കോപ്പയുടെ ആകൃതിയിലുള്ള ഒരു ഗ്രാമം, തൊട്ടാവാടികളും ഡെയ്‌സിപ്പൂക്കളുമൊക്കെ എന്നും വസന്തം തീര്‍ക്കുന്ന ഈ ഗ്രാമത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
പുല്‍മേടുകള്‍ നിറഞ്ഞ ഈ സ്ഥലത്തിനു സമീപത്തു കൂടെ ഒഴുകുന്ന നദികള്‍ക്ക് പാലിന്റെ നിറമാണ്. ധൂത്പത്രി അഥവാ പാലിന്റെ താഴ്‌വര എന്നറിയപ്പെടുന്ന ഈ സ്ഥലത്തെ ഭൂമിയിലെ സ്വര്‍ഗ്ഗം അല്ലെങ്കില്‍ കാശ്മീരിലെ സ്വര്‍ഗ്ഗം എന്നാണ് ചിലര്‍ വിശേഷിപ്പിക്കുന്നത്. ജമ്മുകശ്മീരിലെ പ്രശസ്തമായ തടാകങ്ങൾ
പാല്‍പോലെ പതഞ്ഞൊഴുകുന്ന നദികള്‍ക്ക് പിന്നില്‍ പ്രശസ്തമായ ഒരു കഥയുണ്ട്. കാശ്മീരിലെ അറിയപ്പെടുന്ന ഷെയ്ക്ക് അല്‍ ആലം ഷെയ്ക്ക് നൂര്‍ദിന്‍ നൂറാനി ഒരിക്കല്‍ ഇവിടെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ത്ഥനയ്ക്കിടെ വെള്ളം ആവശ്യമായി വന്ന അദ്ദേഹം ജലത്തിനായി വടികൊണ്ട് നിലത്തുതട്ടി. അപ്പോള്‍ പാല്‍ വന്നുവത്രെ. കുടിക്കാനായി മാത്രമേ നിന്നെ ഉപയോഗിക്കാവൂ എന്ന ഷെയ്ക്ക് അല്‍ ആലത്തിന്റെ ആജ്ഞ കേട്ടപ്പോള്‍ പാല്‍ ജലത്തിന്റെ രൂപത്തിലേക്ക് മാറിയത്രെ. പിന്നീട് ആ പുല്‍മേടുകള്‍ ധൂത്പത്രി എന്നറിയപ്പെട്ടു. ഇവിടുത്തെ നദികളില്‍ വെള്ളമൊഴുകുന്നത് അകലെക്കാഴ്ചയില്‍ പാല്‍ പതഞ്ഞൊഴുകുന്നതു പോലെയാണ്.
ജമ്മുകാശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറില്‍ നിന്നും 42 കിലോമീറ്റര്‍ അകലെ ബഡ്ഗാം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ധൂത്പത്രി സഞ്ചാരികളുടെ ഇടയില്‍ അത്രയൊന്നും പ്രശസ്ത അല്ല. സമുദ്ര നിരപ്പില്‍ നിന്നും 8957 അടി ഉയരത്തിലാണിവിടം.
മഞ്ഞുകാലത്ത് കനത്ത മഞ്ഞുവീഴ്ചയുള്ള ഇവിടെ വേനലില്‍ ആട്ടിടയര്‍ കയ്യേറും. സമതലത്തില്‍ നിന്നും തീറ്റതേടിയെത്തുന്ന ആടുകള്‍ ഇവിടുത്തെ രസകരമായ കാഴ്ചയാണ്. ജൂണ്‍, ജൂലൈ മാസങ്ങളാണ് ഇവിടെ സന്ദര്‍ശിക്കാന്‍ അനുയോജ്യം. മഞ്ഞുപെയ്യുന്നത് കാണണമെങ്കില്‍ ഡിസംബര്‍, ജനുവരി മാസങ്ങളായിരിക്കും യോജിക്കുക.
ശ്രീനഗറില്‍ നിന്നും മൂന്നു മണിക്കൂറിനുള്ളില്‍ എത്തിച്ചേരാവുന്ന ദൂരമേയുള്ളൂ ധൂത്പത്രിയിലേക്ക്. ശ്രീനഗറില്‍ നിന്നും ബഡ്ഗാമിലേക്കും അവിടുന്ന് ഖാന്‍ സാഹിബ് വഴി ധൂത്പത്രിയില്‍ എത്താന്‍ സാധിക്കും.