ലോകത്തു തീര്‍ച്ചയായും കണ്ടിരിക്കേണ്ട മുപ്പത് ഇടങ്ങളിലൊന്നായി കോട്ടയത്തെ അയ്മനവും. യാത്രാ മാഗസിന്‍ ആയ കോണ്ടേ നാസ്റ്റ ട്രാവലർ പുറത്തിറക്കിയ 2022 ല്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലാണ് അയ്മനം ഉള്‍പ്പെട്ടിരിക്കുന്നത്.
എന്നാല്‍ ഇതിനു മുന്‍പേ തന്നെ ലോകത്തിന് അയ്മനത്തെ പരിചയമുണ്ട്. അരുന്ധതി റോയ്ക്ക് ബുക്കര്‍ പുരസ്കാരം നേടിക്കൊടുത്ത ഗോഡ് ഓഫ് സ്മോള്‍ തിങ്സ് എന്ന പുസ്തകത്തിന്‍റെ പശ്ചാത്തലം അയ്മനവും അവിടുത്തെ കാഴ്ചകളും ആയിരുന്നു.
ഡിജിറ്റല്‍ ലോകത്തു നിന്നും മാറി പ്രകൃതിയോട് ചേര്‍ന്ന ലളിത ജീവിതം നയിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഇടമെന്നാണ് കോണ്ടേ നാസ്റ്റ ട്രാവലർ അയ്മനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. എഴുത്തുകാര്‍ക്ക് പ്രചോദനം നല്കുന്ന ഇവിടം വേമ്പനാട് കായലിന്റെയും മീനച്ചലാറിന്റെയും അതിര്‍ത്തിഗ്രാമം കൂടിയാണ്.
ഉത്തരവാദിത്വ വിനോദ സഞ്ചാരത്തില്‍ മികച്ച മാതൃക കൂടിയാണ് അയ്മനം. നേരത്തെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് ഇന്ത്യന്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം വണ്‍ ടു വാച്ച് പുരസ്‌കാരം ലഭിച്ചിരുന്നു.
തെക്കേടത്ത് മന, പാണ്ഡവം ശ്രീ ധർമശാസ്താ ക്ഷേത്രം, കായല്‍ സവാരിയും കാഴ്ചകളും, മൊസാർട്ട് ആർട്ട് ഗാലറി, വയൽനടത്തം, വില്ലേജ് വാക്ക് എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ അവിടെ അറിയുവാനും അനുഭവിക്കുവാനുമുണ്ട്.
ഭീംതാല്‍ (ഉത്തരാഖണ്ഡ്), കൊല്‍ക്കത്ത, സിന്ധുദുര്‍ഗ് (മഹാരാഷ്ട്ര), സിക്കിം, ഒഡിഷ, ഗോവ, മേഘാലയ, രാജസ്ഥാന്‍, സിക്കിം, എന്നിവിടങ്ങളാണ് പട്ടികയില്‍ ഇടം നേടിയ മറ്റു ഇന്ത്യന്‍ ഇടങ്ങള്‍. ഖത്തര്‍, ജപ്പാന്‍, യുഎഇ, ഈജിപ്റ്റ്, ഒക്ലഹോമ (അമേരിക്ക), ലണ്ടന്‍ (ഇംഗ്ലണ്ട്), സുംബ (ഇന്തോനേഷ്യ), ഇസ്താംബുള്‍ (തുര്‍ക്കി), സിസിലി (ഇറ്റലി), സിയോള്‍ (ദക്ഷിണകൊറിയ), സെര്‍ബിയ, ഉസ്‌ബെക്കിസ്ഥാന്‍, സിംഗപ്പൂര്‍ തുടങ്ങിയവയും പട്ടികയിലുണ്ട്.
വനിതാ ദിനം: സ്ത്രീകള്‍ക്ക് ബജറ്റ് യാത്രയുമായി കെഎസ്ആര്‍ടിസി, കേരളത്തിലങ്ങോളമിങ്ങോളം കറങ്ങാം