ആറന്മുള വള്ളസദ്യ വിശ്വാസവും ഐതിഹ്യങ്ങളും ഇഴ ചേർന്നു കിടക്കുന്ന ആറന്മുള ക്ഷേത്രവും ഇവിടുത്തെ വള്ളസദ്യയും ലോക പ്രസിദ്ധമാണ്. വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രത്യേകതയായുള്ള ആറന്മുള വള്ളസദ്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹ സദ്യ എന്ന പേരിലും പ്രസിദ്ധമാണ്. അന്നദാന പ്രഭുവായ ആറന്മുളയപ്പന് വിശ്വാസികൾ നല്കുന്ന വഴിപാട് കൂടിയാണ് ഇത്. ഇഷ്ടകാര്യങ്ങളുടെ സാഫല്യത്തിനായാണ് വള്ള സദ്യ സമർപ്പിക്കുന്നത്. സന്താനഭാഗ്യത്തിനായും വള്ളസദ്യ സമർപ്പിക്കുന്നവരുണ്ട്.
PC: Augustus Binu
പാട്ടുപാടി ചോദിച്ചു വാങ്ങുന്ന വള്ളസദ്യ മറ്റു സദ്യകളില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമാണ് ആറന്മുള വള്ളസദ്യ. അറുപതിലധികം വിഭവങ്ങളാണ് ഇവിടുത്തെ സദ്യയ്ക്ക് ലഭിക്കുക.
ഉപ്പ്, വറുത്തുപ്പേരികള്‍ അഞ്ച്, ഏത്തയ്ക്ക, ചേന, ചേമ്പ്, ചക്ക, ശര്‍ക്കരപുരട്ടി, പപ്പടം വലുത് ഒന്ന് പപ്പടം ചെറുത് രണ്ട്, എള്ളുണ്ട, പരിപ്പുവട, ഉണ്ണിയപ്പം, പഴം, മലര്, ഉണ്ടശര്‍ക്കര, കല്‍ക്കണ്ടം, തോരന്‍, അഞ്ചുതരം മടന്തയില, ചുവന്നചീര, തകര, വാഴക്കൂമ്പ്, വാഴപ്പിണ്ടി, നാലുതരം അച്ചാര്‍, അവിയല്‍, കിച്ചടികള്‍, മധുരപ്പച്ചടി, വറുത്തെരിശ്ശേരി, ചോറ്, കറികള്‍, പായസങ്ങള്‍ എന്നിവയാണ് സദ്യയ്ക്കുണ്ടാവുക. വിളമ്പുകാരിൽ നിന്നും ഓരോ വിഭവങ്ങളും പാട്ടും പാടി ചോദിച്ചു വാങ്ങുന്ന രീതിയാണ് ഇവിടെയുള്ളത്. ആദ്യം ഇലയിൽ 48 വിഭവങ്ങൾ കാണും. അതിനു ശേഷമുള്ള വിഭവങ്ങളാണ് പാട്ടുംപാടി ചോദിച്ചു വാങ്ങുന്നത്. വള്ളപ്പാട്ടിന്റെ ഈണത്തിൽ ചോദിക്കുന്ന വിഭവങ്ങൾ ഇല്ല എന്നു പറയുവാൻ പാടില്ലെന്നും വിശ്വാസമുണ്ട്.
PC:pathanamthittatourism
കര്‍ക്കിടകം 15 മുതല്‍ കന്നി 15 വരെ എല്ലാ വർഷവും കർക്കിടകം 15 മുതൽ കന്നി 15 വരെയാണ് ആറന്മുള വള്ളസദ്യ നടക്കുന്നത്. ഈ വർഷത്തെ വള്ളസദ്യ ഓഗസ്റ്റ് നാലിന് ആരംഭിച്ച് അവസാനിക്കുന്നത് ഒക്ടോബർ 9 നാണ്. ഈ കാലയളവിൽ ഏറ്റവും പ്രധാന സദ്യ നടക്കുന്നത് അഷ്ടമി രോഹിണി നാളിലാണ്. അന്നാണല്ലോ ശ്രീ കൃഷ്ണന്‍റെ ജന്മദിനമായി ആഘോഷിക്കുന്നത്. 2022 ലെ അഷ്ടി രോഹിണി ഓഗസ്റ്റ് 18നാണ്. സദ്യ കഴിഞ്ഞ് കരക്കാർ കൊടിമരച്ചുവട്ടിലെത്തി നമസ്കരിച്ച ശേഷം അവിടെയുള്ള പറ മറിക്കും. ഇത് പറതളിക്കൽ എന്നറിയപ്പെടുന്നു. ശേഷം വഴിപാട് നടത്തിയവർ ദക്ഷിണ നല്കുകയും കരക്കാർ മടങ്ങുകയും ചെയ്യും. ഇതിനു ശേഷമാണ് വഴിപാട് നടത്തുന്ന ആളുകൾക്ക് സദ്യ കഴിക്കുവാനുള്ള സമയം.
പാസ് കിട്ടിയാൽ മാത്രം നേരേ പോയി വള്ളസദ്യ കഴിക്കാം എന്നു വിചാരിച്ചാൽ അത് നടക്കണമെന്നില്ല. ബന്ധപ്പെട്ട ആളുകളിൽ നിന്നും പാസ് ലഭിച്ചാൽ മാത്രം വള്ളസദ്യ കഴിക്കാന്‍ കയറാം. പള്ളിയോട സേവാ സംഘത്തിന്റെ പക്കൽ നിന്നും അതാത് ദിവസത്തെ നേർച്ച നടത്തുന്നവരിൽ നിന്നും പാസുകൾ ലഭിക്കും. ഇത്തവണ ഓഫ്ലൈനായാണ് പാസുകള്‍ ലഭിക്കുക.
PC:Sreerajsadanand
എത്തിച്ചേരുവാൻ പത്തനംതിട്ട ജില്ലയില്‍ പമ്പാ നദിയുടെ തീരത്തായാണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാവേലിക്കര-കോഴഞ്ചേരി ഹൈവേ വഴി വരുമ്പോൾ പാർഥ സാരഥി ക്ഷേത്രം ബസ് സ്റ്റോപ്പിലിറങ്ങിയാൽ 170 മീറ്റർ ദൂരം നടന്നാൽ മതിയാവും. ചങ്ങനാശ്ശേരി-തിരുവല്ല-ചെങ്ങന്നൂര്‍ വഴിയും ക്ഷേത്രത്തിലെത്താം. ചെങ്ങന്നൂരിൽ നിന്നും 13 കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്. ചെങ്ങന്നൂര്‍ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇവിടേക്ക് 8.8 കിലോമീറ്റർ ദൂരമുണ്ട്.
വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത ക്ഷേത്രം മുതൽ കള്ളിയങ്കാട്ടു നീലിയെ തളച്ച ക്ഷേത്രം വരെ...
ഓണമിങ്ങെത്താറായി..തിരുവോണത്തോണിയും..