കടലിന്റെ ആഴങ്ങളില്‍ മുങ്ങിയിട്ട് 110 വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും ഇന്നും ഓർമ്മകളില്‍ നില്ക്കുന്ന ഒന്നാണ് ടൈറ്റാനിക് കപ്പല്‍. എത്രവായിച്ചാലും അറിഞ്ഞാലും ഇന്നും നിലനിര്‍ത്തുന്ന കൗതുകം ടൈറ്റാനിക്കിന് മാത്രം സ്വന്തമാണ്.കൊട്ടിഘോഷിക്കപ്പെട്ട 1912 ലെ ആദ്യ യാത്രയും യാത്ര പകുതിയാക്കുന്നതിനു മുന്നേ മഞ്ഞുമലയില്‍ തട്ടിയുള്ള അപകടവും കപ്പല്‍ മുങ്ങിയതുമെല്ലാം സിനിമയിലൂടെയും വായനയിലൂടെയും അറിയാത്തവരായി ആരും കാണില്ല. അന്ന് ഒരിക്കലെങ്കിലും ഈ കപ്പലൊന്നു കാണുവാന്‍ കഴിയുമോ എന്നാഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും.
പിന്നീട് 1985 ൽ മുങ്ങിയ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയപ്പോഴും ടൈറ്റാനിക് സിനിമ പുറത്തിറങ്ങിയപ്പോഴും വിവാദ പുസ്തകങ്ങള്‍ ടൈറ്റാനിക്കിനെക്കുറിച്ച് വന്നപ്പോഴും കൗതുകം അതിന്റെ അങ്ങേയറ്റത്ത് എത്തിയിരുന്നു.
എന്നാലിതാ ഇന്നും കടലിന്റെ ആഴങ്ങളില്‍ അനന്തമായി വിശ്രമിക്കുന്ന ടൈറ്റാനിക്കിനെ പോയി കാണുവാനുള്ള അവസരമാണ് വന്നിരിക്കുന്നത്. ഓഷ്യൻ ഗേറ്റ് ടൈറ്റാനിക് സർവേ എക്സ്പ്ലോർ എന്ന കമ്പനിയാണ് ഇതിനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.