ആറ്റുകാൽ പൊങ്കാല... ആറ്റുകാലമ്മയുടെ വിശ്വാസികൾ കാത്തിരിക്കുന്ന ദിനങ്ങളിലൊന്ന്. വിശ്വാസങ്ങളും വിചിത്രമെന്നു തോന്നിപ്പിക്കുന്ന ആചാരങ്ങളും കൊണ്ട് ശ്രദ്ധാകേന്ദ്രമായി മാറിയ ആറ്റുകാൽ ക്ഷേത്രത്തിലെ ലോകപ്രസിദ്ധമായ ചടങ്ങുകളിലൊന്ന്. സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്ന ഇവിടെ പൊങ്കാല ആഘോഷങ്ങളുടെ ഒരുക്കം തകൃതിയായി നടക്കുകയാണ്.
ഒൻപതാം ഉത്സവ ദിനമായ ഫെബ്രുവരി 24-ാം തിയതി അഥവാ കുഭമാസത്തിലെ പൂരം നാളിൽ നടക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്കായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ഈ വർഷത്തെ പൊങ്കാല ഉത്സവത്തിന്റെ പ്രധാന ദിവസങ്ങളും വിശേഷങ്ങളും വായിക്കാം...
പൊങ്കാല വ്രതം
കൃത്യമായ അനുഷ്ഠാനങ്ങളോടെ വ്രതമെടുത്തു മാത്രമേ പൊങ്കാല അർപ്പിക്കാവു എന്നാണ് വിശ്വാസം. പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസവും രണ്ടുനേരം കുളിച്ച്, മാത്സ്യം, മുട്ട, മാംസം എന്നിവ ഒഴിവാക്കി സസ്യാഹാരം മാത്രമേ കഴിക്കാവൂ. കൂടാതെ മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാൻ. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കൽ മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയ്ക്ക് മുൻപ് കഴിവതും ക്ഷേത്രദർശനം നടത്തുക എന്നിങ്ങനെ പോകുന്നു ആചാരങ്ങൾ.
പഞ്ചഭൂതങ്ങൾ സംഗമിക്കുന്നു
പൊങ്കാലയിൽ പഞ്ചഭൂതങ്ങളുടെ സംഗമമാണ് കാണുവാൻ സാധിക്കുന്നത്. അതായത് ഭൂമിയെ പ്രതീകമായ മൺകലവും അരിയും മറ്റുള്ള ആകാശം, വായു, ജലം, അഗ്നി എന്നിവയോട് ചേരുന്നതാണ് പൊങ്കാലയുടെ പുണ്യം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശരീരത്തിലെ പഞ്ചഭൂതങ്ങൾ ഒന്നിച്ചുചേരുന്ന ആനന്ദമാണ് ഇതിൽനിന്നും ലഭിക്കുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. കുളി കഴിഞ്ഞ് ശുദ്ധിയോടെ ഈറന്‍ വസ്ത്രം ധരിച്ച്സൂര്യന് അഭിമുഖമായി നിന്നാണ് പൊങ്കാല തയ്യാറാക്കുന്നത്.
പൊങ്കാല സമയത്തെ ജനത്തിരക്ക് പരിഗണിച്ച് കെഎസ്ആർടിസിയുടെ നേതൃത്വത്തിൽ പ്രത്യേക ബസ് സർവ്വീസുകൾ നടത്തും . കെഎസ്ആർടിസി കിഴക്കേക്കോട്ട സ്റ്റാന്‍ഡിൽ നിന്നും മൂന്ന് കിലോമീറ്റര് അകലെയാണ് ആറ്റുകാൽ ക്ഷേത്രമുള്ളത്. ഇവിടേക്ക് ചെയിൻ സർവ്വീസുകളാണ് കെഎസ്ആർടിസി നടത്തുക. ക്ഷേത്രത്തിൽ നിന്നും തിരികെ ബസ് സ്റ്റാൻഡിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും സർവ്വീസുകളുണ്ടായിരിക്കും. ഇത് കൂടാതെ ഇന്ത്യൻ റെയിൽവേയും പൊങ്കാല ദിനത്തിൽ പ്രത്യേക ട്രെയിൻ സർവീസുകളും അധിക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്.