ഒരു കാലത്തെ താരമായിരുന്ന നോക്കിയ ഫോണുകളുടെ പേരില്‍ അറിയപ്പെട്ടിരുന്ന രാജ്യമായിരുന്നു ഫിന്‍ലാന്‍ഡ്. കാലം പോയതോടെ അത് മാറിയെങ്കിലും ഫിന്‍ലന്‍ഡ് ഇപ്പോഴും പ്രസിദ്ധം തന്നെയാണ്. മറ്റൊരു പേരിലാണെന്നു മാത്രം...ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനങ്ങള്‍ വസിക്കുന്ന രാജ്യമാണ് ഫിന്‍ലന്‍ഡ്.
സന്തോഷവും പുഞ്ചിരിയുമില്ലാത്ത ഒരു മുഖംപോലും ഫിന്‍ലെന്‍ഡില്‍ കണ്ടെത്തണമെങ്കില്‍ കുറച്ചധികം പാടുപെടും. ഓരോ കാരണങ്ങള്‍ക്കും സന്തോഷം കണ്ടെത്തുന്ന ഇവരെ കണ്ടുപഠിക്കേണ്ടതു തന്നെയാണ്. തുടര്‍ച്ചയായി ഏഴാം തവണയും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ ഇവിടുത്തെ സന്തോഷവും രീതികളും ഇടപെടലുകളുമൊന്നും ചില്ലറയായിരിക്കില്ല. ഇതുമാത്രമല്ല, ഫിന്‍ലന്‍ഡിനെ പ്രത്യേകതകള്‍. ഫിന്‍ലന്‍ഡിനെക്കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ വായിക്കാം....
പരാജിതരുടെ ദിനമുള്ള നാട്
കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമെങ്കിലും ഇവിടെ ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍. 2010 മുതല്‍ ഇവിടം ദേശീയ പരാജന ദിനം ആഘോഷിക്കുന്നു. തങ്ങളുടെ പരാജയങ്ങളില്‍ നിന്നും തെറ്റുകളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുവാനും തിരുത്തുവാനും ഫിന്നിഷ് ജനതയെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തിലാണ് ഒക്ടോബര്‍ 13ന് ഈ ദിവസം ആഘോഷിക്കുന്നത്.
12 കിലോ കാപ്പി
മറ്റേത് നോര്‍ഡിക് രാജ്യങ്ങളെയും പോലെ കാപ്പി ഉപയോഗിക്കുന്നവരില്‍ ഫിന്‍ലന്‍ഡുകാരും പ്രസിദ്ധമാണ്. എന്നാല്‍ ഇവരുടെ കാപ്പി ഉപയോഗം കുറച്ച് കടുപ്പമാണ്. ശരാശരി 12 കിലോഗ്രാം കാപ്പിയാണ് ഓരോ ഫിന്‍ലന്‍ഡുകാരന്റെയും ശരാരരി ഉപയോഗം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാപ്പി ഉപയോഗിക്കുന്നവരും ഫിന്‍ലന്‍ഡ് ജനതയാണ്.
കാന്‍ഡിക്രഷും ആംഗ്രിബേഡും
കാന്‍ഡി ക്രഷിനും ആംഗ്രിബേഡിനും എന്താണ് ഇവിടെ കാര്യമെന്നല്ലേ, ഇത് മാത്രമല്ല, ടെംപിള്‍ ക്ലാന്‍ പോലുള്ള ലോകം ഏറ്റെടുത്ത മിക്ക മൊബൈല്‍ ഫോണ്‍ ഗെയിമുകളുടെയും സൃഷ്‌ടിക്കു പിന്നില്‍ ഫിന്‍ലന്‍ഡില്‍ നിന്നുള്ളവരാണ്. ലോകത്തില്‍ ഏറ്റവുമധികം വരുമാനം നേടിയ ഗെയിമുകള്‍ മിക്കവയും ഇവിടെ നിന്നാണ്.
ഭാര്യയെ എടുത്തുള്ള ഓട്ടം മുതല്‍
ലോകത്തു മറ്റൊരിടത്തും കേട്ടുകേള്‍വി പോലുമില്ലാത്ത പല മത്സരങ്ങളുടെയും പേരില്‍ ഫിന്‍ലന്‍ഡ് ഏറെ പ്രസിദ്ധമാണ്. അതില്‍ പേരുകേട്ടതാണ് ഭാര്യയെ എടുത്തുകൊണ്ടുള്ള ഭര്‍ത്താക്കന്മാരുടെ ഓട്ടമത്സരം, കൊതുകിനെ പിടിക്കല്‍, മൊബൈല്‍ ഫോണ്‍ എറിയല്‍ മത്സരം, ഐസില്‍ കിടന്നുകൊണ്ടുള്ള നീന്തല്‍ എന്നിവയെല്ലാം ഇവിടുത്തെ വ്യത്യസ്തങ്ങളായ മത്സരങ്ങളാണ്,
ഭാര്യയെ എടുത്തുകൊണ്ടുള്ള ഭര്‍ത്താക്കന്മാരുടെ ഓട്ടമത്സരത്തിനു ഒന്നാം സമ്മാനമായി നല്കുന്നത് ഭാര്യയുടെ തൂക്കത്തിനുള്ള ബിയര്‍ ആണ്!
സൗജന്യ വിദ്യാഭ്യാസം
ഫിന്‍ലന്‍ഡുകാര്‍ ഏറ്റവുമധികം അഭിമാനിക്കുന്ന കാര്യങ്ങളിലൊന്ന് അവിടുത്തെ സൗജന്യ വിദ്യാഭ്യാസമാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഇഇഎസില്‍ നിന്നും വരെയുള്ളവര്‍ത്ത് സര്‍വ്വകലാശാലാ തലം വരം ഇവിടെ സൗജന്യ വിദ്യാഭ്യാസം നല്കും. യൂറോപ്യന്‍ യൂണിയനില്‍ നിന്നും അല്ലാത്തവര്‍ക്ക് സൗജന്യ ട്യൂഷന് ഫീസ് ഇവിടെ നല്കും,
സാന്താക്ലോസിന്‍റെ നാട്
ഫിന്‍ലന്‍ഡിനെ ലോകം ശ്രദ്ധിക്കുന്നത് സാന്താ ക്ലോസിന്‍റെ നാട് എന്ന പ്രത്യേകത കൊണ്ടും കൂടിയാണ്. ഫിന്‍ലന്‍ഡിലെ ലാപ്ലാന്‍റിലെ റോവാനെമി എന്ന ഗ്രാമത്തിലാണ് ലോക പ്രസിദ്ധമായ സാന്‍റാ ക്ലോസ് വില്ലേജ് സ്ഥിതി ചെയ്യുന്നത്. ലോകമെമ്പാടുമുള്ള കുട്ടികളും സാന്‍റാ ക്ലോസ് ആരാധകരും ജീവിതത്തില്‍ ഒരിക്കലെങ്കിലും പോയിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഇടമാണിത്.വര്‍ഷത്തിലെല്ലാ ദിവസവും സാന്‍റാ ക്ലോസിനെ കാണുവാന്‍ സാധിക്കുന്ന ഇടമാണ്. കുട്ടികളെ ഒരു അത്ഭുത ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഈ ഗ്രാമം യഥാര്‍ത്ഥത്തില്‍ ഒരു അമ്യൂസ്മെന്റ് പാര്‍ക്കാണ്.
ക്രിസ്മസ് പകരുന്ന സ്നേഹവും സന്തോഷവും കുട്ടികളിലൂടെ ലോകമെങ്ങും എത്തിക്കുക എന്നതാണ് സാന്‍റാക്ലോസിന്റെ ലക്ഷ്യം. സാന്റാ ക്ലോസിന്റെ മാന്ത്രിക എൽഫുകളെയും അദ്ദേഹത്തിന്റെ വണ്ടി വലിക്കുന്ന പറക്കും റെയ്ൻഡിയറുകളെയുമൊക്കെ ഇവിടെ കാണാം. ഇവിടുത്തെ ഏറ്റവും ചരിത്രപരമായ കെട്ടിടങ്ങളില്‍ ഒന്നായ ഗിഫ്റ്റ് ഹൗസ് ഗ്രാമത്തിനു നടുവിലായാണ് സ്ഥിതി ചെയ്യുന്നത്. ആര്‍ടിക് സര്‍ക്കിള്‍ ലൈന്‍ മുറിച്ചുകടക്കുന്നത് ഈ കെട്ടിടത്തിലൂടെയാണ്.
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഏതെന്ന ചോദ്യത്തിന് ഇനി മറ്റൊരു ഉത്തരമില്ല. തുടർച്ചയായി ഏഴാം വർഷവും വീണ്ടും ഫിൻലൻഡ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനങ്ങളുടെ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടു. വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിൽ പകരക്കാരില്ലാത്ത, അത്ര പെട്ടന്നൊന്നും പിന്നിലാക്കാന്‍ കഴിയാത്ത രാജ്യമായി ഫിൻലൻഡ് മാറിയിരിക്കുകയാണ്.
ജീവിത സംതൃപ്തി, ആളോഹരി ആഭ്യന്തര ഉത്പാദനം, സാമൂഹിക പിന്തുണ, ആരോഗ്യത്തോടെയുള്ള ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, അഴിമതി തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കി, ഐക്യരാഷ്ട്ര സഭയുടെ സ്‌പോണ്‍സര്‍ഷിപ്പോടെ യാണ് വേള്‍ഡ് ഹാപ്പിനസ് റിപ്പോർട്ട് തയ്യാറാക്കുന്നത്.