ഗണപതിയുടെ ജന്മദിവസമായ ചിങ്ങമാസത്തിലെ വെളുത്ത പക്ഷമാണ് വിനായക ചതുര്‍ത്ഥിയായി ആഘോഷിക്കുന്നത്. വിഘ്നങ്ങളകറ്റുന്ന വിനായകനെ ആരാധിക്കുവാനും പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കുവാനും ഇതിലും മികച്ച വേറൊരു ദിനമില്ല. 2022 ല്‍ വിനായക ചതുര്‍ത്ഥി ഓഗസ്റ്റ്31-ാം തിയതി ബുധനാഴ്ചയാണ് ആഘോഷിക്കുന്നത്. ഈ അവസരത്തില്‍ നമുക്ക് വ്യത്യസ്തമാ ഒരു ഗണപതി ക്ഷേത്രം പരിചയപ്പെടാം. ആന്ധ്രാ പ്രദേശിലെ ചിറ്റൂരിന് സമീപം സ്ഥിതി ചെയ്യുന്ന കനിപകം വിനായക ക്ഷേത്രം ഗണേശ വിശ്വാസികളുടെ ഇടയില്‍ ഏറെ പേരുകേട്ട തീര്‍ത്ഥാടന കേന്ദ്രമാണ്. അത്ഭുത സിദ്ധികളുള്ള ഇവിടുത്തെ ഗണപതിയെ തൊഴുതുപ്രാര്‍ത്ഥിക്കുവാനായി ഓരോ വര്‍ഷവും ആയിരക്കണക്കിന് വിശ്വാസികളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്നത്.
വളരുന്ന വിഗ്രഹം
ഈ ക്ഷേത്രത്തെക്കുറിച്ചും ഗണപതിയെക്കുറിച്ചും നിനവധി വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നു. ഈ വിഗ്രഹം കാലക്രമേണ വലിപ്പം വര്‍ധിക്കുന്നതായാണ് പറയപ്പെടുന്നത്. നിലവിൽ വിഗ്രഹത്തിന്റെ കാൽമുട്ടും വയറും മാത്രമേ കാണാനുള്ളൂ. ഏകദേശം അൻപത് വർഷങ്ങൾക്ക് മുമ്പ് ഒരു ഭക്തൻ വിഗ്രഹത്തിന് സമർപ്പിച്ച വെള്ളി കവചം ഇന്നത്തെ വിഗ്രഹത്തിന് പാകമാകുന്നില്ല എന്നതാണ് ഇതിനു സാക്ഷ്യമായി പറയുന്നത്.
നീതിയുടെ അധിപൻ എന്നാണ് വിശ്വാസികള്‍ ഈ ഗണപതിയെ വിളിക്കുന്നത്. ക്ഷേത്രത്തിലെ ജലാശയത്തിലെ പുണ്യജലത്തിൽ മുങ്ങിക്കുളിച്ച്, ദേവവിഗ്രഹത്തിന്റെ മുമ്പാകെ സത്യം ചെയ്തുകൊണ്ട് പരസ്പര കലഹങ്ങൾ പരിഹരിക്കുന്നതിനായി നിരവധി ആളുകൾ ഇവിടെ എത്തുന്നു. വെള്ളത്തില്‍ മുങ്ങുമ്പോഴോ അല്ലെങ്കില്‍ സത്യം ചെയ്യാനായി ക്ഷേത്രത്തിനുളളിലേക്ക് കടക്കുമ്പോഴോ തെറ്റുചെയ്തവര്‍ തങ്ങളുടെ തെറ്റ് ഏറ്റുപറഞ്ഞിട്ടുള്ള പല സംഭവങ്ങളും ഇവിടെ നടന്നിട്ടുണ്ട്.
ഗണേശ ചതുർത്ഥി ദിനത്തില്‍ ഇവിടെ വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. ഗണേശ ചതുർത്ഥി ദിനം മുതൽ ആരംഭിക്കുന്ന വാർഷിക ബ്രഹ്മോസ്തവത്തില്‍ പങ്കെടുക്കുവാനായി ഗണേശഭക്തര്‍ ഇവിടെ വരുന്നു, 21 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണിത്.
എത്തിച്ചേരുവാന്‍
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ കാണിപാകം എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ചിറ്റൂരിൽ നിന്ന് 11 കിലോമീറ്ററും തിരുപ്പതിയിൽ നിന്ന് 68 കിലോമീറ്ററും ദൂരമുണ്ട് ക്ഷേത്രത്തിലെത്തുവാന്‍.