വൈക്കം മഹാദേവ ക്ഷേത്രം ദക്ഷിണ കാശി എന്നറിയപ്പെടുന്ന വൈക്കം മഹാദേവ ക്ഷേത്രം കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ്. ശിവരാത്രിക്കാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികളെത്തിച്ചേരുന്ന ഇവിടം ശൈവതീര്‍ത്ഥാടകരുടെ പ്രിയപ്പെട്ട തീര്‍ത്ഥാടന ലക്ഷ്യസ്ഥാനം കൂടിയാണ്.
PC:Georgekutty
പാപപരിഹാരത്തിന് ശിവന്‍ ബ്രഹ്മാവിന്‍റെ തലയോട്ടി വെച്ചയിടം വൈക്കം ക്ഷേത്രം എങ്ങനെ സ്ഥാപിതമായി എന്നതിനെക്കുറിച്ചും വൈക്കത്തിന് ഈ പേര് വന്നതിനെക്കുറിച്ചും നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. അതിലൊന്ന് ശിവന്‍റെ കോപത്തിന് കാരണമായ ബ്രഹ്മാവിനെക്കുറിച്ചാണ്.
PC:Vijayanrajapuram
'വയ്ക്കാം' ഒരിക്കൽ ശിവൻ ബ്രഹ്മാവിന്‍റെ അഞ്ച് തലകളിലൊന്ന് വെട്ടിമാറ്റി. തന്നോട് കള്ളം പറഞ്ഞു എന്ന കുറ്റത്തിന് ആയിരുന്നു ഇത്. വെട്ടിക്കഴിഞ്ഞപ്പോൾ മാത്രമാണ് ശിവന് തന്റെ തെറ്റു മനസ്സിലായത്.. തുടർന്ന് ബ്രഹ്മഹത്യ നടത്തിയെന്ന പാപഭാരം ഒഴിവാക്കുവാൻ അദ്ദേഹം ബ്രഹ്മാവിന്റെ തലയോട്ടിയും കൊണ്ട് പാർവ്വതീദേവിയ്ക്കൊപ്പം നാടുമുഴുവൻ നടന്ന് ഭിക്ഷ യാചിച്ചു. ഒരിക്കലും അതില്‍ നിറയെ ഭിക്ഷ അവര്‍ക്ക് ലഭിച്ചിരുന്നല്ല, ലഭിച്ച ദിവസങ്ങളിലാവട്ടെ, ശിവന്‍ അത് മുഴുവന്‍ ഭസ്മമാക്കി തീര്‍ക്കുകയും ചെയ്തിരുന്നു. അങ്ങനെ വർഷങ്ങൾ അവരിരുവരും ഈ തലയോട്ടിയുമായി ഭിക്ഷ യാചിച്ചു നടന്നു. ഒടുവിൽ ഇന്ന് ക്ഷേത്രമിരിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ ശിവൻ നിറഞ്ഞ തലയോട്ടി നോക്കി അത് ഇവിടെ വയ്ക്കാം എന്നു പറഞ്ഞു. ആ 'വയ്ക്കാം' എന്ന വാക്കിൽ നിന്നുമാണ് വൈക്കം എന്ന വാക്കുണ്ടായത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
PC:Vijayanrajapuram
പശുരാമന്‍ വിശ്വകര്‍മ്മാവിനെക്കൊണ്ട് പണിത ക്ഷേത്രം ഒരിക്കൽ ഖരൻ എന്ന അസുരൻ ശിവനിൽ നിന്നും ലഭിച്ച മൂന്ന് ശിവലിംഗങ്ങളുമായി ഒരു യാത്ര പോയി. യാത്രയിൽ ക്ഷീണം കാരണം വഴിയിൽ അദ്ദേഹം വിശ്രമിക്കുവാനിറങ്ങുകയും വലതു കയ്യിലെ ശിവലിംഗം താഴെ വയ്ക്കുകയും ചെയ്തു. ഉറക്കം കഴിഞ്ഞ് എണീറ്റ് ശിവലിംഗം എടുക്കുവാൻ നോക്കിയപ്പോൾ അത് മണ്ണിൽ ഉറച്ചിരിക്കുന്നതാണ് അദ്ദേഹം കണ്ടത്. അതേസമയം തന്നെ ശിവന്‍ തനിക്ക് ഇരിക്കുവാൻ ഏറ്റവും യോജിച്ച ഇടം അതാണെന്ന് അശരീരിയിലൂടെ വെളിപ്പെടുത്തുകയും ചെയ്തു. അങ്ങനെ ആ വിഗ്രഹം അവിടെയുണ്ടായിരുന്ന വ്യാഘ്രപാദൻ മഹർഷിയെ ഏല്പിച്ച് അസുരന്‍ തന്റെ യാത്ര തുടര്‍ന്നു പിന്നീട് ഇടതുകയ്യിലെ ശിവലിംഗം ഖരൻ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലും വായ കൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം കടുത്തുരുത്തി തളി മഹാദേവക്ഷേത്രത്തിലും പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം പറയുന്നു. വ്യാഘ്രപാദൻ മഹർഷി ആ ശിവലിംഗത്തോട് പ്രാർഥിക്കുകയും ഒടുവിൽ ശിവൻ പ്രത്യക്ഷനാവുകയും ചെയ്തു. പിന്നീടൊരിക്കൽ ഇവിടെടെത്തിയ പരശുരാമൻ പ്രദേശത്തിന്‍റെ ചെതന്യത്തിൽ ആകൃഷ്ടനായി ദേവശില്പിയായ വിശ്വകർമ്മാവിനെകൊണ്ട് നിർമ്മിച്ച ക്ഷേത്രമാണ് വൈക്കം മഹാദേവ ക്ഷേത്രമെന്നാണ് വിശ്വാസം.
PC:Georgekutty
ദക്ഷിണാമൂര്‍ത്തിയും കിരാതമൂര്‍ത്തിയും രാജരാജേശ്വരനും വൈക്കത്തപ്പനെ മൂന്നു ഭാവങ്ങളിലാണ് ക്ഷേത്രത്തിൽ ആരാധിക്കുന്നത്. രാവിലെ ദക്ഷിണാമൂർത്തിയായും ഉച്ചയ്ക്ക് കിരാത മൂർത്തിയായും വൈകിട്ട് രാജരാജേശ്വരനുമായാണ് ദർശനം. ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ വിദ്യാലാഭം, ശത്രുനാശം, കുടുംബസൗഖ്യം തുടങ്ങിയ ഫലങ്ങള്‍ ലഭിക്കുമെന്നാണ് വിശ്വാസം.
PC:Dipu TR
ചന്ദന പ്രസാദമില്ല, പകരം ചാരം
ചന്ദന പ്രസാദമില്ലാത്ത ക്ഷേത്രങ്ങളിലൊന്നാണ് വൈക്കം. പകരം ഇവിടെ നല്കുന്നത് ചാരമാണ്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അന്നദാനത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്ന വലിയ അടുക്കളയിൽ നിന്നുള്ള ചാരമാണ് ഇതിനായി ഉപയോഗിക്കുന്നത്. ചൊറി, ചിരങ്ങ് ഉൾപ്പെടെയുള്ള ത്വക്ക് രോഗങ്ങൾക്ക് ഈ ചാരം ഫലപ്രദമാണെന്നാണ് വിശ്വാസം.
PC:Sivavkm
നിര്‍മ്മാല്യം തൊഴുതാല്‍
വൈക്കം ക്ഷേത്രത്തില്‍ നിര്‍മ്മാല്യം തൊഴുതാല്‍ ഏറെ അനുഗ്രഹങ്ങള്‍ ലഭിക്കുമെന്നാണ് മറ്റൊരു വിശ്വാസം. പുലർച്ചെ മൂന്നു മണിക്ക് നട തുറക്കുന്ന ക്ഷേത്രത്തിൽ അഞ്ച് പൂജകളും മൂന്നു ശീവേലികളുമുണ്ട്. ശംഖാഭിഷേകം, മലർ നിവേദ്യം, ഉഷപൂജ. എതിരേറ്റു പൂജ, എതിരേറ്റു ശീവേലി, നവകാഭിഷേകം, പന്തീരടിപൂജ, ഉച്ചപൂജ, ശതകലശം, ഉച്ചശീവേലി, ദീപാരാധ, അത്താഴപൂജ, അത്താഴ ശീവേലി എന്നിവയാണ് ഇവിടുത്തെ മറ്റു പൂജകള്‍.
PC:Sivavkm
തുറക്കാത്ത വാതില്‍ വൈക്കം ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകതയാണ് ഇവിടുത്തെ തുറക്കാത്ത വാതില്‍. ക്ഷേത്രത്തിന്റെ ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ഇതിന്‍റെ കഥകള്‍. .വടക്കുംകൂർ രാജാവും ക്ഷേത്രത്തിലെ ഊരാണ്മക്കാരും തമ്മിലുണ്ടായ അധികാരത്തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു ഇത് സംഭവിച്ചത്. ഇരു വിഭാഗങ്ങളും തങ്ങളുടേതായ ന്യായത്ത് ഉറച്ചു നിന്നു.
ഒരിക്കല്‍ വടക്കുംകൂര്‍ രാജാവ് ഊരാണ്മക്കാരോട് ആലോചിക്കാതെ പെരുന്തമൃത് പൂജ എന്ന വഴിപാട് നടത്താൻ തീരുമാനിച്ചു. വളരെയധിക ചിലവ് വരുന്നതാണ് ഈ പൂജ. സാധാരണ നിവേദ്യങ്ങൾ കൂടാതെ ഖാദ്യം, ലേഹ്യം , ഭക്ഷ്യം, പേയം എന്നിവയില്‍ ഉള്‍പ്പെടുന് സകല വിഭവങ്ങളും കൂട്ടിച്ചേര്‍ത്തുന്ന ഭോജനമാണ് ഇതില്‍ വിളമ്പുന്നത്. ഇതോടൊപ്പം ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കെല്ലാവര്‍ക്കും അന്നദാനം നല്കുകയും വേണം. തങ്ങളോട് ആലോചിക്കാത്തതിനാല്‍ ഊരാണ്മക്കാര്‍ എന്തുവില കൊടുത്തും രാജാവിന്റെ പൂജ മുടക്കുവാന്‍ തിരുമാനിച്ചു.
PC:Vijayanrajapuram
മുറുക്കിത്തുപ്പുന്നു!! പൂജയുടെ ദിവസം രാജാവിന്റെ കൂട്ടര്‍ എല്ലാ വിഭവങ്ങളും തയ്യാറാക്കി ക്ഷേത്രത്തിലെത്തിച്ചു. ആളുകളും സ്ഥാനീയരുമെല്ലാം ക്ഷേത്രത്തില്‍ എത്തിയെങ്കിലും സ്ഥിരം ക്ഷേത്രത്തിലുണ്ടാവുന്ന ഊരാണ്മക്കാര്‍ ആരും അന്നവിടെ ഉണ്ടായില്ല. കുറച്ചു കഴിഞ്ഞ് ഊരാണ്മക്കാരിലൊരാളായ ഞള്ളൻ നമ്പൂതിരി പടിഞ്ഞാറേ നടയിലുടെ സോപാനപ്പടിയിൽ എത്തുകയും അവിടെയുണ്ടായിരുന്ന നിവേദ്യ പാത്രങ്ങളിൽ മുറുക്കിത്തുപ്പുകയും ചെയ്തു. എല്ലാം അശുദ്ധമായതോടെ പൂജ മുടങ്ങി. ഇതു കഴിഞ്ഞ് പടിഞ്ഞാറേ ഗോപുരം വഴി മടങ്ങുവാന്‍ തുടങ്ങിയ ഞള്ളൻ നമ്പൂതിരിക്ക് അവിടെവെച്ച് സര്‍പ്പദര്‍ശനം ഏല്‍ക്കുകയും ഗോപുരത്തിന് പുറത്തു കടന്നപാടെ അദ്ദേഹം മരിക്കുകയും ചെയ്തു. ഇതേ സമയം തന്നെ ചുറ്റമ്പലത്തിന്‍റെ പടിഞ്ഞാറേ വാതില്‍ തനിയെ അടഞ്ഞു പോയത്രെ! അതേ സമയം തന്നെ ഇനി മേലിൽ വാതിൽ തുറക്കരുതെന്ന് ശ്രീകോവിലിനുള്ളിൽ നിന്ന് അശരീരി ഉണ്ടായെന്നുമാണ് ഐതിഹ്യം. അതിനു ശേഷം ഈ വാതില്‍ തുറന്നിട്ടേയില്ല എന്നാണ് ചരിത്രം പറയുന്നത്.
PC:Sivavkm
സ്ത്രീകളെ പ്രവേശിപ്പിക്കുകയേ ഇല്ല ഈ ഇടങ്ങളില്‍.. പട്ടികയില്‍ ആശ്രമം മുതല്‍ ദ്വീപ് വരെ
കാതോര്‍ത്ത് തലചായ്ച്ച് നില്‍ക്കുന്ന ഹനുമാന്‍...അവില്‍ നേദിച്ചു പ്രാര്‍ത്ഥിക്കാം ആഗ്രഹസാഫല്യത്തിന്