ഏഴംകുളം ദേവീ ക്ഷേത്രം പത്തനംതിട്ട ജില്ലയിലെ അടൂരിന് സമീപം സ്ഥിതി ചെയ്യുന്ന ഏഴംകുളം ദേവീ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൊടുങ്ങല്ലൂർ ദേവിയുടെ മറ്റൊരു വാസകേന്ദ്രമായാണ് ഈ ക്ഷേത്രത്തെ പണ്ടുകാലം മുതലേ വിശേഷിപ്പിക്കുന്നത്. ബലി സമർപ്പണത്തിന്റെ ഭാഗമായി തൂക്ക വഴിപാട് നടത്തുന്ന ക്ഷേത്രമെന്ന നിലയിലാണ് ഏഴംകുളം ദേവീ ക്ഷേത്രം കൂടുതൽ പ്രസിദ്ധി നേടിയിരിക്കുന്നത്.
ഏഴംകുളം തൂക്കം ഏഴംകുളം ദേവീ ക്ഷേത്രത്തിലെ തൂക്കവഴിപാട് ഏഴംകുളം തൂക്കം എന്ന പേരിലാണ് വിശ്വാസികൾക്കിടയിൽ അറിയപ്പെടുന്നത്. സന്താന ഭാഗ്യത്തിനായാണ് ഇവിടെ നേർച്ച തൂക്കം നടത്തുന്നത്. മുതുകിൽ ചൂണ്ട കൊരുത്തിട്ട് താങ്ങുമുണ്ടിൽ വില്ലോട് ചേർത്ത് കെട്ടും. ഇതേ അവസ്ഥയിൽ തൂക്കക്കാർ അന്തരീക്ഷത്തിൽ പയറ്റുമുറകൾ കാണിക്കും. തൂക്കവില്ല് ഉയർത്തുകയും താഴ്ത്തുകയും കൂടാതെ ക്ഷേത്രത്തിന് ചുറ്റും ഈ തൂക്ക വില്ല് വലംവയ്ക്കുകയും ചെയ്യും. കൃത്യമായ ആചാരങ്ങളോടും രീതികളോടുമൊത്ത് അനുഷ്ഠിക്കുന്ന പ്രത്യേക ചടങ്ങാണിത്.
തൂക്കവഴിപാട് പണ്ടു കാലത്തുണ്ടായിരുന്ന നരബലിയുടെ ചരിത്രത്തിലേക്ക് കൊണ്ടുപോകുന്ന ഒരു ചടങ്ങാണ് ഇവിടുത്തെ തൂക്കവഴിപാട്. ക്ഷേത്രവുമായി ബന്ധപ്പെട്ട പത്തുകരകളിലെ താമസക്കാർക്കു മാത്രമേ തൂക്കവഴിപാടിൽ തൂക്കവില്ലിലേറുവാൻ അനുമതിയുള്ളൂ. ചുവന്നുപട്ടുടുത്ത് തലപ്പാവും കച്ചപ്പുറവും ധരിച്ച് അരിമാവിൽ ചുട്ടികുത്തി ചന്ദനം തൊട്ട് വ്യത്യസ്തമായ വേഷവിധാനമാണ് തൂക്കക്കാരുടേത്. വ്രതവും പയറ്റുമുറകളും ഒക്കെ അഭ്യസിച്ച ശേഷം മാത്രമേ തൂക്കവില്ലിലേറുവാൻ അനുമതിയുള്ളൂ. തൂങ്ങിക്കിടന്നുള്ള പയറ്റു മുറകള് കഴിഞ്ഞ്, തൂക്കു വില്ലിൽ ക്ഷേത്രത്തെ വലംവെച്ച് , വില്ലിൽ നിന്നിറങ്ങി ക്ഷേത്രത്തെ നടന്നു വലംവയ്ക്കുമ്പോൾ മാത്രമാണ് വഴിപാട് പൂർത്തിയാകുന്നത്.
ക്ഷേത്ര ചരിത്രം ഇങ്ങനെ ഏകദേശം എട്ടു നൂറ്റാണ്ടിലധികം പഴക്കമാണ് ഈ ക്ഷേത്രത്തിന് പറയുന്നത്. ഒരിക്കൽ പറക്കോട് അവറുവേലിൽ കുഴിവേലിൽ കുടുംബത്തിലെ ഒരു സ്ത്രീ ഭർത്താവിനൊപ്പം കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനത്തിനു പോയി. എന്നാൽ അവർ തിരിച്ചു വരുന്ന വഴി ഭർത്താവിനെ കാണാതായി. എത്ര അന്വേഷിച്ചിട്ടും കണ്ടു കിട്ടാതെ അവർ കൊടുങ്ങല്ലൂരമ്മയോട് പ്രാർഥിച്ച് മുന്നോട്ട് നടന്നു. വഴിയിൽ വെച്ച് പ്രായംചെന്ന ഒരു സ്ത്രീ അവരുടെ അടുത്തെത്തുകയും കാര്യങ്ങൾ ചോദിച്ചറിഞ്ഞ് അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. അത് കൂടാതെ പടിപ്പുരയോളം ആ വൃദ്ധ ഈ സ്ത്രീക്ക് കൂട്ടായി വരുകയും ചെയ്തു. അവർ പടിപ്പുര കടന്ന നിമിഷം തന്നെ ഈ സ്ത്രീയെ കാണാതായി. പിന്നീട കുറേ അന്വേഷിച്ചുവെങ്കിലും അവരെ കണ്ടു കിട്ടിയില്ല. പിന്നീട് നടത്തിയ ദേവപ്രശ്നത്തിലാണ് ആ വൃദ്ധ കൊടുങ്ങല്ലൂരമ്മയായിരുന്നുവെന്ന് മനസ്സിലാകുന്നത്. പിന്നീട് ഈ കുടുംബക്കാർ കൊടുങ്ങല്ലൂരമ്മയ്ക്കായി ഇവിടെ ഇക്കാണുന്ന ക്ഷേത്രം നിർമ്മിക്കുകയായിരുന്നു.
പ്രധാന ആഘോഷങ്ങൾ മകര ഭരണി മഹോത്സവം, കുംഭഭരണി മഹോത്സവം എന്നിവയാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങൾ.
കളമെഴുത്തും പാട്ട് ,ദേവിയുടെ വിളക്കിനെഴുന്നെള്ളിപ്പ് , വഴിപാട് തൂക്കത്തിനുള്ള കന്നി തൂക്കക്കാരുടെ വ്യതാരംഭം തുടങ്ങിയവയാണ് മകര ഭരണി ഉത്സവത്തിലെ പ്രധാന കാര്യങ്ങൾ.
ഏഴംകുളത്തമ്മയുടെ തിരുന്നാളാണ് കുംഭഭരണി മഹോത്സവം. തൂക്കപ്പയറ്റ്, മലക്കുട എഴുന്നള്ളത്ത്, നവകംപൂജ, തിരു എഴുന്നള്ളത്ത്, കളം എഴുത്തും പാട്ടും, ആലവിളക്കിൽ ഗരുഡൻ തൂക്കം, വഴിപാട് കമ്പം, വഴിപാട് തൂക്കങ്ങൾ എന്നിവയാണ് കുംഭഭരണി മഹോത്സവത്തിലെ ആകർഷണങ്ങൾ.
ക്ഷേത്രത്തിൽ എത്തിച്ചേരുവാൻ പത്തനംതിട്ട ജില്ലയിൽ ഏഴംകുളം എന്ന സ്ഥലത്താണ് ഏഴംകുളം ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അടൂരിൽ നിന്നും 6 കിലോമീറ്റർ അകലെ പത്തനംതിട്ട റൂട്ടിൽ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം.
ശുദ്ധജലം ലഭിക്കുന്ന കടലിലെ തീർഥം... ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത വില്ലൂണ്ടി തീർഥം
വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്...ഇവിടെ ക്ഷേത്രനിലത്തുറങ്ങിയാൽ സന്താനഭാഗ്യം ഉറപ്പ്
ഒരൊറ്റത്തവണ പ്രാർഥിച്ചാല് ആയിരം തവണ പ്രാർഥിച്ചതിന് തുല്യം!