ധോണിയാണോ അജിത്താണോ തലൈവർ എന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എത്ര ചർച്ച ചെയ്താലും ക്രിക്കറ്റ് പ്രേമികൾക്ക് തല ധോണിയും സിനിമാ പ്രേമികൾക്ക് തല അജിത്തും തന്നെയാണ്. തൊടുന്നതെല്ലാം പൊന്നാക്കി വിജയിച്ചുകൊണ്ടിരിക്കുന്ന ധോണി എന്ന ക്രിക്കറ്റ് ദൈവം കഠിനാധ്വാനത്തിന്റെ നാൾവഴികളാണ് പിന്നിട്ടതെങ്കിലും വിജയത്തിനു പിന്നിൽ പ്രാർഥനയും ഉണ്ട് എന്നതാണ് സത്യം. ധോണിയുടെ വിജയങ്ങൾക്കു പിന്നിലെ ക്ഷേത്രം എന്നു പറയുന്നത് റാഞ്ചിയിക്ക് സമീപം സ്ഥിതി ചെയ്യുന്ന മാ ഡിയോറി മന്ദിറാണ്. ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്... ക്യാപ്റ്റൻ കൂൾ എന്നറിയപ്പെടുന്ന മഹേന്ദ്രസിംങ് ധോണിയുടെ വിജയങ്ങൾക്കു പിന്നിലുള്ള മാ ഡിയോറി മന്ദിർ റാഞ്ചിയിൽ നിന്നും 60 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ ക്ഷേത്രം എന്നും അറിയപ്പെടുന്ന ഇവിടം പണ്ടു മുതൽ തന്നെ പ്രശസ്തമായിരുന്നു. പിന്നീട് ധോണി കളികൾക്കും മറ്റും മുൻപായി ഇവിടെ വന്ന് പ്രാർഥിക്കുവാൻ തുടങ്ങിയതോടു കൂടിയാണ് ക്ഷേത്രം അന്താരാഷ്ട്ര പ്രശസ്തമാകുന്നത്. തന്റെ ജീവിതത്തിലെ പ്രധാനപ്പെടട് മത്സരങ്ങൾക്കെല്ലാം മുൻപായി ധോണിക്ക് ഇവിടെ എത്തി പ്രാർഥിക്കുന്ന ഒരു ശീലമുണ്ട്. ലോക കപ്പ് ക്രിക്കറ്റ് മത്സരത്തിനു മുൻപായി ഇവിടെ വന്നു അദ്ദേഹം പ്രാർഥിച്ചിരുന്നു. ഇതിന്റെ ബാക്കി കഥ നമുക്ക് അരിയാവുന്നതാണല്ലോ.. 2011 ൽ ലോക കപ്പ് ധോണിക്കു ഇന്ത്യയിലേക്ക് ക1ണ്ടുവരാനായി എന്നത് ചരിത്രം. ജീവിതത്തിൽ നല്ലതും മോശവും അനുഭവങ്ങൾ ഉണ്ടായാലും ധോണി ഈ ക്ഷേത്രത്തിലെത്തി പ്രാർഥിക്കുവാൻ മറക്കാറില്ല. ലോകകപ്പ് വിജയത്തിനു ശേഷവും ധോണി ഇവിടെ എത്തി പ്രത്യേക പ്രാർഥനകളും പൂജകളും ഒക്കെ നടത്തിയിരുന്നു. കാളി ദേവിക്കാണ് പ്രശസ്തമായ ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. 16 കൈകളുള്ള ഇവിടുത്തെ കാളിയുടെ രൂപം ഏറെ പ്രസിദ്ധമാണ്. ഒഡീഷയുടെ പ്രത്യേക വാസ്തു വിദ്യയനുസരിച്ചാണ് ഈ വിഗ്രഹം പണിതിരിക്കുന്നതും ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതും. 1300 കളിലാണ് ഈ ക്ഷേത്രം സ്ഥാപിക്കുന്നത്. സിംഹ്ഭുഗ് രാജാവായിരുന്ന മുണ്ടാ കേരാരാജായാണ് യുദ്ധത്തിൽ ജയിച്ചതിന്‍റെ സ്മരണയ്ക്കായി ഈ ക്ഷേത്രം നിർമ്മിക്കുന്നത്. കഥകൾ പറയുന്നതനുസരിച്ച് രാജാവിന് ഉറക്കത്തിൽ കാളി ദേവിയുടെ അരുളിപ്പാട് ഉണ്ടാവുകയും അതനുസരിച്ച് ക്ഷേത്രം നിർമ്മിക്കുകയും ചെയ്തു എന്നാണ്.Pc: TribhuwanKumar ഗവേഷകർ പറയുന്നതുനസിച്ച് ഈ ക്ഷേത്രത്തിൽ ഗോത്ര സംസ്കാരത്തിന്റെയും ഹിന്ദു സംസ്കാരത്തിന്റെയും ഒരു തരത്തിലുള്ള സംഗമം കാണാൻ സാധിക്കും എന്നാണ്. ഒരു കാലത്ത് ഇവിടെ ആഴ്ചയിലെ ആരു ദിവസങ്ങളിലും പൂജ നടന്നിരുന്നുവത്രെ. എന്നാൽ ഇപ്പോൽ ബ്രാഹ്മണാധിപത്യം വന്നതോടെ ബുധനാഴ്ച മാത്രമാണ് പൂജകൾ നടക്കുക. നിരവധി തവണ ക്ഷേത്രം പുനർനിർമ്മാണങ്ങൾക്ക് വിധേയമായിട്ടുണ്ടെങ്കിലും ക്ഷേത്രത്തിന്റെ അടിസ്ഥാന രൂപത്തിന് ഇതുവരെയും മാറ്റം സംഭവിച്ചിട്ടില്ല. എഡി 1300 ൽ നിർമ്മിക്കപ്പെട്ടപ്പോളുള്ള അതേ മാതൃക തന്നെയാണ് ഇപ്പോഴും ഇതിനുള്ളത്. രണ്ടു ഏക്കറിനുള്ളിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ മാതൃക മാറ്റാൻ ശ്രമിച്ചാൽ ദേവിയുടെ കോപം ഉണ്ടാകുമെന്നാണ് വിശ്വാസം. മറ്റേതു കാളി ക്ഷേത്രത്തിലെയും പോലെ ഇവിടെയും നവരാത്രി തന്നെയാണ് പ്രധാന ആഘോഷം. ഗോത്ര വിഭാഗത്തിൽ പെട്ട ആളുകളാണ് അന്നേ ദിവസം ഇവിടെ കൂടുതലായും എത്തുക. ഇരുപതിനായിരം മുതൽ മുപ്പതിനായിരം വരെ സന്ദർശകർ നവരാത്രി ദിവസങ്ങളിൽ ഇവിടെ എത്താറുണ്ട്.