കാട്ടിലൂടെ ഒരു യാത്രയ്ക്ക് പോയാലോ...ചോദ്യം കേൾക്കുമ്പോൾ തന്നെ ബാഗും തൂക്കി ഇറങ്ങാൻ റെഡി ആയി നിൽക്കുന്നവരാണ് നമ്മൾ. എന്നാൽ ഈ ചോദ്യവും കാടിനുള്ളിലെ രസങ്ങളും എല്ലാം ഇപ്പോഴും സ്ത്രീകൾക്ക് അന്യമാണ്. വളരെ കുറച്ച് സ്ത്രീകൾക്കു മാത്രമാണ് കാടിനുള്ളിലൂടെയുള്ള യാത്രയ്ക്കും താമസത്തിനും ഒക്കെ അവസരം ലഭിക്കുന്നത്.
സുരക്ഷിതത്വന്റെയും മറ്റും പേരിൽ കാട്ടിലൂടെയുള്ള യാത്രയും ട്രക്കിങ്ങും ജീപ്പ് സഫാരിയും ഒക്കെ മാറ്റി നിർത്തിയിരുന്ന സ്ത്രീകൾക്കായി വനം വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന പാക്കേജാണ് ഷീ തരുണി.
കൊല്ലം ജില്ലയിലെ ചെന്തുരുണി വന്യജീവി സങ്കേതത്തിൽ സ്ത്രീ യാത്രകർക്കു മാത്രമായി ഒരുക്കിയിരിക്കുന്ന ഷീ തരുണി പാക്കേജിന്റെ വിശേഷങ്ങൾ...
7500 രൂപയാണ് രണ്ടു പേരടങ്ങുന്ന ടീമിന്റെ ചാർജ്. മാത്രമല്ല, 2000, 5000 രൂപ വീതം മണിക്കൂർ അനുസരിച്ചും സന്ദർശകരുടെ എണ്ണം അനുസരിച്ചും വേറെയും പാക്കേജുകളുണ്ട്. ജീപ്പ് ട്രക്കിങ്ങിൽ മാത്രം താല്പര്യമുള്ളവർക്കായി വേറെ പാക്കേജും വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. പത്തു പേരടങ്ങുന്ന ഒരു ഗ്രൂപ്പിൽ ഒരാൾക്ക് 500 രൂപ വീതം അടച്ചാൽ ജീപ്പ് ട്രക്കിങ് നടത്താം.
ഇക്കോ ടൂറിസം രംഗത്ത് കേരളത്തിനു എടുത്തു പറയുവാൻ പറ്റിയ ഇചമാണ് കൊല്ലം ജില്ലയിലെ തെന്മല. തേന്മല എന്നായിരുന്നു ഇവിടം പണ്ടുകാലത്ത് അറിയപ്പെട്ടിരുന്നത്. പിന്നീട് അതിൽ നിന്നുമാണ് തെന്മല എന്നു പേരുണ്ടാവുന്നത്. കാട്ടുതേൻ നന്നായി ലഭിച്ചിരുന്ന സ്ഥലമായതിനാലാണ് തേൻമല എന്നു വിളിക്കപ്പെട്ടതെന്നാണ് കരുതുന്നത്.
ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതിയായ തെൻമലയിലെ പ്രധാന ആകർഷണങ്ങൾ എന്നു പറയുന്നത് പ്രകൃതി സൗന്ദര്യവും സാഹസികതയുമാണ്. ട്രക്കിങ്, മലകയറ്റം തുടങ്ങിയവയാണ് സാഹസികർക്ക് ഇവിടെ പരീക്ഷിക്കാവുന്നവ.
ചെന്തുരുണിയിലെത്താൻ
കൊല്ലത്തു നിന്നും 66 കിലോമീറ്റർ അകലെയാണ് ചെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലെ ചെങ്കോട്ടയിലാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ചെന്തുരുണിയിൽ നിന്നും 15 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.