ബിജ്‌ലി മഹാദേവ ക്ഷേത്രം
ഹിമാചല്‍ പ്രദേശിലെ ഏറ്റവും അത്ഭുതം നിറഞ്ഞ ക്ഷേത്രങ്ങളിലൊന്നാണ് ബിജ്‌ലി മഹാദേവ ക്ഷേത്രം . സംസ്ഥാനത്തെ പുണ്യ സ്ഥാനങ്ങളിലൊന്നായാണ് വിശ്വാസികള്‍ ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്. കുളു വാലിയോട് ചേര്‍ന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പുരാതന ക്ഷേത്രം സമുദ്ര നിരപ്പില്‍ നിന്നും 2460 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പുരാതന ക്ഷേത്രങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. ബിയാസ് നദിയോട് ചേര്‍ന്നാണ് ക്ഷേത്രമുള്ളത്.
ഇടിമിന്നലേല്‍ക്കുന്ന ശിവലിംഗം
മുന്‍പ് സൂചിപ്പിച്ചതുപോലെ ഒട്ടേറെ പ്രത്യേകതകളുള്ള ക്ഷേത്രമാണിത്. ശിവലിംഗത്തില്‍ ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്. എല്ലാ വര്‍ഷും ഒരു ദിവസം ഇവിടുത്തെ ശിവലിംഗത്തിന് ഇടിമിന്നലേല്‍ക്കുകയും അത് പലതായി പിളരുകയും ചെയ്യുമത്രെ. പിന്നീട് ക്ഷേത്രത്തിലെ പൂജാരി ചിതറിയ കഷ്ണങ്ങളെല്ലാം ചേര്‍ത്ത് ശിവലിംഗത്തെ പഴയപടിയാക്കും. ധാന്യങ്ങളും പരിപ്പുവര്‍ഗ്ഗങ്ങളും ഉപ്പു ചേര്‍ക്കാത്ത വെണ്ണയും ഒക്കെ ചേര്‍ത്ത് പ്രത്യേക മിശ്രിതം കൊണ്ടാണ് ശിവലിംഗത്തെ കൂട്ടി
യോജിപ്പിക്കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് ശേഷം ശിവലിംഗം പൂര്‍വ്വ സ്ഥിതി പ്രാപിക്കുകയും ചെയ്യും.
മിന്നല്‍ വഴിയെത്തുന്ന അനുഗ്രഹം ഇവിടുത്തെ വിശ്വാസങ്ങളനുസരിച്ച് മിന്നല്‍ അനുഗ്രഹമാണ് എന്നാണ് കരുതുന്നത്. ഈ പ്രദേശത്തെ ദുഷ്‌ട ശക്തികളില്‍ നിന്നും രക്ഷിക്കാനായാണ് ഇത് സംഭവിക്കുന്നതെന്നും വിശ്വാസമുണ്ട്. അതല്ല, മിന്നലിനാണ് ശക്തിയെന്നും ഇതിന് വേറെയും പ്രത്യേകതകളുണ്ടെന്നും ആളുകള്‍ വിശ്വസിക്കുന്നു.
അസുരന്‍റെ കഥ
ഈ ക്ഷേത്രത്തിനും പ്രദേശത്തിനും ഒരു അസുരന്‍റെ കഥയും പറയുവാനുണ്ട്. കുളന്ത എന്നു പേരായ ഒരു അസുരനായിരുന്നുവത്രെ ഇവിടെ വസിച്ചിരുന്നത്. ഒരിക്കല്‍ ഒരു വലിയ പാമ്പിന്റെ രൂപത്തില്‍ ലാഹുല്‍ സ്പിതിയിലെ മാതന്‍ ഗ്രാമത്തില്‍ അസുരന്‍ എത്തിച്ചേരുകയുണ്ടായി. തന്റെ ദുഷ്‌ട ചിന്തകളുടെ ഫലമായി ആ ഗ്രാമത്തില്‍ വെള്ളപ്പൊക്കമുണ്ടാക്കുവാനാണ് അസുരന്‍ തീരുമാനിച്ചത്. ഇതിനായി ബിയാസ് നദിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന വിധത്തില്‍ നദിയ്ക്ക് കുറുകെ അസുരന്‍ കിടന്നു. ഇതറിഞ്ഞ ശിവന്‍ അസുരനുമായി യുദ്ധം പ്രഖ്യാപിച്ചു. ശക്തിയും വാശിയുമേറിയ യുദ്ധത്തിനൊടുവില്‍ ശിവന്‍ ജയിക്കുകയും അസുരനെ കൊല്ലുകയും ചെയ്തു. പാമ്പിന്റെ രൂപത്തിലായിരുന്നു അസുരന്‍ പോരാടുവാനെത്തിയത്. അതിനു ശേഷം അസുരന്റെ ശരീരം ഒരു വലിയ പര്‍വ്വതമായി മാറി. കുളന്തന്‍ അസുരനില്‍ നിന്നും രൂപം കൊണ്ടതിനാലാണ് കുളു വാലിക്ക് ഈ പേര് ലഭിച്ചത്. ജലാന്ധാര്‍ അസുരനെ കൊലപ്പെടുത്തിയ ഇടം എന്നും ഈ പ്രദേശത്തെ പുരാണങ്ങളില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.
തീര്‍ഥാടനത്തോടൊപ്പം ട്രക്കിങ്ങും
ഇവിടേക്കുള്ള യാത്ര തീര്‍ഥാടനത്തിന്റെ മാത്രമല്ല, ഒരു ട്രക്കിങ്ങിന്റെ അനുഭവങ്ങളുമാണ് സമ്മാനിക്കുന്നത്. മൂന്നു കിലോമീറ്റര്‍ ദൂരമാണ് ക്ഷേത്രത്തിലേക്ക് എത്തുവാന്‍ ട്രക്ക് ചെയ്യേണ്ടത്.
എത്തിച്ചേരുവാന്‍ ഹിമാചല്‍ പ്രദേശിലെ കുളുവില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആയിരം പടികള്‍ കയറി വേണം ക്ഷേത്രത്തിലെത്തുവാന്‍. കുളു വാലിയുടെയും സമീപ പ്രദേശങ്ങളുടെയും മനോഹരമായ കാഴ്ചകള്‍ ഇവിടെ നിന്നും കാണാം. ദേവദാരു മരങ്ങള്‍ക്കു നടുവിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ശിവരാത്രി നാളിലും ശ്രാവണ മാസത്തിലും ഇവിടെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരും.
വർഷത്തിൽ ഒരു കോടിയിലധികം തീർഥാടകർ എത്തിച്ചേരുന്ന ഈ ക്ഷേത്രം ഒട്ടേറെ നിഗൂഢതകളും അത്ഭുതങ്ങളും നിറഞ്ഞ ഇടമാണ്
തിരുപ്പതിയിലെ ഭഗവാൻ ശരിക്കും ആരാണെന്ന് അറിയുമോ
ഒരു വർഷത്തിനുള്ളിൽ വിവാഹം നടക്കണോ...പോകാം ഈ ക്ഷേത്രത്തിൽ