ഷില്ലോങ് അലഞ്ഞുതിരിഞ്ഞുള്ള യാത്രകളില്‍ മുന്പരിചയമോ മുന്നൊരുക്കങ്ങളോ ഇല്ലാതെ ധൈര്യമായി കയറിച്ചെല്ലുവാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ് മേഘാലയയിലെ ഷില്ലോങ്,. ഇന്ത്യയിലെ ഏറ്റവും മികച്ച ബാക്ക്പാക്കിങ് ഡെസ്റ്റിനേഷന്‍ കൂടിയാണ് ഷില്ലോങ്. സമുദ്രനിരപ്പില്‍ നിന്നും 1500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഷില്ലോങ്ങിനെ സഞ്ചാരികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്നത് കിഴക്കിന്റെ സ്കോട്ലാന്ഡ് എന്നാണ്. താഴ്വാരങ്ങളുടെ മനോഹരമായ കാഴ്ചകളും വെള്ളച്ചാട്ടങ്ങളും ജീവനുള്ള വേരുപാലങ്ങളും ഒക്കെയായി നിരവധി കാഴ്ചകള്‍ ഇവിടെ കാണാം.
ഷില്ലോങ് പീക്ക്, എലിഫന്റ് പീക്ക്, ലേഡി ഹൈദരി പാര്‍ക്ക്, എയര്‍ഫോഴ്സ് മ്യൂസിയം, ബോട്ടാണിക്കല്‍ മ്യൂസിയം, സ്റ്റേറ്റ് മ്യൂസിയം, ഉമിയം ലേക്ക്, വാര്‍ഡ് ലേക്ക് എന്നിങ്ങനെ വേറെയും നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. ഇവിടെ നിന്നും വെറും 50 കിലോമീറ്റര്‍ മാത്രം അകലെയാണ് ചിറാപുഞ്ചി സ്ഥിതി ചെയ്യുന്നത്.
സുന്ദര്‍ബന്‍ ഇന്ത്യയിലെ ആമസോണ്‍ എന്നാണ് സുന്ദര്‍ബന്‍ അറിയപ്പെടുന്നത്. കാടും കണ്ടലും ഒന്നിക്കുന്ന അതിമനോഹരമായ കുറേയധികം കാഴ്ചകളാണ് സുന്ദര്‍ബന്‍ ദേശീയോദ്യാനം സഞ്ചാരികള്‍ക്കായി നല്‍കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍വനമായ സുന്ദര്‍ബന്നിന് ആ പേരു ലഭിക്കുന്നത് ഇവിടെ ധാരാളം കാണുന്ന സുന്ദരി എന്നു പേരായ കണ്ടല്‍ച്ചെടിയില്‍ നിന്നുമാണ്. 10,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഇന്ത്യയിലും ബംഗ്ലാദേശിലുമായാണ് ഇത് വ്യാപിച്ചു കിടക്കുന്നത്. ഇതിൽ 4000 ചതുരശ്ര കിലോമീറ്റർ ആണ് ഇന്ത്യയുടെ ഭാഗമായുള്ളത്. ബംഗാള്‍ കടുവകളുടെ ആവാസ കേന്ദ്രം കൂടിയാണിത്. ഇവിടുത്തെ 102 ദ്വീപുകളില്‍ 54 എണ്ണത്തിലും ആളുകള്‍ വസിക്കുന്നുണ്ട്.
കണ്ടല്‍ക്കാടുകള്‍ കണ്ട് അതിനുള്ളിലൂടെയുള്ള യാത്രയാണ് ഇവിടുത്തെ ആകര്‍ഷണം. എന്നാല്‍ ഇവിടേക്ക് യാത്ര വരുമ്പോള്‍ അനുമതി മുന്‍കൂട്ടി വാങ്ങിയിട്ടുവേണം വരുവാന്‍.
PC:Kazi Asadullah Al Emran
പുഷ്കര്‍ ബാക്ക്പാക്കേഴ്സിന്റെ മറ്റൊരു സ്വര്‍ഗ്ഗമാണ് പുഷ്കര്‍. മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പും വലിയ മണിക്കിലുക്കവും ഇല്ലാതെ ധൈര്യമായി വണ്ടിയിറങ്ങുവാന് പറ്റിയ സ്ഥലം. എന്നും ജീവിതത്തെ ആഘോഷമായി കൊണ്ടുനടക്കുന്ന പുഷ്കര്‍ നിവാസികളുടെ വൈബ് അടുത്തറിയുവാന്‍ ഇവിടെ വന്നു താമസിക്കുക തന്നെ വേണം. ക്ഷേത്രങ്ങളും നാടിന്റെ കാഴ്ചകളും തന്നെയാണ് വര്‍ഷങ്ങളായി സഞ്ചാരികളെ ഇവിടേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്. ബ്രഹ്മാവിനെ ആരാധിക്കുന്ന അപൂര്‍വ്വ ക്ഷേത്രങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്ന ഇടവും പുഷ്കറാണ്. ബ്രഹ്മാവ് ഒരിക്കല്‍ തന്റെ പക്കലുള്ള താമരപ്പൂ ഉപയോഗിച്ച് വജ്ര നഭ് എന്നു പേരായ ഒരു അസുരനെ യുദ്ധത്തില്‍ പരാജയപ്പെടുത്തുകയുണ്ടായി. യുദ്ധത്തിനിടയില്‍ ബ്രഹ്മാവിന്റെ താമരയുടെ ഇതളുകള്‍ മുഴുവനും ഭൂമിയിലേക്ക് പതിച്ചവത്രെ. ആ താമരയല്ലികള് വീണ ഇടമാണ് പുഷ്കര്‍ എന്നാണ് വിശ്വാസം.
വരാഹ ക്ഷേത്രം, സാവിത്രി ക്ഷേത്രം, സവായ് ഭോജ് ക്ഷേത്രം, എന്നിവയെല്ലാം ഇവിടെ കാണാം. ഇതിലും പ്രധാനപ്പെട്ടതാണ് പുശ്കര് ക്യാമല്‍ ഫെയര്‍ എന്ന പുഷ്കര്‍ മേള. രാജസ്ഥാന്റെ പാരമ്പര്യങ്ങളിലേക്ക് എളുപ്പത്തില്‍ കടന്നെത്തുവാന്‍ സഹായിക്കുന്ന മാര്‍ഗ്ഗമാണിത്.
PC:Pierre André
കസോള്‍ കെട്ടുപാടുകളൊന്നുമില്ലാതെ സ്വതന്ത്ര്യമായി യാത്ര ചെയ്യുന്നവര്‍ക്ക് എളുപ്പത്തില്‍ കൂട്ടിലാക്കുവാന് പറ്റിയ ഇടമാണ് കസോള്‍. ഹിമാചല്‍ പ്രദേശില്‍ പാര്‍വ്വതി വാലിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന കസോള്‍ അന്താരാഷ്ട്ര സഞ്ചാരികള്ക്കിടയിലാണ് കൂടുതല്‍ പ്രസിദ്ധമായിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1640 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ആസ്വദിക്കുവാനുള്ളത് ട്രക്കിങ്ങാണ്. സര്‍പാസ്, യാന്‍കെര്‍പാസ്, പിന്പാര്വ്വതി പാസ്, ഖീര്‍ഗംഗാ തുടങ്ങിയ ഹിമാലയത്തിലെ അതിമനോഹരങ്ങളായ കുറേ ഇടങ്ങളിലേക്കുള്ള ട്രക്കിങ്ങിന്റെ ബേസ് ക്യാംപ് കൂടിയാണിത്. ഇത് കൂടാതെ വാട്ടര്‍ റാഫ്ടിങ്ങിനും ഇവിടെ അവസരമുണ്ട്.
ഇവിടെ എത്തുന്ന ഇസ്രായേലി സഞ്ചാരികളുടെ ആധിക്യം കാരണം മിനി ഇസ്രായേല്‍ എന്നും ഇവിടം അറിയപ്പെടുന്നു.
PC:Alok Kumar
വര്‍ക്കല ലോകത്തിലെ ഏറ്റവും അതിശയകരമായ രണ്ടാമത്തെ ക്ലിഫ് ബീച്ചായി 2019 ല്‍ തിരഞ്ഞെടുക്കപ്പെട്ട ഇടമാണ് വര്‍ക്കല. പതിറ്റാണ്ടുകള്‍ക്കു മുന്‍പേ തന്നെ വിദേശികളുടെ പ്രത്യേകിച്ച്, ഹിപ്പി സഞ്ചാരകളുടെ ഇടയില്‍ ഏറെ പ്രസിദ്ധമായി കിടക്കുന്ന സ്ഥലമാണ് തിരുവനന്തപുരത്തെ വര്‍ക്കല. ജിയോ ഹെറിറ്റേജ് സൈറ്റായി അറിയപ്പെടുന്ന ഇവിടം അറബിക്കടലിനോട് ചേർന്ന് പാറക്കൂട്ടങ്ങൾ കാണപ്പെടുന്ന അപൂര്‍വ്വ സ്ഥലം കൂടിയാണ്. കടലിന്റെ പ്രശാന്തമായ കാഴ്ചകളും ക്ലിഫും മസാജ് പാര്‍ലറുകളും എല്ലാം ഈ പ്രദേശത്തിന് സഞ്ചാരികളുടെ ഇടയില്‍ കൂടുതല്‍ സ്വീകാര്യത നല്കുന്നു. കടല്‍ത്തീരങ്ങള്‍ കൂടാതെ വിഷ്ണു ക്ഷേത്രം, ശിവഗിരി മഠം, ആശ്രമങ്ങള്‍ തുടങ്ങിയവയാണ് മറ്റു കാഴ്ചകള്‍.
PC:Sabu
മൂന്നാര്‍ കേരളത്തില്‍ ഒന്നടിച്ചുപൊളിച്ച് ചില് ആകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരേ മൂന്നാറിന് പോകാം. ലോകത്തിന്റെ വവിധ ഭാഗങ്ങളില്‍ നിന്നും അടിച്ചുപൊളിക്കുവാനും ജീവിതം ആഘോഷിക്കുവാനും എത്തിച്ചേരുന്നവരാണ് എന്നും മൂന്നാറിന്റെ കരുത്ത്. തേയിലത്തോട്ടങ്ങളും ഹോം സ്റ്റേകളും വെള്ളച്ചാട്ടങ്ങളും കാടും താഴ്വാരവും എല്ലാമായി കണ്ടുനടന്ന് ആഘോഷിക്കുവാന്‍ വേണ്ടതെല്ലാം ഇവിടെ ഉണ്ട്.
ഹംപി ചരിത്രശേഷിപ്പുകള്ക്കിടയിലൂടെ നടന്ന് ഒരു പഴയ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ തേടിയുള്ള യാത്രയാണ് ഹംപിയിലേത്. രണ്ടു ദിവസം കൊണ്ടു ഹംപി കണ്ടുതീര്ക്കുവാനെത്തിയിട്ട് രണ്ടുമാസമായിട്ടും തിരികെ മടങ്ങാത്ത സഞ്ചാരികള്‍ ആണ് ഹംപിയുടെ ജീവന്. നാടോടികളെപ്പോലെ ജീവിച്ച് ചരിത്രങ്ങള്‍ കണ്ടും അറിഞ്ഞും ഒരു നാടിനെ മനസ്സിലാക്കിയും അതിന്റെ ജീവിതരീതികളോട് ചേര്‍ന്നും ജീവിക്കുവാന്‍ വേണ്ടതെല്ലാം ഈ നാട് നല്‍കും. ഏറ്റവും പ്രാഥമികമായ താമസ സൗകര്യങ്ങള്‍ മുതല്‍ ടെന്റിലെ താമസവും ദ്വീപ് യാത്രയും എല്ലാം ഇവിടെയുണ്ട്.
സെക്കിളില്‍ കറങ്ങിയുള്ള നാട് കാണല്‍ ഹംപിയിലെ മറ്റൊരു പ്രത്യേകതയാണ്.
മക്ലിയോഡ്ഗഞ്ച് ബുദ്ധമതാചാര്യനായ ദലൈലാമയുടെ ഇരിപ്പിടം എന്നറിയപ്പെടുന്ന
മക്ലിയോഡ്ഗഞ്ച് ബാക്ക് പാക്കേഴ്സിന്റെ മറ്റൊരിടമാണ്. യാത്ര തന്നെ ജീവിതമാക്കിയവര്‍ ഒരിക്കലെങ്കിലും വന്നുപോയിട്ടുള്ള ഇവിടം ഹിമാചല്‍ പ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്. ലിറ്റില്‍ ലാസയെന്നും മക്ലിയോഡ്ഗഞ്ചിനു പേരുണ്ട്. ബുദ്ധമതം പഠിക്കുക, കൂടുതലറിയുക തുടങ്ങി ലക്ഷ്യങ്ങളുമായാണ് ഇവിടെ വിദേശികളായ സഞ്ചാരികള്‍ അധികവും എത്തുന്നത്. ധരമംശാലയ്ക്കടുത്താണ് ഈ പ്രദേശമുള്ളത്. ലാസയിലുണ്ടായിരുന്ന നംഗ്യാല്‍ മൊണാസ്റ്ററി പുനര്‍നിര്‍മ്മിച്ചിരിക്കുന്നത് ഇവിടെ കാണാം. ദലൈലാമയുടെ നംഗ്യാല്‍ മൊണാസ്റ്ററി എന്നാണിത് അറിയപ്പെടുന്നത്. എവിടെ തിരിഞ്ഞാലും ഇവിടെ ലാമമാരെയും തിരക്കില്ലാതെ ജീവിതം നയിക്കുന്ന മറ്റുള്ളവരെയും കാണാം.
PC:sanyam sharma
തവാങ് വടക്കു കിഴക്കന്‍ ഇന്ത്യ എന്നും അലഞ്ഞുതിരിഞ്ഞു യാത്ര ചെയ്യുന്നവരുടെ പ്രിയപ്പെട്ട നാടാണ്. അതില്‍ ഏറ്റവും പ്രിയപ്പെട്ട ഇടമാവട്ടെ തവാങ്ങും! നോര്‍ത്ത്-ഈസ്റ്റ് ഇന്ത്യയിലെ ഏറ്റവും മികച്ച ഹില്‍ സ്റ്റേഷന് എന്നാണ് തവാങ് അറിയപ്പെടുന്നത്. ഭൂമി തട്ടുതട്ടായി അടുക്കിവെച്ചതുപോലെ തോന്നിക്കുന്ന തവാങിലാണ്
ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേതുമായ ബുദ്ധാശ്രമം സ്ഥിതി ചെയ്യുന്നത്.
നുറാനംഗ് വെള്ളച്ചാട്ടം, പാങ്കോംഗ് സെങ് ചോ തടാകം, സെല പാസ്, തകസ്താങ് ഗോമ്പ, തവാങ് ആശ്രമം,, തവാങ് വാര് മെമ്മോറിയല്‍ തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ കാണുവാനുള്ളച്.
ട്രെക്കിംഗ്, സ്കീയിംഗ്, പാരാഗ്ലൈഡിംഗ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്ഷണങ്ങള്.
നംഗ്യാല്‍ ലാത്സെ എന്നറിയപ്പെടുന്ന ഇവിടുത്തെ ആശ്രമം സമുദ്രനിരപ്പില്‍ നിന്നും പതിനായിരം അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
PC:Trideep Dutta Photography
സ്പിതി വാലി സ്പിതി വാലിയിലേക്കുള്ള യാത്ര തന്നെ ഒരു അലഞ്ഞുതിരിയലാണ്. എവിടെ നോക്കിയാലും കുന്നും മലകളും മഞ്ഞും പര്‍വ്വതങ്ങളുമുള്ള നാട്ടിലേക്കുള്ള യാത്ര! അലറിക്കുത്തിയൊഴുകുന്ന നദികളുടെ ഹുങ്കാര ശബ്ദവും നൂറ്റാണ്ടുകളുടെ പഴക്കം പേറുന്ന ആശ്രമങ്ങളും ഇവിടെ കാണാം.തനിച്ചുള്ള യാത്ര അല്പം ബുദ്ധിമുട്ടായിരിക്കുമെങ്കിലും ശ്രമിച്ചാല്‍ അടിപൊളിയാക്കാം, എന്നിരുന്നാലും ഗ്രൂപ്പായുള്ള യാത്രയായിരിക്കും സ്പിതിയിലേക്ക് പറ്റിയത്. മഞ്ഞുകാലങ്ങളില്‍ പറംലോകവുമായി അധികം ബന്ധമില്ലാത്ത നാടായതിനാല്‍ യാത്ര അതിനനുസരിച്ച് വേണം പ്ലാന്‍ ചെയ്യുവാന്‍. വർഷത്തിൽ 265 ദിവസത്തിൽ മാത്രമാണ് ഇവിടെ സൂര്യനെത്തുന്നത്.
ഹോട്ടലുകളില്‍ ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട 10 അബദ്ധങ്ങള്‍
ചെറിയ പ്ലാനിങ്ങൊന്നും പോരാ, വര്‍ഷങ്ങളെടുത്ത് പ്ലാന്‍ ചെയ്തു പോകേണ്ട യാത്രകള്‍
കയറ്റത്തില്‍ തനിയെ മുകളിലോട്ട് കയറുന്ന വണ്ടിയും മുകളിലേക്ക് പോകുന്ന വെള്ളച്ചാട്ടവും!!പ്രകൃതിയുടെ വികൃതികള്‍