നെല്ലിയാമ്പതി മഴക്കാല യാത്രകളില്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി തിരഞ്ഞെടുക്കാം. കാടും കാടിന്റെ കാഴ്ചകളും കണ്ട് മനസ്സുനിറഞ്ഞു നില്‍ക്കുന്ന യാത്രാനുഭവങ്ങളാണ് നെല്ലിയാമ്പതി ഓരോ സഞ്ചാരിക്കും നല്കുന്നത്. പശ്ചിമഘട്ടത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഇവിടം പാലക്കാടു നിന്നും 52 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. പാവപ്പെട്ടവരുടെ ഊട്ടി എന്നു സഞ്ചാരികള്‍ വിളിക്കുന്ന നെല്ലിയാമ്പതി മികച്ച ഒരു യാത്രാ പാക്കേജാണ് നല്കുന്നത്. കാടിന്റെ രസങ്ങളും മഴക്കാഴ്ചകളും പശ്ചിമഘട്ടത്തിലെ താഴ്വാരങ്ങളും എല്ലാം ഇവിടെ ആസ്വദിക്കാം. ഏത് കാഴ്ചയിലും ഇവിടെ മുന്നിട്ടു നില്‍ക്കുന്നത് കാടിന്റെ കാഴ്ചകള്‍ തന്നെയാണ്. തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടഘങ്ങളും മാത്രമല്ല, ഓറഞ്ച് തോട്ടങ്ങളും ഇവിടെ കാണുവാനുണ്ട്.
പ്രകൃതിസ്നേഹികള്‍ക്ക് ആവോളം ആസ്വദിക്കുവാനുള്ള കാഴ്ചകള്‍ നെല്ലിയാമ്പതിയും പരിസരവും ഒരുക്കുന്നു.
PC:Kjrajesh
വാഗമണ്‍ മഴക്കാലത്ത് മേഘങ്ങളുടെ കൂടാരത്തിലേക്ക് കയറിച്ചെല്ലണമെങ്കില്‍ നേരെ വാഗമണ്ണിനു പോകാം. നട്ടുച്ചയ്ക്കു പോലും കോടമഞ്ഞിറങ്ങി നില്‍ക്കുന്ന ഇവിടുത്തെ മഴയ്ക്ക് പ്രത്യേക സുഖമാണ്. മുന്നറിയിപ്പൊന്നും തരാതെ പെട്ടന്നു കറുത്തിരുളുന്ന മാനവും പെയ്യുന്ന മഴയും ഇവിടേക്കുള്ള യാത്രയുടെ രസങ്ങളാണ്. കുന്നുകളില്‍ നിന്നും കുന്നുകളിലേക്കുള്ള യാത്രയും പുല്‍മേടുകളും മൊട്ടക്കുന്നും പൈന്‍മരക്കാടുമാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. മുരുകന്‍ ക്ഷേത്രവും തങ്ങള്‍പാറയും കുരിശുമല ആശ്രമവും പ്രദേശത്തിന്റെ മതസൗഹാര്‍ദത്തെ സൂചിപ്പിക്കുന്നു. മലമടക്കുകള്‍ക്കിടയില്‍ പ്രകൃതി സൗന്ദര്യത്തോട് ചേര്‍ന്നു കിടക്കുന്ന വാഗമണ്‍ പാറകയറ്റത്തിനും പ്രസിദ്ധമാണ്.
കേരളത്തിലെ ആദ്യത്തെ കാരവാന്‍ പാര്‍ക്ക് ആയ കാരവന്‍ മെഡോസ് സ്ഥിതി ചെയ്യുന്നതും വാഗമണ്ണിലാണ്. കാരവാന്‍ യാത്രകളുടെ അനുഭവങ്ങള്‍ തേടി നിരവധി പ്രാദേക സഞ്ചാരികളും വിദേശികളും ഇവിടെയെത്തുന്നു.
PC:Anand2202
സൈലന്‍റ് വാലി ദേശീയോദ്യാനം കാടകങ്ങളുടെ കാഴ്ചകളും കലര്‍പ്പില്ലാത്ത പ്രകൃതിസൗന്ദര്യവും കാണുവാന്‍ ആണ് മഴക്കാലത്ത് യാത്രതിരിക്കുന്നതെങ്കില്‍ പാലക്കാട് ജില്ലയിലെ സൈലന്‍റ് വാലി ദേശീയോദ്യാനത്തിലേക്ക് പോകാം. സൈരന്ദ്രിക്കാടുകള്‍ എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന ഈ വനത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കം ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. കേരളത്തില്‍ ഏറ്റവുമധികം ആളുകള്‍ ഇഷ്ടപ്പെടുന്ന കാടുകളിലൊന്നും കൂടിയാണിത്. ഊഷ്ണമേഖലാ മഴക്കാടുകളാണ് ഇവിടുത്തെ കാഴ്ചകള്‍. 1984 ലാണ് ഇവിടം ദേശീയോദ്യാനമായി തിരഞ്ഞെടുക്കപ്പെട്ടത്. കാടിനു നടുവിലൂടെ ഒഴുകുന്ന കുന്തിപ്പുഴയാണ് സൈലന്റ് വാലിക്ക് ജീവനും കരുത്തും നല്കുന്നത്.
ജൈവവൈവിധ്യമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. കടുവകൾ, പുള്ളിപ്പുലികൾ, ആനകൾ, പാമ്പുകൾ, സിംഹവാലൻ കുരങ്ങുകള്‍ തുടങ്ങിയവയെ ഇവിടെ കാണാം.
സൈലന്റ് വാലിയെ അറിയുവാനും പഠിക്കുവാനും കാട്ടിലേക്ക് പോകുവാനും ഒക്കെയുള്ള നിരവധി ട്രക്കിങ് പാക്കേജുകള്‍ ഇവിടെ ലഭ്യമാണ്.
PC:Cj.samson
മുഴപ്പിലങ്ങാട് ബീച്ച് ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഡ്രൈവ്-ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട്. കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരിക്കും കണ്ണൂരിനും ഇടയിലുള്ള എടക്കാട് എന്ന സ്ഥലത്താണ് മുഴപ്പിലങ്ങാട് ബീച്ച് ഉള്ളത്. അഞ്ച് കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ബീച്ചിന്റെ നാലു കിലോമീറ്റര്‍ ദൂരത്തിലും വണ്ടി ഓടിക്കുവാനുള്ള സൗകര്യമുണ്ട്. മണലില്‍ വണ്ടിയുടെ ടയറുകള്‍ പുതഞ്ഞുപോകില്ല എന്നതാണ് ഇവിടുക്കെ പ്രത്യേകത. മഴക്കാലത്ത് കടലിന്റെ കാഴ്ചകള്‍ അനുഭവിച്ച് വണ്ടി ഓടിക്കുവാന്‍ സ്ഥിരമായി ആളുകള്‍ എത്താറുണ്ടെങ്കിലും കടല്‍ കൂടുതല്‍ രൗദ്രമാകുന്ന സമയങ്ങളില്‍ പ്രവേശനം വിലക്കാറുണ്ട്. കനത്തമഴയില്‍ ഇവിടെ വണ്ടി ഓടിക്കുന്നതും അത്ര സുരക്ഷിതമല്ല. കടലിലെ ധര്‍മ്മടം തുരുത്തും ഇവിടുത്തെ പ്രത്യേക കാഴ്ചയാണ്.
PC:Shagil Kannur
ഇരവികുളം ദേശീയോദ്യാനം മലമേടുകളുടെ മഴക്കാഴ്ചകള്‍ കാണണമെങ്കില്‍ ഇടുക്കി ജില്ലയിലെ ഇരവികുളം ദേശീയോദ്യാനം തിരഞ്ഞെടുക്കാം. പശ്ചിമഘട്ടച്ചെരുവില്‍ സ്ഥിതി ചെയ്യുന്ന ഇരവികുളം കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനം കൂടിയാണ്. വരയാടുകളുടെ സംരക്ഷണം മുന്‍നിര്‍ത്തി രൂപീകരിച്ച ദേശീയോദ്യാനമാണിത്. 1975-ൽ ആണ് ഉത് ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെടുന്നത്. ദേവികുളം താലൂക്കിന്റെ ഭാഗമായ ഇവിടം നീലക്കുറിഞ്ഞിയുടെ പേരിലാണ് ലോകപ്രസിദ്ധമായിരിക്കുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ വസന്തം ഏറ്റവും നന്നായി കാണുവാന്‍ കഴിയുന്ന സ്ഥലം കൂടിയാണിത്. ഇനി 2030 ലാണ് നീലക്കുറിഞ്ഞി പൂവിടുക.
. ഇരവികുളത്തെ എക്കോ പോയിന്റ്, രാജമല, ആനമുടി, എന്നിവയാണ് പ്രധാന കാഴ്ചകള്‍. വരയാടുകളുടെ പ്രജനനം നടക്കുന്ന ഫെബ്രുവരി, മാർച്ച് മാസങ്ങളൊഴികെ എല്ലായ്പ്പോഴും ഇവിടെ സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ട്.
PC:Arun
വരയാടിന്‍റെ ഇരവികുളം മുതൽ കടുവകളുടെ പെരിയാർ വരെ...കേരളത്തിലെ ദേശീയോദ്യാനങ്ങളിതാ!
കയ്യെത്തുന്ന ഉയരത്തിലെ മേഘവും പടവുകളെ ജലധാരകളാക്കുന്ന കാഴ്ചയും.. മഹാരാഷ്ട്രയിലെ വ്യത്യസ്തമായ യാത്രകള്‍