രണ്ടുവര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധ തീര്‍ത്ഥാടനങ്ങളില്‍ ഒന്നായ അമര്‍നാഥ് യാത്രയ്ക്ക് ഇന്ന് (ജൂണ്‍ 30) തുടക്കമാവും. യാത്രയ്ക്കുള്ള ആദ്യ ബാച്ച് തീര്‍ത്ഥാടകര്‍ തീര്‍ത്ഥാടനം ബുധനാഴ്ച രാവിലെ ജമ്മുവില്‍ നിന്നും ആരംഭിച്ചു.
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ജമ്മുവിൽ നിന്നുള്ള 4890 അമർനാഥ് തീർഥാടകരുടെ ആദ്യ ബാച്ച് ഫ്ലാഗ് ഓഫ് ചെയ്തു. തീർഥാടകരെ കശ്മീരിലെ പഹൽഗാം, ബൽതാൽ ബേസ് ക്യാമ്പുകളിലേക്ക് ആനയിച്ചു.
ഈ വർഷം തീവ്രവാദികളിൽ നിന്നുള്ള വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ യാത്രയ്‌ക്ക് ചുറ്റും സാധാരണയേക്കാൾ മൂന്നു നാല് ഇരട്ടി സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) ടാഗുകളും ഡ്രോൺ നിരീക്ഷണവും ഉപയോഗിക്കുന്നു.
2019-ൽ, അവസാനമായി യാത്ര നടത്തിയപ്പോൾ, മുൻ സംസ്ഥാനമായ ജമ്മു കശ്മീരിലെ ഭരണഘടനാ മാറ്റങ്ങൾക്ക് മുന്നോടിയായി സർക്കാർ തീർത്ഥാടനം പാതിവഴിയിൽ റദ്ദാക്കിയിരുന്നു. 2019 ഓഗസ്റ്റിൽ ആർട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ യാത്രയാണിത്.
അമര്‍നാഥ് തീര്‍ത്ഥാടനം, ഹെലികോപ്റ്റര്‍ റൈഡ്
തീർത്ഥാടകർക്കായി ശ്രീനഗറിൽ നിന്ന് നേരിട്ട് 3,500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പഞ്ചതർണിയിലേക്കുള്ള ഹെലികോപ്റ്റർ സർവീസും ബാൽട്ടൽ, പഹൽഗാം എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് പഞ്ചതർണിയിൽ എത്തിച്ചേരാൻ ഹെലികോപ്റ്റർ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഷ്രൈൻ ബോർഡിന്റെ വെബ്‌സൈറ്റിൽ (http://www.shriamarnathjishrine.com) ലോഗിൻ ചെയ്ത് ഹെലികോപ്റ്റര്‍ റൈഡ് ബുക്ക് ചെയ്യാം. 1,445 രൂപയിൽ തുടങ്ങി 4,710 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ബാൽതാൽ-പഞ്ജതർണി-ബാൽതാൽ (മടക്കാത്ര)-2,890 രൂപ ബൽതാൽ-പഞ്ജതർണി (ഒരു വശത്തേയ്ക്ക്)-1,445 രൂപ പഞ്ചതർണി-ബാൽതാൽ (ഒരു വശത്തേയ്ക്ക്)-1,445 രൂപ പഹൽഗാം-പഞ്ജതർണി (ഒരു വശത്തേയ്ക്ക്)-2,355 രൂപ പഞ്ചതർണി-പഹൽഗാം (ഒരു വശത്തേയ്ക്ക്)-2,355 രൂപ എന്നിങ്ങനെയാണ് വിവിധ ഇടങ്ങളില്‍ നിന്നുള്ള നിരക്ക്.
കര്‍ശനമായ സുരക്ഷയിലാണ് ഇത്തവണത്തെ തീര്‍ത്ഥാടനം നടക്കുന്നത്. തീർഥാടകരുടെ ടോക്കൺ, രജിസ്ട്രേഷൻ കൗണ്ടറുകൾ എന്നിവയ്‌ക്ക് പുറമെ തീർഥാടകരെ താമസിപ്പിക്കുന്ന എല്ലാ സ്ഥലങ്ങളും "പൂർണ്ണമായി സുരക്ഷിതമാക്കാൻ" ജമ്മുവിൽ അധിക സേനയെ വിന്യസിച്ചതായി ജമ്മു എസ്എസ്പി ചന്ദൻ കോഹ്‌ലി പറഞ്ഞു. യാത്രയുടെ സുഗമമായ നടത്തിപ്പിനായി പോലീസും മറ്റ് സുരക്ഷാ ഏജൻസികളും ഉൾപ്പെടുന്ന ബഹുതല സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ജമ്മു നഗരത്തിൽ മാത്രം 5,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് ബേസ് ക്യാമ്പുകളിലും പരിസരങ്ങളിലും താമസം, രജിസ്ട്രേഷൻ, ടോക്കൺ സെന്ററുകൾ എന്നിവിടങ്ങളിൽ ബഹുതല സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ മൂന്ന് ലക്ഷത്തിലധികം തീർത്ഥാടകർ വാർഷിക യാത്രയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. തീർത്ഥാടനം നിരീക്ഷിക്കുന്നതിനായി, തീർത്ഥാടകരുടെ ചലനവും ക്ഷേമവും ട്രാക്കുചെയ്യുന്നതിന് ജമ്മു കാശ്മീര്‍ സർക്കാർ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്, കൂടാതെ സ്റ്റിക്കർ (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ടാഗ്) ഇല്ലാത്ത ഒരു വാഹനവും ഗുഹാക്ഷേത്രത്തിലേക്ക് പോകാൻ അനുവദിക്കില്ല.