സാഹോദര്യത്തിന്റെയും ത്യാഗത്തിന്‍റെയും സ്മരണകളില്‍ മറ്റൊരു പെരുന്നാള്‍ കൂടി എത്തുകയായി. പ്രവാചകനായ അബ്രാഹത്തിന്റെയും അദ്ദേഹത്തിന്റെ പുത്രനായ ഇസ്മായേലിന്റെയും വിശ്വാസത്തെയും ജീവിതത്തെയും ഓര്‍മ്മപ്പെടുത്തുന്നതാണ് പെരുന്നാള്‍കാലം. താന്‍ വിശ്വസിക്കുന്ന ദൈവത്തിനു വേണ്ടി സ്വന്തം മകനെ ജീവന്‍ ബലി നല്‍കുവാന്‍ തയ്യാറായി വന്ന അബ്രഹാമും ദൈവത്തിന്റെ ഇഷ്‌ടത്തിന് വിധേയപ്പെട്ട് പിതാവിന്റെ തീരുമാന്തതിനൊപ്പം തന്നെ മകനും വിശ്വാസത്തിലെ തിളങ്ങുന്ന വ്യക്തിത്വങ്ങളാണ്. ഈ വിശ്വാസങ്ങളുടെ ആചരണമാണ് ലോകമെമ്പാടും ഒരേ മനസ്സോടെ ആഘോഷിക്കുന്ന ബലിപ്പെരുന്നാള്‍ എന്ന ബക്രീദ്.
ഈ അവസരത്തില്‍ ഇന്ത്യയില്‍ വിപുലമായി ബക്രീദ് ആഘോഷിക്കുന്ന ചില ദേവാലയങ്ങള്‍ പരിചയപ്പെടാം
ഹസ്രത്ബാൽ ദേവാലയം, ശ്രീനഗർ
ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി സന്ദര്‍ശിക്കുവാന്‍ പറ്റിയ മറ്റൊരിടമാണ് ശ്രീനഗറിലെ ഹസ്രത്ബാൽ ദേവാലയം. ദാൽ തടാകത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഹസ്രത്ബാൽ നിരവധി വിശ്വാസികള്‍ എത്തിച്ചേരുന്ന സ്ഥലമാണ്. എല്ലാ വർഷവും ആയിരക്കണക്കിന് ആളുകൾ സന്ദർശിക്കുന്ന ഈ പള്ളി കശ്മീരിലെ ഏറ്റവും പ്രധാനപ്പെട്ട പള്ളികളിൽ ഒന്നാണ്. മുഹമ്മദ് നബിയുടെ മുടി ഇവിടെ തിരുശേഷിപ്പിയി സൂക്ഷിച്ചിരിക്കുന്നു. മൊയ്-ഇ-മുഖദാസ് എന്നാണിതിന്‍റെ പേര്, മസ്ജിദിന് ഒരു താഴികക്കുടവും ഒരു മിനാരവുമുണ്ട്.
രാജസ്ഥാനിനകത്തും പുറത്തും ഒരുപോലെ ആരാധകരുള്ള ദേവാലയങ്ങളില്‍ ഒന്നാണ് അജ്മീരിലെ ദർഗ ഷെരീഫ്. രാജസ്ഥാനിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണിത്. ഇസ്ലാം മതവിശ്വാസികളുടെ പുണ്യകേന്ദ്രങ്ങളിലൊന്നും കൂടിയാണിത്. ഹസ്രത്ത് ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തിക്ക് സമർപ്പിച്ചിരിക്കുന്നതാണ് ദർഗ ഷെരീഫ്. ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യാ ശൈലിയുടെ ഏറ്റലും മഹത്തായ നിര്‍മ്മിതി കൂടിയാണിത്. രാജസ്ഥാനിലെ ഏറ്റവും പുണ്യസ്ഥലങ്ങളിൽ ഒന്നായി വിശ്വസിക്കപ്പെടുന്ന ഒരു സൂഫി ദേവാലയമാണ് അജ്മീർ ദർഗ.
ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ മറ്റൊരു ദേവാലയമാണ് മുംബൈയിലെ ഹാജി അലി. ഹാജി അലി ഷാഹി മസ്ജിദ് എന്നും ഇതിനു പേരുണ്ട്. സാധാരണ ദിവസങ്ങളില്‍ പോലും ആയിരക്കണക്കിന് ആളുകള്‍ എത്തുന്ന ഇവിടെ പെരുന്നാള്‍ കാലം ലക്ഷക്കണക്കിന് വിശ്വാസികളെയും സന്ദര്‍ശകരെയും ആകര്‍ഷിക്കുന്നു. സൂഫി സന്യാസിയായ ഹാജി അലി ഷായാണ് മുംബൈയുടെ വോർലി തീരത്ത് ഇത് നിര്‍മ്മിച്ചത്. പേർഷ്യൻ, മുഗൾ, യൂറോപ്യൻ ശൈലികൾ എന്നിങ്ങനെ നിരവധി ശൈലികള്‍ സമന്വയിപ്പിച്ചുള്ള അതിമനോഹരമായ നിര്‍മ്മിതിയാണ് ഇതിനുള്ളത്. ഒരു പള്ളിയും ദർഗയും അല്ലെങ്കിൽ പീർ ഹാജി അലി ഷാ ബുഖാരിയുടെ സ്മാരകവുമാണ് ഹാജി അലി ദർഗ. ഹാജി അലി ദർഗയിൽ പതിനഞ്ചാം നൂറ്റാണ്ടിലെ സൂഫി സന്യാസിയായ പിർ ഹാജി അലി ഷാ ബുഖാരിയുടെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നു.