വ്യത്യസ്ത നിറത്തിലും രൂപത്തിലുമായി കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പൂക്കള്‍. പൂക്കളെന്നല്ല, പൂക്കളുടെ പാടം എന്നുതന്നെ പറയേണ്ടി വരും.
തെളിഞ്ഞ ആകാശത്തിനു താഴെ അനന്തമായി കിടക്കുന്ന പൂപ്പാടങ്ങള്‍ കണ്ണിനു നല്കാവുന്ന എക്കാലത്തെയും മനോഹര കാഴ്ചയായിരിക്കുമെന്നതില്‍ സംശയം വേണ്ട. പരവതാനി വിരിച്ചതുപോലെ നീണ്ടു കിടക്കുന്ന താഴ്വരകളിലെ പൂക്കളുടെ കാഴ്ച നമ്മുടെ രാജ്യത്തിന് നല്കുവാന്‍ കഴിയുന്ന ഏറ്റവും മനോഹരമായ ദൃശ്യമാണ്. പൂവിടുന്ന സമയമാണെങ്കില്‍ പറയുകയും വേണ്ട. ജീവിതത്തില്‍ ഒരിക്കലും മറക്കുവാന്‍ സാധിക്കാത്ത കാഴ്ച സമ്മാനിക്കുന്ന പൂക്കളുടെ താഴ്വരകളെ പരിചയപ്പെടാം.
നമ്മുടെ നാട്ടിലെ നമുക്ക് സ്വന്തമായുള്ള പൂക്കളുടെ താഴ്വരയാണ് മൂന്നാര്‍. പശ്ചിമഘട്ട പര്‍വ്വത നിരകളോട് ചേര്‍ന്നു നില്‍ക്കുന്ന മൂന്നാര്‍ എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. 12 വര്‍ഷത്തിലൊരിക്കല്‍ പൂവിടുന്ന നീലക്കുറിഞ്ഞിയാണ് മൂന്നാറിനെ പൂക്കളുടെ താഴ്വരയാക്കി മാറ്റുന്നത്. 2018 ലാണ് മൂന്നാറില്‍ അവസാനമായി നീലക്കുറിഞ്ഞ പൂവിട്ടത്.
ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയമാണ് മൂന്നാര്‍ സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.
മഹാരാഷ്ട്രയിലെ പൂക്കളുടെ താഴ്വര എന്നറിയപ്പെടുന്ന സ്ഥലമാണ് കാസ് പീഠഭൂമി. സതാര ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കാസ് പീഠഭൂമി 2012 ലാണ് യുനസ്കോയുടെ ലോക പൈതൃക ഇടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഴക്കാലത്തിന് ശേഷമാണ് ഇവിടെ ചെടികള്‍ പൂവിടുന്നത്. ഏകദേശം 850 ല്‍ അധികം സസ്യങ്ങള്‍ ഇവിടെയുണ്ട്. അതില്‍ 150 ല്‍ അധികം പുഷ്പിക്കുന്നവയാണ്. 10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സമുദ്ര നിരപ്പില്‍ നിന്നും 1200 മീറ്റര്‍ ഉയരത്തിലാണ് കാസ് പീഠഭൂമിയുള്ളത്.
ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയമാണ് ഇവിടെ ചെടികള്‍ പൂവിടുന്നത്.
ഈ സമയത്താണ് സഞ്ചാരികള്‍ അധികവും എത്തിച്ചേരുന്നത്. സാധാരണ ഗതിയില്‍ ദിവസം രണ്ടായിരം പേരെ മാത്രമേ ഇവിടേക്ക് പ്രവേശിപ്പിക്കാറുള്ളൂ.