ഗുരുവായൂർ...ദിവസങ്ങളുടെ വ്യത്യാസമില്ലാതെ എന്നും ആളും ബഹളവും നിറഞ്ഞു നിൽക്കുന്ന ഇടം. തിരുപ്പതിയും പുരി ജഗനാഥ ക്ഷേത്രവും കഴിഞ്ഞാൽ ഏറ്റവുമധികം ഭക്തർ എത്തിച്ചേരുന്ന ക്ഷേത്രങ്ങളിലൊന്നാണ് തൃശൂർ ജില്ലയിലെ ഗുരുവായൂർ ക്ഷേത്രം. ഭാരങ്ങള്‍ ഇറക്കിവെച്ച് ആശ്വാസംതേടി ലക്ഷക്കണക്കിനു വിശ്വാസികൾ എത്തുന്ന ഗുരുവായൂർ ക്ഷേത്രത്തിന് പ്രത്യേകതകൾ ധാരാളമുണ്ട്.
നാരായണീയം കേട്ടുണരുന്ന ഭഗവാനും ഗുരുവായൂർ ദര്‍ശനം പൂർത്തിയാക്കുവാൻ സന്ദർശിക്കേണ്ട സമീപത്തെ ക്ഷേത്രങ്ങളും ദ്വാരകയിൽ ശ്രീ കൃഷ്ണൻ ആരാധിച്ചിരുന്ന പ്രതിഷ്ഠയും ഒക്കെ കൂടുമ്പോൾ ഗുരുമവായൂർ ഒരു വിശുദ്ധഭൂമിയായി മാറുന്നു. ഈ വിശുദ്ധഭൂമി സന്ദർശിക്കുക എന്നത് വിശ്വാസികളുടെ നിയോഗവും!
അയ്യായിരം വർഷത്തിലധികം പഴക്കം
ക്ഷേത്രത്തിന്റെ പഴക്കത്തെയും ചരിത്രത്തെയും കുറിച്ച് പറയുന്ന രേഖകൾ ലഭ്യമല്ലെങ്കിലും അയ്യായിരം വർഷത്തിലധികം പഴക്കം ഇതിനുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. തുടക്കത്തിൽ ദ്രാവിഢ ക്ഷേത്രവും പിന്നീടിത് ബുദ്ധ ക്ഷേത്രവുമായി മാറി. തമിഴിലെ ഉൾപ്പെടെയുള്ള പല പ്രധാന കൃതികളിലും ഇതിനെപ്പറ്റി വിവരിക്കുന്നുണ്ട്.
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഗുരുവായൂരിലെ വിഗ്രഹം സംരക്ഷിക്കുവാനായി ക്ഷേത്രക്കാര്അമ്പലപ്പുഴയിലേക്ക് പോയത്ര. മഹാരാജാവിൽ നിന്നും മറ്റും പ്രത്യേക അനുമതി വാങ്ങി അമ്പലപ്പുഴ ക്ഷേത്രത്തിന്റെ തെക്കേ നടയ്ക്ക് സമീപമുള്ള ചെമ്പകശ്ശേരി രാജാവിന്റെ കൊട്ടാരത്തിൽ പ്രതിഷ്ഠിച്ചു. സമീപത്തുതന്നെ തിടപ്പള്ളിയും കിണറും നിർമ്മിക്കുകയും ചെയ്തു. ഇന്നും ഇതിൻറെ അവശിഷ്ടങ്ങൾ ഇവിടെ കാണുവാൻ സാധിക്കും. അമ്പലപ്പുഴ ഗുരുവായൂർ നട എന്നാണ് ഇതറിയപ്പെടുന്നത്.
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ആനവളർത്തൽ കേന്ദ്രങ്ങളിലൊന്നാണ് ഗുരുവായൂരിനടുത്ത് സ്ഥിതി ചെയ്യുന്ന പുന്നത്തൂർ കോട്ട. ഗുരുവായൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ഈ കോട്ടയിൽ ഗുരുവായൂരിൽ വഴിപാടായി ലഭിക്കുന്ന ആനകളയാണ് സംരക്ഷിക്കുന്നത്.