ജനം പുറത്തിറങ്ങാതായപ്പോള്‍ കടുത്ത പ്രതിരോധ നടപടികളിലൂടെയാണ് ഓരോ ദിവസവും ലോകം മുന്നോട്ട് പോകുന്നത്. അതില്‍ ഏറ്റവും പ്രധാനം ലോക്ഡൗണും സാമൂഹിക അകലം പാലിക്കലുമാണ്. അതുകൊണ്ടുതന്നെ ഈ സമയത്ത് ഇല്ലാതായത് ആവശ്യവും അനാവശ്യവുമായുള്ള ആളുകളുടെ പുറത്തിറങ്ങലും യാത്രകളുമാണ്. കൊറോണ വൈറസ് നിലനില്‍ക്കുമ്പോഴും ഭൂമി ഇതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുകയാണ്. ഭൂമിയിലെ രാജാക്കന്മാരായ മനുഷ്യര്‍ വീട്ടിലിരിക്കുമ്പോള്‍ മൃഗങ്ങള്‍ നാട്ടിലിറങ്ങുന്ന കാഴ്ചയും ഇപ്പോള്‍ സാധാരണമായി മാറിക്കഴിഞ്ഞു.
മാനം തെളിഞ്ഞ് ചൈന കോറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായിരുന്നുവല്ലോ ചൈന. ഇവിടുത്തെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട വൈറസ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും കരകയറുവാനുള്ള തീവ്രപരിശ്രമത്തിലാണ് ലോകം. അതേസമയം ചൈനയിലെ സ്ഥിതിഗതികള്‍ ഏറെ ശാന്തമായിക്കഴിഞ്ഞു.
ചൈനയിലെ ലോക്ഡൗണും മറ്റു നിയന്ത്രണങ്ങളും അവിടുത്തെ പ്രകൃതിയില്‍ ഏറെ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ചേര്‍ന്ന പുറത്തുവിട്ട ഉപഗ്രഹ ദൃശ്യങ്ങളില്‍ ഇവിടുത്തെ അന്തരീക്ഷ മലിനീകരണത്തോത് ഏറെ കുറഞ്ഞതായി കാണിക്കുന്നു. സാമ്പത്തിക രംഗത്തും വ്യവസായ രംഗത്തുമുണ്ടായ മാന്ദ്യമാണ് ഇതിനു ഒരുപരിധി വരെ കാരണമായിരിക്കുന്നത്.
ഇറ്റലിയിലിങ്ങനെ കൊറോണ വൈറസ് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി. അതുകൊണ്ടു തന്നെ കടുത്ത നടപടികളാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവിടെ സ്വീകരിച്ചിരിക്കുന്നത്.
വിനോദ സഞ്ചാരികളുടെ സാന്നിധ്യം ഇല്ലാതായതോടെ ഈ നാടിന്‍റെ മുഖം തീര്‍ത്തും മാറി എന്നു പറയാം. കനാലുകളിലൂടെയുള്ള ബോട്ട് യാത്രകളായിരുന്നു ഇവിടുത്തെ ഏറ്റവും പ്രധാന സംഗതി.അതില്‍ കുറവുണ്ടായതോടെ ഇവിടുത്തെ കനാലുകള്‍ തെളിഞ്ഞു എന്നാണ പുറത്തുവന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതേ സമയം മനുഷ്യസാമീപ്യവും മലിനീകരണവും കുറഞ്ഞതോടെ ഡോള്‍ഫിനുകള്‍ കനാലുകളില്‍ എത്തിത്തുടങ്ങി കറങ്ങുന്നു എന്ന പേരില്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ഫോട്ടോകള്‍ യഥാര്‍ഥത്തില്‍ 800 കിലോമീറ്റർ അകലെയാണ് സാർഡിനിയയിൽ എടുത്തത്.
ഇന്ത്യയിലെ പര്‍വ്വത നിരകള്‍ വാഹനങ്ങളുടെയും പുകയുടെയും എല്ലാം മലിനീകരണം കഴിഞ്ഞ കുറേ മാസങ്ങളേക്കാള്‍ വളരെ കുറവാണ് ഇന്ത്യയില്‍ അനുഭവപ്പെടുന്നത്. അത്തരത്തില്‍ നമ്മുടെ രാജ്യവും വളരെ വ്യത്യസ്ഥമായ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കുറഞ്ഞത് കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ ആരും കാണാത്ത ഒരു കാഴ്ച. ഹിമാചല്‍ പ്രദേശിലെ ധൗലാധര്‍ പര്‍വ്വത നിരകളുടെ മനോഹരമായ കാഴ്ചയാണ് ഇത്. കഴിഞ്ഞ 100 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ പര്‍വ്വത നിരകള്‍ ജലന്ധറില്‍ നിന്നുള്ളവര്‍ക്ക് കാണുവാന്‍ സാധിക്കുന്നത്. ഇതുവരെയും മലിനീകരണം പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷവും കാരണം ആളുകള്‍ക്ക് ഈ ദൃശ്യം സാധ്യമായിരുന്നില്ല. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്എസ്) ഓഫീസര്‍ പര്‍വീന്‍ കസ്വാന്‍ ട്വിറ്ററില്‍ പങ്കുവെച്ച ധൗലാധര്‍ പര്‍വ്വത നിരകളുടെ ജലന്ധറില്‍ നിന്നുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.
യൂറോപ്പായി മാറിയ ബാംഗ്ലൂര്‍ ആളുകളും വാഹനങ്ങളും പുറത്തിറങ്ങാതായതോടെ മറ്റേതു നഗരത്തെയും പോലെ വിജനമാണ് ബാംഗ്ലൂരും. എന്നാല്‍ ഈ അവസരത്തില്‍ ബാംഗ്ലൂര്‍ കാഴ്ചയില്‍ ഒരു യൂറോപ്യന്‍ നഗരം പോലെയായി. വാഹനങ്ങളില്ലാതെ, റോഡിന്റെ രണ്ടു വശവും പൂത്തു നില്‍ക്കുന്ന മരങ്ങളും പുലര്‍ച്ചെയുള്ള തണുപ്പും എല്ലാം ചേര്‍ന്ന് ബാംഗ്ലൂരിന് ഒരു യൂറോപ്യന്‍ മുഖമാണ് ഇപ്പോഴുള്ളത്. കൂടാതെ എല്ലാ തരത്തിലുള്ള മാലിന്യങ്ങള്‍ക്കും ഇവിടെ കുറവുമുണ്ടായിട്ടുണ്ട്.
PC:Augustus Binu
നാട് കീഴടക്കിയ കാട് നാടും നഗരവും വീടിനുള്ളിലായതോടെ കാട് നാട്ടിലിറങ്ങി എന്നു പറയാം. വന്യമൃഗങ്ങളും അപൂര്‍വ്വമായി മാത്രം പുറത്തിറങ്ങുന്ന ജീവികളും ഒക്കെ നാട് കാണാനിറങ്ങിയ കാഴ്ചകള്‍ പലതും ഇന്‍റര്‍നെറ്റിലൂടെ ലോകം കണ്ടിരുന്നു. മനുഷ്യരുടെ ശല്യമില്ലാതെ കാട്ടിലും ജീവികള്‍ ആസ്വദിക്കുകയാണ്.
മൃഗശാലകളില്‍ സന്ദര്‍ശകര്‍ ഇല്ലാതായതോടെ ആളൊഴിഞ്ഞ മൃഗശാലയില്‍ മൃഗങ്ങളിപ്പോള്‍ രാജാക്കന്മാരാണ്. ആരുടേയും ശല്യമില്ലാതെ തങ്ങള്‍ക്കു കിട്ടിയ അവസരം അവര്‍ ആഘോഷിക്കുകയാണെന്നാണ് ഇവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണിക്കുന്നത്. ആരും നിയന്ത്രിക്കുവാനും ശാസിക്കുവാനുമില്ലാതെ, തങ്ങളുടെ സ്വാതന്ത്ര്യം അവര്‍ ആഘോഷിക്കുകയാണ്.
തിരിച്ചറിയല്‍ കാര്‍ഡും വേണ്ട, രേഖകളും വേണ്ട...ലോക്ഡൗണില്‍ കാണാം ഹാര്‍വാര്‍ഡ് ലൈബ്രറി
ഈജിപ്തിലെ ശവകുടീരങ്ങളിലേക്കൊരു യാത്ര!
ലോക്ഡൗണില്‍ സമയം കളയേണ്ട...യാത്രകള്‍ പ്ലാന്‍ ചെയ്യാം