വിമാനയാത്രകളിലെ സുരക്ഷാ ഫീസില്‍ വര്‍ധനവ് വരുത്തിയതോടെ രാജ്യത്ത് വിമാനയാത്രയുടെ ചിലവേറും. ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വര്‍ധിപ്പിച്ച എയര്‍ സെക്യൂരിറ്റി ഫീ(എഎസ്എഫ്) ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ആഭ്യന്തര യാത്രക്കാര്‍ക്ക് 40 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 114.38 രൂപയുടെയും വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ആഭ്യന്തര യാത്രക്കാര്‍ 200 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ 12 യുഎസ് ഡോളർ അല്ലെങ്കിൽ തുല്യമായ ഇന്ത്യൻ രൂപയും എയര്‍പോര്‍ട്ട് സുരക്ഷാ ഫീസ് ആയി നല്കേണ്ടി വരും.
രാജ്യത്തുടനീളമുള്ള സുരക്ഷാ ക്രമീകരണങ്ങൾക്ക് ധനസഹായം നൽകാൻ ഉപയോഗിക്കുന്ന എയർ സെക്യൂരിറ്റി ഫീസ് വിമാന ടിക്കറ്റിന്റെ ഘടകങ്ങളിലൊന്നാണ്. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കീഴിലുള്ള രാജ്യത്തെ മിക്ക വിമാനത്താവളങ്ങളിലും സുരക്ഷാ ക്രമീകരണങ്ങളുടെ ഉത്തരവാദിത്തം സിഐഎസ്എഫ് ആണ് വഹിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് അവസാനമായി എ.എസ്.എഫ് നിരക്കുകൾ പരിഷ്കരിച്ചത്. ആഭ്യന്തര വിമാന സർവീസുകാർക്കുള്ള എ.എസ്.എഫ്. 10 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള ഫീസ് 4.85 ഡോളറിൽ നിന്ന് 5.20 ഡോളറായുമാണ് അന്ന് വര്‍ധനവ് നടപ്പാക്കിയത്.
അതേ സമയം ചില പ്രത്യേക യാത്രാ വിഭാഗങ്ങളെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾ, നയതന്ത്ര പാസ്‌പോർട്ട് ഉടമകൾ, ഡ്യൂട്ടിയിലുള്ള എയർലൈൻ ക്രൂ, ഇന്ത്യൻ എയർഫോഴ്സ് (ഐഎഎഫ്) നടത്തുന്ന വിമാനത്തിൽ ഔദ്യോഗിക ഡ്യൂട്ടിയിൽ യാത്ര ചെയ്യുന്നവർ, ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളിൽ പങ്കെടുക്കുവാനായി ഔദ്യോഗിക ഡ്യൂട്ടിയിൽ യാത്ര ചെയ്യുന്നവർ, മറ്റു വിമാനത്താവളങ്ങളില്‍ നിന്നു റീറൂട്ടിങ് / സാങ്കേതിക പ്രശ്നങ്ങൾ / കാലാവസ്ഥാ സാഹചര്യങ്ങൾ എന്നിവ കാരണം എത്തിച്ചേരുന്നവര്‍ എന്നിവരെയാണ് എഎസ്എഫില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
കൊവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ പിഴ, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി വിമാനത്താവളങ്ങള്‍
ബംഗളുരുവില്‍ പ്രവേശിക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കി
ഗുരുവായൂര്‍ ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ പോയിരിക്കണം മമ്മിയൂരും! അറിയാം ഐതിഹ്യം