മാമ്മലശ്ശേരി രാമസ്വാമിക്ഷേത്രം എറണാകുളം ജില്ലയിലെ നാലമ്പല ദര്‍ശനം ആരംഭിക്കുന്നത് മാമ്മലശ്ശേരി ശ്രീരാമസ്വാമിക്ഷേത്രത്തില്‍ നിന്നുമാണ്. പേരുപോലെ തന്നെ രാമനായി സമര്‍പ്പിച്ചിരിക്കുന്ന മാമ്മലശ്ശേരി ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് വിശ്വാസം. രാമായണ കഥകളുമായി ചേര്‍ന്നുനില്‍ക്കുന്ന ഈ പ്രദേശത്തുവെച്ചാണ് സീതാദേവിയെ തട്ടിക്കൊണ്ടുപോകുവാനായി വന്ന രാവണന്റെ മാതുലന്‍ മാരീചന് മോക്ഷം ലഭിച്ചതത്രെ. രാവണന്‍റെ നിര്‍ദ്ദേശപ്രകാരം സീതയെ മോഹിപ്പിച്ച് ലക്ഷമണരേഖയ്ക്കു പുറത്തുകൊണ്ടുവരുവാന് അഴകേറിയ സ്വര്‍ണ്ണമാന്‍ രൂപത്തില്‍ വന്ന മരീചന്‍റെ കഥ നമുക്കറിയാം.സീതയുടെ ആവശ്യ പ്രകാരം മാനിനെ പിടിക്കുവാന്‍ പോയ ശ്രീരാമനെ മാന്‍ ഏറെ ദൂരം ഓടിച്ചുവത്രെ. ആ സ്ഥലം 'മാനാടി' എന്ന് ഇവിടെ അറിയപ്പെടുന്നു.
മാന്‍ മലച്ചുവീണ ഇടം മാനിന്റെ പിന്നാലെ പോയ രാമന്‍ യഥാര്‍ത്ഥത്തില്‍ ആ മാന്‍ ആരെണെന്നും അതിന്‍റെ ഉദ്ദേശവും മനസ്സിലാക്കിയതോടെ മാനിനുനേരെ അമ്പെയ്യുകയും അതില്‍ മാന്‍ മലച്ചുവീണ ഇടം മാന്‍മലച്ചേരിയെന്നും പിന്നീടത് മാമ്മലശ്ശേരിയായും മാറിയത്രെ. മാനിന്‍റെ മേല്‍ഭാഗം വീണിടം മേമ്മുറിയെന്നും കീഴ്ഭാഗം വീണിടം കിഴുമുറിയെന്നും അറിയപ്പെടുന്നു. ഈ ഐതിഹ്യത്തെ സാധൂകരിക്കുന്ന രണ്ടിടങ്ങളും മാമ്മലശ്ശേരിക്കു സമീപം കാണാം.
ജോലി തടസ്സം മാറുവാന്‍ രാമന് ഗദാസമര്‍പ്പണവും വിദേശയാത്രാ തടസം മാറുവാന്‍ ഹനുമാന് ഗദാസമര്‍പ്പണവും നടത്തുന്ന ഒരു രീതിയും ഇവിടെയുണ്ട്.
ക്ഷേത്രനട തുറക്കുന്ന സമയം സാധാരണ ദിവസങ്ങളില്‍ നട തുറക്കുന്ന സമയം രാവിലെ 05.30 മുതല്‍ 10.00 വരെയും വൈകിട്ട് 5.30 മുതല്‍ 7.00 വരെയുമാണ്.
കര്‍ക്കിടക മാസത്തില്‍ പുലര്‍ച്ചെ 04 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചകഴിഞ്ഞ് 4 .00 മുതല്‍ രാത്രി 8.00 മണിവരെയും ആണ് നട തുറക്കുന്ന സമയം.
മേമ്മുറി ഭരതസ്വാമിക്ഷേത്രം എറണാകുളം നാലമ്പല ദര്‍ശനത്തിലെ രണ്ടാമത്തെ ക്ഷേത്രമാണ് മാമ്മലശ്ശേരി ക്ഷേത്രത്തില്‍ നിന്നും നാല് കിലോമീറ്റര്‍ മാറിയുള്ള മേമ്മുറി ഭരതസ്വാമിക്ഷേത്രം. വനവാസത്തിനു പോയ ജ്യേഷ്ഠന്മാരായ രാമനെയും ലക്ഷ്മണനെയും അന്വേഷിച്ചെത്തിയ ഭരതനും ശത്രുഘ്നുമായി ബന്ധപ്പെട്ട ചരിത്രമാണ് ഈ ക്ഷേത്രത്തിനുള്ളത്. വരുന്ന വഴിയില്‍ ഇവര്‍ വലിയൊരു കാടിനുള്ളില്‍ പെട്ടുപോവുകയും വഴിതെറ്റി മറ്റെവിടേക്കോ പോവുകയും ചെയ്തു. അങ്ങനെ പോയ ഭരതന്‍ യാത്രയില്‍ വിശ്രമിച്ച സ്ഥലത്തെ ആളുകള്‍ അദ്ദേഹത്തെ രാജാവായി തങ്ങളുടെ നാട്ടില്‍ വാഴിക്കുകയും ചെയ്തുവത്രെ. ഭരതപ്പിള്ളി എന്നാണ് ഈ നാടിന്‍റെപേര്. ഇവിടുത്തെ ക്ഷേത്രത്തില്‍ ശിലാവിഗ്രഹത്തിലാണ് ഭരതപ്രതിഷ്ഠയുള്ളത്.
ക്ഷേത്ര നടതുറക്കുന്ന സമയം സാധാരണ ദിവസങ്ങളില്‍ പുലര്‍ച്ചെ 5.30 മുതല്‍ 9.00 വരെയും വൈകിട്ട് 5.30 മുതല്‍ 7.00 മണി വരെയും നട തുറക്കും.
കര്‍ക്കിടക മാസത്തില്‍ രാവിലെ 5.30 മുതല്‍ ഉച്ചയ്ക്ക്1.00 മണി വരെയും വൈകിട്ട് 5.00 മുതല്‍ 8.00 മണി വരെയും നട തുറക്കും.
കര്‍ക്കിടക ഔഷധസേവ, പാല്‍പ്പായസം, കൂട്ടുപായസം, നെയ് വിളക്ക് , കദളിപ്പഴ നിവേദ്യം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍
മുളക്കുളം ശ്രീലക്ഷ്മണ സ്വാമിക്ഷേത്രം ലക്ഷ്മണനായി സമര്‍പ്പിച്ചിരിക്കുന്ന മുളക്കുളം ശ്രീലക്ഷ്മണ സ്വാമിക്ഷേത്രമാണ് നാലമ്പല ദര്‍ശനത്തിലെ മൂന്നാമത്തെ ഇടം. ഭരതക്ഷേത്രത്തില്‍ നിന്നും 12 കിമീ ദൂരെയാണ് ഈ ക്ഷേത്രമുള്ളത്. നേരിട്ടുള്ള പ്രതിഷ്ഠയല്ല ഇവിടെ നടത്തിയിട്ടുള്ളത്. പകരം ചാലക്കുടി പുഴയ്ക്ക് സമീപമുള്ള ശ്രീലക്ഷ്മണ പെരുമാള്‍ ക്ഷേത്രത്തില്‍നിന്നും ലക്ഷ്മണസ്വാമി നൂറ്റാണ്ടുകള്‍ക്കുമുമ്പ് ശ്രീബലി ബിംബത്തില്‍ എഴുന്നള്ളി പ്രതിഷ്ഠിതമായ സ്ഥലമാണ് ഈ ക്ഷേത്രമെന്നാണ് വിശ്വസിക്കപ്പെടുന്നത്. കരിമലക്കാട്ട് മൂസത് എന്ന പ്രദേശത്തെ കടുത്ത ലക്ഷ്മണ ഉപാസകന്‍റെ ഭവനത്തിലാണ് ലക്ഷ്മണന്‍ ശിവേലി ബിംബത്തില്‍വന്നതെന്നും ആ സ്ഥലത്ത് പിന്നീട് ഇന്നു കാണുന്ന രൂപത്തില്‍ ക്ഷേത്രം നിര്‍മ്മിക്കുകയായിരുന്നുവെന്നുമാണ് ചരിത്രം പറയുന്നത്. പടിഞ്ഞാറ് ദര്‍ശനമായാണ് ചതുരശ്രീകോവിലില്‍ ലക്ഷ്മണന്‍ ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്.
നെടുങ്ങാട്ട് ശ്രീശത്രുഘ്ന സ്വാമിക്ഷേത്രം എറണാകുളം നാലമ്പല സര്‍ക്യൂട്ടിലെ അവസാന ക്ഷേത്രമാണ് മാമ്മലശ്ശേരി നെടുങ്ങാട്ട് ശ്രീശത്രുഘ്ന സ്വാമിക്ഷേത്രം. മുളക്കുളം ലക്ഷ്മണ ക്ഷേത്രത്തില്‍ നിന്നം ഏഴരക്കിലോമീറ്റര്‍ ദൂരെയാണ് ശത്രുഘന ക്ഷേത്രമുള്ളത്. നേരത്തെ വനവാസത്താലത്ത് സഹോദരരെ അന്വേഷിച്ചു വന്ന ഭരതനും ശത്രുഘനനും വഴിതെറ്റിയ ഐതിഹ്യത്തിന്റെ ബാക്കിയാണ് ശത്രുഘ്ന സ്വാമിക്ഷേത്രം. വഴിതെറ്റിപ്പോയ ശത്രുഘ്നന്‍ എത്തിച്ചേര്‍ന്ന പ്രദേശത്തുള്ളവര്
'നെടുംകാട്ടുതേവര്‍' എന്നു വിളിച്ച് ആദരിച്ചുവത്രെ. ഇത് പിന്നീട് നെടുങ്ങാട്ടുതേവരായി മാറിയെന്ന് വിശ്വസിക്കപ്പെടുന്നു. കാലങ്ങളോളം ഈ ക്ഷേത്രം വളരെ ശോനീയാവസ്ഥയിലായിരുന്നു. ശിലാവിഗ്രഹത്തിലാണ് ഇവിടെ ശത്രുഘന പ്രതിഷ്ഠയുള്ളത്.
ക്ഷേത്രസമയം കര്‍ക്കിടക മാസത്തില്‍ രാവിലെ 6.30 മുതല്‍ ഉച്ചയ്ക്ക് 1.00 മണി വരെയും വൈകിട്ട് 5.00 മുതല്‍ 8.00 മണി വരെയും നട തുറക്കും. എല്ലാ തിവോണനാളിലും ക്ഷേത്രത്തില്‍ പൂജയും പ്രസാദമൂട്ടും ഉണ്ടായിരിക്കും.
ശ്രീചക്ര സമര്‍പ്പണം ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളില്‍ ഒന്നാണ്.
ശത്രുഘ്ന ക്ഷേത്രത്തില്‍ നിന്നും മാമ്മലശ്ശേരി ശ്രീരാമ ക്ഷേത്രത്തില്‍ വീണ്ടുമെത്തി രാമദര്‍ശനം നടത്തിയാല്‍ മാത്രമേ നാലമ്പല ദര്‍ശനം പൂര്‍ത്തിയാകൂ എന്നാണ് ഇവിടുത്തെ വിശ്വാസം.
മാമ്മലശ്ശേരി ക്ഷേത്രത്തില്‍ എത്തിച്ചേരുവാന്‍ എറണാകുളത്തുനിന്ന് വരുന്നവര്‍ക്ക് തൃപ്പൂണിത്തുറ - തിരുവാങ്കുളം - ചൂണ്ടി രാമമംഗലം വഴിയും
തൃപ്പൂണിത്തുറയില്‍ നിന്ന് വരുന്നവര്‍ക്ക് മുളന്തുരുത്തി - പിറവം വഴിയും
പെരുമ്പാവൂരില്‍ നിന്നു വരുമ്പോള്‍ - പട്ടിമറ്റം - ചൂണ്ടി - രാമമംഗലം വഴിയും കോതമംഗലത്തുനിന്ന് വരുമ്പള്‍ മൂവാറ്റുപുഴ - പാമ്പാക്കുട - അഞ്ചല്‍പ്പെട്ടി വഴിയുംകോട്ടയത്തുനിന്ന് വരുന്നവര്‍ക്ക് ഏറ്റുമാനൂർ - കടുത്തുരുത്തി - പിറവം - മുളക്കുളം മാമ്മലശ്ശേരി ക്ഷേത്രത്തിലെത്താം.
കെഎസ്ആര്‍ടിസി നാലമ്പല ദര്‍ശന പാക്കേജ്, കര്‍ക്കിടക പുണ്യത്തിനായി പോകാം..
ദര്‍ശന ക്രമവും ദൂരവും ഒറ്റനോട്ടത്തില്‍ 1. മാമ്മലശ്ശേരി ശ്രീരാമസ്വാമിക്ഷേത്രം 0 കി.മീ
2. മേമ്മുറി ഭരതസ്വാമിക്ഷേത്രം 4 കീ.മീ
3. മൂഴിക്കുളം ലക്ഷണസ്വാമിക്ഷേത്രം 12 കി.മീ.
4. മാമ്മലശ്ശേരി ശത്രുഘ്ന സ്വാമിക്ഷേത്രം 7.5 കി.മീ.
തിരികെ മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ 1.5 കി.മീ.
ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട്: http://nalambaladarshanam.com/
13-ാം ജ്യോതിര്‍ലിംഗ സ്ഥാനം, പടിഞ്ഞാറിന്റെ കൈലാസത്തിലെ ക്ഷേത്രം..ലോകത്തിലെ ശിവക്ഷേത്രങ്ങളിലൂടെ
കിഴക്കിന്‍റെ അയോധ്യയായ വെന്നിമല രാമലക്ഷ്മണ ക്ഷേത്രം... ലക്ഷ്മണന്‍ വിജയക്കൊടി പാറിച്ച ഇടം..