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ ഫോണുകള്‍ കവാടത്തില്‍ ഏല്‍പ്പിക്കണം. നിയമം അനുസരിക്കാതെ മൊബൈല്‍ ഫോണുമായി കാടിനുള്ളില്‍ കയറുന്നവരുടെ ഫോണുകള്‍ പിടിച്ചെടുക്കുവാനും 100 രൂപ പിഴ ഈടാക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
കാട്ടിലേക്കുള്ള യാത്രകളില്‍ ഏറ്റവും കുറവ് ഉപയോഗിക്കേണ്ട സാധനങ്ങളിലൊന്നാണ് മൊബൈല്‍ ഫോണ്‍. പല യാത്രകളിലും ഇത്തരം നിയന്ത്രണങ്ങളുണ്ടെങ്കിലും ഒരിടത്തും വിലക്ക് ഫലപ്രദമായിരുന്നില്ല. ഫോട്ടോ എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുവാന്‍ ബഹളം വയ്ക്കുന്നതുമെല്ലാം കാട്ടിലെ മൃഗങ്ങള്‍ക്ക് ശല്യമാണ് സൃഷ്ടിക്കുന്നത്.
ക്യാമറ ഉപയോഗിക്കാം
യാത്രയില്‍ ക്യാമറ ഉപയോഗിക്കുന്നതിന് വിലക്കില്ല. ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കുവാനും വീഡിയോ റെക്കോര്‍ഡ് ചെയ്യുവാനും അനുമതിയുണ്ട്. ലെന്‍സുകളുടെ വലുപ്പമനുസരിച്ചാണ് ഫീല് അടയ്ക്കേണ്ടത്.
ബന്ദിപ്പൂര്‍ ദേശീയോദ്യാനം
പ്രകൃതി സ്നേഹികളുടെയും വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെയും പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ബന്ദിപ്പൂര്‍ ദേശീയോദ്യാനം. 800 സ്‌ക്വയര്‍ കിലോമീറ്ററാണ് ഈ ദേശീയോദ്യാനത്തിന്റെ വിസ്തൃതി. 1931ല്‍ മൈസൂര്‍ മഹാരാജാവാണ് ഇതിനെ ഒരു നാഷണല്‍ പാര്‍ക്ക് ആക്കി മാറ്റിയത്. അന്ന് 90 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിമാത്രമേ പാര്‍ക്കിനുണ്ടായിരുന്നുള്ളു. പിന്നീട് 1941ല്‍ വേണുഗോപാല വൈല്‍ഡ്‌ലൈഫ് പാര്‍ക്ക് എന്ന് ഇതിന് പേരിട്ടു. പാര്‍ക്കിന് ചുറ്റുമായി നാഗൂര്‍, കബിനി, മൊയാര്‍ എന്നീ നദികളൊഴുകുകയാണ്.
വന്യമൃഗങ്ങള്‍ മുതല്‍ കാട്ടുതീ വരെ.. കരുതലോടെയാവട്ടെ കാനനയാത്രകള്‍
യാത്ര കാട്ടിലേക്കാണെങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിയണം
സംസ്കൃതത്തില്‍ രചിച്ച ബൈബിള്‍, സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത കൊട്ടാരം! വിചിത്രമാണ് ചരിത്രം