അടുത്തുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാന്‍ സാധിച്ചില്ലെങ്കില്‍കൂടി അവയുമായി അതിര്‍ത്തി പങ്കിടുന്ന നമ്മുടെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുക എന്നത് സഞ്ചാരികളെ സംബന്ധിച്ച് ഏറെ സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ അതിര്‍ത്തിയിലെ സുരക്ഷയും മറ്റും കണക്കിലെടുക്കുമ്പോള്‍ പലപ്പോഴും ഇത്തരത്തിലൊരു യാത്ര നടന്നു എന്നുവരില്ല. എന്നാല്‍ ഇപ്പോള്‍ സന്തോഷിക്കുവാന്‍ തയ്യാറായിക്കൊള്ളൂ... ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുവാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.
കേന്ദ്ര സര്‍ക്കാരിന്‍റെ വൈബ്രന്‍റ് വില്ലേജ് എന്ന പദ്ധതിക്കു കീഴില്‍ ആണ് ചൈനീസ് അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുവാന്‍ പോകുന്നത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, സിക്കിം, അരുണാചൽ പ്രദേശ്, കേന്ദ്രഭരണ പ്രദേശമായ ലഡാക്ക് എന്നിവയെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അവസാന ഗ്രാമത്തില്‍ നിന്നും പത്ത് കിലോമീറ്ററിനുള്ളിലായി സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളെ തിരഞ്ഞെടുത്താണ് പദ്ധതിയുടെ ആദ്യം ഘട്ടം നടപ്പിലാക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് സൗഹൃദപരമായ രീതിയില്‍ കാര്യങ്ങള്‍ ക്രമീകരിക്കും. ഒപ്പം തന്നെ സന്ദര്‍ശകര്‍ക്ക് സ്വാഗതമേകി കമാനങ്ങള്‍ സ്ഥാപിക്കുവാനും തീരുമാനമുണ്ട്.
ഹിമാചല്‍ പ്രദേശില്‍ മാത്രം ചൈനയോടുള്ള അതിര്‍ത്തി ചേരുന്ന ഇടത്ത് 198 ഗ്രാമങ്ങളാണുള്ളത്. ചിത്കുൽ, ചാംഗോ, നംഗിയ എന്നീ അതിര്‍ത്തി ഗ്രാമങ്ങള്‍ വളരെ വ്യത്യസ്തവും അപൂര്‍വ്വവുമായ കാഴ്ചകള്‍ ഒരുക്കുന്ന ഇടങ്ങളാണ്. ഇത് കൂടാതെ അതിര്‍ത്തിയില്‍ ഒന്‍പത് ചുരങ്ങളുമുണ്ട്. ഇതില്‍ ഏഴെണ്ണം തന്നെ കിന്നൗരിലും രണ്ടെണ്ണം ലാഹുല്‍ സ്പിതിയിലുമാണ് സ്ഥിതി ചെയ്യുന്നത്.
നിലമ്പൂര്‍ കാണാന്‍ ഇനി ആനവണ്ടി യാത്ര.... മൂന്നാര്‍ മാതൃകയിലുള്ള പാക്കേജുമായി കെഎസ്ആര്‍ടിസി