പതിറ്റാണ്ടുകള്‍ പിന്നിലോട്ടുള്ള ചരിത്രം തിരഞ്ഞു പോയാല്‍ എത്തി നില്‍ക്കുന്നത് ആള്‍ത്താമസമില്ലാത്ത കോട്ടകളിലും ആളൊഴിഞ്ഞ ഗ്രാമങ്ങളിലുമാണ്. രാത്രികാലങ്ങളില്‍ കോട്ടകളില്‍ നിന്നുയരുന്ന ശബ്ദങ്ങളും ഭയപ്പെടുത്തുന്ന നിലവിളികളും ചേര്‍ന്ന് പേടിപ്പെടുത്തുന്ന കുറേയേറെ കഥകള്‍ രാജസ്ഥാനുണ്ട്. രാജാക്കന്മാരുടെ നാട് എന്ന് വിളിക്കപ്പെടുന്ന രാജസ്ഥാന്റെ മറ്റൊരു മുഖവും കാണേണ്ടതു തന്നെയാണ്. പ്രകൃതിക്കതീതമായ പല സംഭവങ്ങള്‍ക്കും സാക്ഷിയാകേണ്ടി വരുന്ന രാജസ്ഥാനിലെ ഇടങ്ങളിലൂടെ...
ജഗത്പുര
രാത്രിയാത്ര ഒഴിവാക്കണമെന്ന് പ്രദേശവാസികള്‍ നിഷ്കര്‍ഷിക്കുന്ന ഇടങ്ങളിലൊന്നാണ് ജഗത്പുര. ജയ്പൂരിലെ ഒരു ജനവാസ മേഖലയാണിത്. ഒരിക്കല്‍ ഇവിടം ഭരിച്ചിരുന്ന രാജാവിന്‍റെ അത്യാര്‍ത്തി മൂലം ജനങ്ങള്‍ പട്ടിണികിടന്ന് മരണത്തിന് കീഴടങ്ങിയത്രെ. അതിനു ശേഷം രാത്രിയാകുമ്പോള്‍ ഇവിടെ അശരീരികളായും നിലവിളികളായും ശബ്ദങ്ങള്‍ കേള്‍ക്കാമത്രെ. വെളുത്ത വസ്ത്രം ധരിച്ച ആളുകള്‍ രാത്രിയില്‍ ഇതുവഴി നടന്നു പോകുന്നതു കണ്ടിട്ടുണ്ടെന്നും പല റിപ്പോര്‍ട്ടുകളും ഉണ്ട്.
റാണാ കുംഭാ കൊട്ടാരം
അതിഗംഭീര നിര്‍മ്മിതിയായ ചിറ്റോർഗഡ് കോട്ടയ്ക്കുള്ളിലെ റാണ കുംഭ കൊട്ടാരമാണ് പേടിപ്പിക്കുന്ന മറ്റൊരിടം. രാജസ്ഥാന്റെ വിനോദ സഞ്ചാരഭൂപടത്തില്‍ ഏറ്റവുമധികം ആരാധകരുള്ള ചിറ്റോർഗഡ് കോട്ടയ്ക്കുള്ളിലെ ഈ കൊട്ടാരം പക്ഷേ, പേടിപ്പിക്കുന്ന ഇടമാണെന്ന് പലര്‍ക്കും അറിവില്ല. ഡൽഹിയിലെ സുൽത്താൻ ആയിരുന്ന അലാവുദ്ദീൻ ഖൽജി കൊട്ടാരം ആക്രമിച്ചപ്പോൾ റാണി പദ്മിനി ഉള്‍പ്പെടെ കൊട്ടാരത്തിലെ 700 സ്ത്രീകൾ യുദ്ധത്തില്‍ ശത്രുക്കള്‍ക്ക് പിടികൊടുക്കാതെ സ്വയം ചിതകൊളുത്തി ഇവിടെ വെച്ച് മരിച്ചുനത്രെ. അന്നുമുതൽ, അവരുടെ ആത്മാവ് കൊട്ടാര സമുച്ചയത്തിലുടനീളം അലഞ്ഞുതിരിയുന്നുവെന്ന് പറയപ്പെടുന്നു.
പുഷ്കറിനടുത്തായി സ്ഥിതി ചെയ്യുന്ന സുധാബായ് പ്രേതബാധയ്ക്കല്ല, പ്രേതം ഒഴിപ്പിക്കലിന് പേരുകേട്ട ഇടമാണ്. വര്‍ഷത്തില്‍ ഒരു ദിവസം പ്രേതബാധ ഒഴിവാക്കുവാനായി ആളുകള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തുന്നു. ആത്മാക്കളിൽ നിന്ന് മോചിപ്പിക്കുന്നതിന് ഒരു കിണറിലെ വിശുദ്ധ വെള്ളത്തിൽ കുളിച്ചാല്‍ മതിയെന്നാണ് വിശ്വാസം.