താജ് മഹല്‍ നിര്‍മ്മിതിയിലെ അത്ഭുതമായി ലോകം വാഴ്ത്തിപ്പാടുന്ന താജ് മഹലില്‍ തന്നെയാണ് ഈ പട്ടികയും ആരംഭിക്കുന്നത്. അനശ്വരമായ പ്രണയത്തിനെ ഇതിലോളം മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ ലോകത്തിനൊന്നിനും ഇതുവരെയും സാധിച്ചിട്ടില്ല. വെണ്ണക്കല്ലില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന താജ്മഹല്‍ ഒരു സ്നേഹോപഹാരം എന്നതിലുപരിയായി മുഗള്‍ കാലഘട്ടത്തിലെ ഏറ്റവും മഹത്തരമായ നിര്‍മ്മിതി കൂടിയാണ്.
രാവും പകലുമില്ലാതെ 22 വര്‍ഷം നീണ്ടുനിന്ന നിര്‍മ്മാണമാണ് താജ്മഹല്‍ പൂര്‍ത്തിയാക്കുവാന്‍ വേണ്ടി വന്നത്. 1632 ല്‍ ആരംഭിച്ച താജ്മഹലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് 1653 ലാണ്. വിലയേറിയ വെണ്ണക്കല്ലുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത് ഉസ്താദ് അഹമ്മദ് ലാഹോറി എന്ന ശില്പിയാണ് ഇതിന്റെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചത്. വ്യത്യസ്ത തരത്തിലുള്ള നിര്‍മ്മാണരീതികളുടെ ഏറ്റവും മനോഹരമായ സങ്കലനമാണ് താജ്മഹല്‍. ഏകദശം 360 ല്‍ അധികം വര്‍ഷം പഴക്കം താജ്മഹലിനുണ്ട്
PC:Shashidhar S
ജല്‍ മല്, ജയ്പൂര്‍ നാടോടിക്കഥകളില്‍ നിന്നും നേരിട്ട് രൂപമെടുത്തു വന്നപോലെ തോന്നിപ്പിക്കുന്ന നിര്‍മ്മിതിയാണ് രാജസ്ഥാനിലെ ജല്‍ മഹലിന്റേത്. പേരു പോലെ തന്നെ ജലത്തിനു നടുവില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു കൊട്ടാരമാണിത്. പതിനെട്ടാം നൂറ്റാണ്ടില്‍ ആംബറിലെ രാജാവായ സവായ് ജയ്സിങ് രണ്ടാമന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കപ്പെട്ട ഗംഭീരമായ നിര്‍മ്മിതിയാണിത്. 1 2 കിലോമീറ്റർ വിസ്തൃതിയിലുള്ള മാന്‍ സാഗര്‍ തടാകത്തിനു നടുവിലായാണ് ഈ കൊട്ടാരമുള്ളത്. രജപുത്ര-മുഗൾ നിര്‍മ്മാണ രീതികള്‍ ഒരേപോലെ ചേര്‍ത്തുവെച്ച നിര്‍മ്മിതിയാണിത്. 1700 കളിലായിരുന്നു ഇതിന്റെ നിര്‍മ്മാണം.
ആകെ അഞ്ചു നിലകളാണ് ഈ കൊട്ടാരത്തിനുള്ളത്. അതില്‍ തടാകത്തില്‍ വെള്ളം കയറുന്ന സമയത്ത് താഴത്തെ നാലു നിലകളും വെള്ളത്തിനടിയിലാകാറുണ്ട്. ചുവന്ന കല്ലുകളിലാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. നഗരത്തിലെ ജൽ മഹലും മൻ സാഗർ തടാകവും സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഇതിനുള്ളില്‍ പോകുവാന്‍ സാധിക്കില്ല. സന്ദര്‍ശകര്‍ക്ക് കരയില്‍ നിന്നു കാണുവാന്‍ മാത്രമേ അവസരമുള്ളൂ.
PC:avi Shekhar
ഫലക്നുമാ പാലസ്, ഹൈദരാബാദ് അത്ഭുതപ്പെടുത്തുന്ന മറ്റൊരു നിര്‍മ്മിതിയാണ് ഹൈദരാബാദിലെ ഫലക്നുമാ പാലസ്. ആകാശത്തിന്റെ കണ്ണാടി എന്നും ആകാശത്തെ പ്രതിഫലിപ്പിക്കുന്ന ഇടമെന്നുമെല്ലാം ഫലക്നുമാ എന്ന വാക്കിനര്‍ത്ഥമുണ്ട്. ഹൈദരാബാദിലെ പൈഗഹ് കുടുംബം ആയിരുന്നു ഈ കൊട്ടാരം നിര്‍മ്മിച്ചതെങ്കിലും പിന്നീടത് ഹൈദരാബാദ് നിസാം സ്വന്തമാക്കുകയായിരുന്നു. ഹൈദരാബാദ് നഗരം മുഴുവനും ഇവിടെയിരുന്നാല്‍ കാണുവാന്‍ സാധിക്കും.
ഇംഗ്ലീഷ് വാസ്തുശില്പിയായ വില്യം വാർഡ് മാരെറ്റാണ് കൊട്ടാരം രൂപകൽപ്പന ചെയ്തത്. . 93,970 ചതുരശ്ര മീറ്റർ അടി വിസ്തൃതിയാണ് കൊട്ടാരത്തിനുള്ളത്. കൊട്ടാരം പൂർണ്ണമായും ഇറ്റാലിയൻ മാർബിൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. വടക്കുഭാഗത്ത് ചിറകുകളായി വിരിച്ച രണ്ട് കുത്തുകളുള്ള ഒരു തേളിന്റെ ആകൃതിയിലാണ് കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്.
PC:Ronakshah1990
അംബാ വിലാസ് കൊട്ടാരം മൈസൂര്‍ കൊട്ടാരങ്ങളുടെ നാടായ മൈസൂരില്‍ അമ്പരപ്പിക്കുന്ന പല കൊട്ടാരനിര്മ്മിതികളും കാണുവാന്‍ സാധിക്കുമെങ്കിലും അതിലേറ്റവും പ്രസിദ്ധം അംബാ വിലാസ് കൊട്ടാരമാണ്. മൈസൂര്‍ കൊട്ടാരമെന്ന പേരില്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന കൊട്ടാരമാണിത്. വോഡയാര്‍ രാജാക്കന്മാരുടെ വസതിയായിരുന്ന മൈസൂര്‍ കൊട്ടാരം ഇന്ത്യയിലേറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ഇടം കൂടിയാണ്. ഇന്ന് കാണുന്ന കൊട്ടാരത്തിന്റെ ആദ്യം രൂപം വെറും തടിയിലായിരുന്നു നിര്‍മ്മിക്കപ്പെട്ടിരുന്നത്. പലതവണ അത് പുനര്നിര്മ്മിക്കപ്പെട്ടുവെങ്കിലും കൊട്ടാരത്തില്‍ സംഭവിച്ച ഒരു തീപിടുത്തമാണ് ഇന്നത്തെ കൊട്ടാരത്തിന്റെ നിര്‍മ്മിതിയിലേക്ക് നയിച്ചത്. ശേഷം 1897 ലാണ് പുതിയ കൊട്ടാരം നിര്‍മ്മിക്കുവാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നത്. 15 വര്‍ഷം വേണ്ടി വന്നു ഇന്നു കാണുന്ന കൊട്ടാരത്തിന്റെ രൂപത്തിലേക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍. ഹിന്ദു, രജപുത്ര, ഗോതിക്, ഇസ്ലാം വാസ്തുവിദ്യകളുടെ സങ്കലന രൂപത്തിലാണ് ഇത് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഹെൻറി ഇർവിൻ എന്ന ബ്രിട്ടീഷുകാരനാണ് കൊട്ടാരസമുച്ചയത്തിന്റെ വാസ്തുശില്പി.
PC:Syed Ahmad
മെഹ്റൻഗഡ് ഫോർട്ട്, ജോധ്പൂര്‍ 1400 കളില്‍ നിര്‍മ്മിക്കപ്പെട്ട മെഹ്റൻഗഡ് ഫോർട്ട് ഏതോ പഴയകാല കഥകളിലേക്ക് കാഴ്ചക്കാരെ കൊണ്ടുപോകുന്ന തരത്തിലുള്ള നിര്‍മ്മിതിയാണ്. നഗരത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ ഇവിടെ നിന്നാല്‍ കാണുവാന്‍ സാധിക്കും. ഇന്ത്യയിലെ ഏറ്റവും വലുതും മനോഹരവുമായ കോട്ടകളിൽ ഒന്നായ ഇത് 1459-ൽ ജോധ്പൂരിന്റെ സ്ഥാപകൻ ആയ റാവു ജോധ ആണ് നഗരത്തെ അഭിമുഖീകരിച്ചു നില്ക്കുന്ന രീതിയില്‍ ഇത് രൂപകല്പന ചെയ്തത്. ഇതിന്റെ നിര്‍മ്മിതി തന്നെയാണ് മെഹ്റൻഗഡ് കോട്ടയുടെ ആകര്‍ഷണം.
1,200 ഏക്കര്‍ വിസ്തൃതിയിലാണ് ഈ കോട്ട വ്യാപിച്ചു കിടക്കുന്നത്. 122 മീറ്റർ ഉയരത്തിൽ ഒരു കുന്നിൻ മുകളിലാണ് കോട്ടയുടെ പ്രധാന ഭാഗമുള്ളത്. കോട്ടയുടെ ഉള്‍ഭാഗം തീര്‍ച്ചയായും കണ്ടിരിക്കേണ്ട കാഴ്ചയാണ്. എണ്ണമറ്റ കൊട്ടാരങ്ങള്‍, കൊത്തുപണികള്‍ നിറഞ്ഞ ഉള്‍ഭാഗം, മ്യൂസിയം തുടങ്ങി നിരവധി കാര്യങ്ങള്‍ ഇവിടെ കാണാം. ഏഴ് കവാടങ്ങളാണ് കോട്ടയ്ക്കുള്ളത്.
PC:Kroisenbrunner
കത്തിയമർന്ന മൈസൂർ കൊട്ടാരവും 750 കിലോയിൽ സ്വർണ്ണ വിഗ്രഹവും..ഇത് നിങ്ങളറിയാത്ത മൈസൂർ
ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാം