സെല്ലുലാർ ജയിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ രക്തം വീണ പാടുകളുള്ള ഇടങ്ങളിലൊന്നായ സെല്ലുലാർ ജയിൽ രാജ്യസ്നേഹികൾക്ക് ഒരിക്കലും മറക്കുവാൻ കഴിയുന്ന ഇടമല്ല. പ്രകൃതി സൗന്ദര്യം തുളുമ്പി നിൽക്കുന്ന ആൻഡമാനിൽ കേട്ടമാത്രയിൽതന്നെ ഭയം ജനിപ്പിക്കുന്ന ഒരു ജയിൽ. അത്രയും ഭീകരമായ കഥകളാണ് പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിനുള്ളത്. കാലാപാനി എന്നും ഇതറിയപ്പെടുന്നു. നാടിന്‍റെ സ്വാതന്ത്ര്യത്തിനായി പൊരുതിയ ദേശാഭിമാനികളെ തടവറയിലാക്കി ക്രൂരമായി മർദ്ദിച്ച് കൊന്നിരുന്ന ബ്രിട്ടീഷ് ഭരണാധികാരികളുടെ ക്രൂരതയാണ് ഇതിനുള്ളിൽ നിന്നും വായിച്ചെടുക്കുവാനുള്ളത്.
ബ്രിട്ടീഷ് ഭരണത്തിനെതിരെ സ്വരമുയർത്തിയെന്ന കാരണത്താൽ ഇവിടെ തടവിലാക്കപ്പെട്ടവർ നിരവധിയുണ്ട്. നാടുകയത്തിയ പോലെ നാട്ടിൽ നിന്നും ഇവിടെ എത്തി ചെറിയ സെല്ലുകളിൽ ജീവിതകാലം മുഴുവൻ ഏകാന്തവാസം നയിക്കേണ്ടി വരുന്ന ഭീകരമായ അനുഭവം. തൊട്ടടുത്ത സെല്ലിലുള്ള ആളെപ്പോലും കാണാൻ കഴിയാത്ത രീതിയിൽ ക്രൂരമായി നിർമ്മിക്കപ്പെട്ടിട്ടുള്ള തടവറകൾ..698 ജയിലറകളാണ് ഇവിടെയുള്ളത്. മരണം തന്നെയാണ് രക്ഷയെന്ന് കരുതിയിരുന്നവർ നിരവധിയുണ്ടായിരുന്നു ഇവിടുത്തെ സെല്ലുകളിൽ. ഇന്ന് ആൻഡമാനിലെ ഏറ്റവും പ്രാധാന്യമേറിയ വിനോദ സഞ്ചാര ചരിത്ര സ്മാരകം കൂടിയാണിത്.
PC:Aliven Sarkar
ജാലിയൻ വാലാബാഗ്
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ ചരിത്രം പറയാതെ സ്വാതന്ത്ര്യ കഥകൾ ഒരിക്കലും പൂർണ്ണമാവില്ല. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഇരുണ്ട ദിനങ്ങളിലൊന്നായി അടയാളപ്പെടുത്തിയിരിക്കുന്ന ദിവസമാണ് 1919 ഏപ്രിൽ 13. രക്തരൂഷിതമാ സമരങ്ങളുടെ പട്ടികയിൽ ആദ്യമുള്ള ഈ കൂട്ടക്കൊലയ്ക്ക് വയസ്സ് നൂറിലെത്തി എങ്കിലും പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ്.ഇ.എച്ച്.ഡയറുടെ നേതൃത്വത്തിൽ ജാലിയൻ വാലാബാഗിൽ ഒത്തുകൂടിയ ഇരുപതിനായിത്തോളം ആളുകളുടെ നേരെ യാതൊരു പ്രകോപനവുമില്ലാതെ വെടിവയ്ക്കുവാൻ ഉത്തരവിടുകയായിരുന്നു.1,650 റൗണ്ട് പട്ടാളക്കാർ വെടിവെച്ചെന്നാണ് കണക്കുകൾ പറയുന്നത്. ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടുവെങ്കിലും ബ്രിട്ടീഷ് കണക്കിൽ അത് 379 ൽ ഒതുങ്ങി. സ്വാതന്ത്യത്തിന്റെ വില മനസ്സിലാക്കുവാൻ ഇവിടെയത്തി അല്പസമയം ചിലവിട്ടാൽ മതി.
PC:wikipedia
രൂപ്കുണ്ഡ് തടാകം മഞ്ഞു പൊതിഞ്ഞു കിടക്കുന്ന തടാകത്തിന് എത്രത്തോളം നിഗൂഢതകൾ ഒളിപ്പിക്കുവാൻ സാധിക്കും. അതറിയണമെങ്കിൽ രൂപ്കുണ്ഡിലേക്ക് പോയാൽ മതി. ഇന്ത്യയുടെ അസ്ഥികൂട തടാകം എന്നറിയപ്പെടുന്ന രൂപ്കുണ്ഡ്. ഉത്തരാഖണ്ഡിലെ ഗഡ്വാൾ പ്രദേശത്തുള്ള മലയിടുക്കുകളിലെ ഒരു ചെറിയ തടാകമാണ് രൂപ്കുണ്ഡ്. 1942 പോലെ മറ്റേതൊരു തടാകത്തെയും പോലെ തന്നെയായിരുന്നു രൂപ്കുണ്ഡും. എന്നാൽ 1947 ൽ ഈ തടാകത്തിൽ മഞ്ഞുരുകിയ സമയത്ത് അഞ്ഞൂറിലധികം മനുഷ്യാസ്ഥികൂടങ്ങൾ കണ്ടെത്തുകയുണ്ടായി. ആരുടേതാണ് അസ്ഥികൂടങ്ങൾ എന്ന ചോദ്യത്തിന് പല ഉത്തരങ്ങളും വന്നുവെങ്കിലും ഇന്നും അത് ഒരു നിഗൂഢതയായി കിടക്കുന്നു. ഇന്നും വേനലിൽ മഞ്ഞുരുകുമ്പോൾ ഇവിടെ എത്തിയാൽ തടാകത്തിന്റെ വിവിധ ഭാഗങ്ങളിലായി അസ്ഥികൾ വേർപെട്ടു കിടക്കുന്നത് കാണാം.
PC: Schwiki
ഭുജ്, ഗുജറാത്ത് ഒരു നാടിനെത്തനെനെ തുടച്ചു നീക്കി കൊണ്ടുപോയ ഭൂകമ്പത്തിന്റെ ബാക്കിപത്രമാണ് ഭൂജ്. ഇന്നും ഉണങ്ങിയിട്ടില്ലാത്ത മുറിവുകൾ സമ്മാനിച്ച 2001 ലെ റിപ്പബ്ലിക് ദിനത്തിലെ ആ ഭൂകമ്പം ആരും മറന്നിട്ടുണ്ടാവില്ല. ഇരുപതിനായിരത്തിലധികം ജീനനുകളാണ് അന്ന് ഇവിടെ നഷ്ടമായത്. പരുക്കേറ്റ ഒന്നര ലക്ഷം ആളുകളും വീട് നഷ്ടപ്പെട്ട ആറു ലക്ഷം ആളുകളും ഇന്നും ആ ഭയത്തിൽ തന്നെയാണ് ജീവിക്കുന്നത്. നഗരം വളർന്നുവെങ്കിലും അതിന്റെ മുറിവുകൾ ചില മുഖങ്ങളിൽ നിന്നും ഇവിടെ വായിച്ചെടുക്കാം.
PC: Rahul Zota
കുൽധാര
ഒരൊറ്റ രാത്രി ക1ണ്ട് ഒരു ഗ്രാമം അപ്പാടെ അപ്രത്യക്ഷമായ കഥയാണ് കുൽധാരയുടേത്. ഇന്ത്യയിലെ പേടിപ്പെടുത്തുന്ന സ്ഥലങ്ങളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്ന ഇവിടെ ഇന്നു കാണുവാൻ ഉപേക്ഷിച്ചു കളഞ്ഞ വീടുതളുടെ ചുവരുകളും വരണ്ടുണങ്ങിയ ഭൂമിയും മാത്രമാണ്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ വളരെ സമ്പന്നമായ ഒരു ഗ്രാമമായിരുന്നുവത്രെ. പലിവാല്‍ എന്ന വിഭാഗത്തില്‍ പെട്ട ബ്രാഹ്മണന്‍മാര്‍ ആയിരുന്നു ഇവിടുത്തെ താമസക്കാര്‍. രാജ്യത്തിന്റെ നിയമമനുസരിച്ച് മന്ത്രിയായ സലിം സിങ്ങിന് ഇവര്‍ നികുതി നല്‌കേണ്ടതുണ്ടായിരുന്നു. ഒരിക്കല്‍ ഗ്രാമത്തില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി ഗ്രാമമുഖ്യന്റെ മകളെ കണ്ട് ഇഷ്ടപ്പെടുകയും അവളെ വിവാഹം ചെയ്ത് തരണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം ഗ്രാമത്തിന്റെ നികുതി വര്‍ധിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ആ പെണ്‍കുട്ടിയുടെ മാനം രക്ഷിക്കാനായി കുല്‍ധാര ഗ്രാമം അടുത്തുള്ള 84 ഗ്രാമങ്ങളോടും ചേര്‍ന്ന് ഇരുട്ടിവെളുക്കുന്നതിനു മുന്‍പ് ഇവിടം വിട്ടുപോയി എന്നാണ് പറയപ്പെടുന്നത്.
ഇന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഇവിടം കാണാനായി ഒരുപാട് ആളുകൾ എത്തുന്നു . എന്നാൽ രാത്രിയിൽ എത്തുന്നവർക്ക് വിചിത്രമായ പല അനുഭവങ്ങളും ഉണ്ടാകുന്നുണ്ടത്രെ. ജയ്‌സാല്‍മീരില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയാണ് കുല്‍ധാര സ്ഥിതി ചെയ്യുന്നത്.
PC:Suryansh Singh
താജ്മഹൽ അനശ്വര സ്നേഹത്തിന്റെയും പ്രണയത്തിന്റെയും അടയാളമായി വാഴ്ത്തപ്പെടുന്ന, ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിനും ഇങ്ങനെ കറുത്ത കഥയുണ്ട്. തനിക്ക് നിർമ്മിച്ചപോലൊരു അത്ഭുത നിർമ്മിതി മറ്റൊരിടത്തും നിർമ്മിക്കാതിരിക്കുവാനായി ഷാജഹാന്‍ ചക്രവർത്തി പണിക്കാരിൽ ചിലരുടെ കൈകൾ തന്നെയും മറ്റു ചിലരുടെ തള്ളവിരലും മുറിച്ചെറിഞ്ഞിട്ടുണ്ടത്രെ.
ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറി 35 വർഷം മുന്‍പ് 1984 ഡിസംബര്‍ 2,3 തിയതികളിലായി നടന്ന ഭോപ്പാൽ വാതക ദുരന്തം ഞെട്ടലോടെ അലവ്ലാതെ ഓർക്കുവാനാവില്ല. 984 ൽ ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ ഉണ്ടായ മീഥൈൽ ഐസോസയനൈഡ് ചോർച്ച ഇല്ലാതാക്കിയത് ആയിരക്കണക്കിന് ജീവനുകളും പിന്നീട് വന്ന തലമുറകളുടെ സ്വൈര്യ ജീവിതവുമാണ്. . ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി ഇതറിയപ്പെടുന്നു. 42 ടൺ മീഥൈൽ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കിൽ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി വിഷവാതകമിശ്രിതങ്ങളും മീഥൈൽ ഐസോസയനേറ്റും ചേർന്ന് നഗരത്തെ കൊന്നൊടുക്കിതാണ് ഭോപ്പാല്‍ വാതക ദുരന്തമായി അറിയപ്പെടുന്നത്.
വൈകല്യങ്ങൾ തടസ്സമാവില്ല...യാത്രയിൽ ശ്രദ്ധിക്കാൻ ഇക്കാര്യങ്ങൾ
ദേവിയുടെ ആർത്തവത്തെ ആഘോഷമാക്കുന്ന കേരളത്തിലെ ക്ഷേത്രം
PC:Simone.lippi