എത്ര ശ്രമിച്ചാലും കണ്ടുതീര്‍ക്കുവാന്‍ കഴിയാത്ത കാഴ്ചകളുടെ കൂടാരമാണ് ഹൈദരാബാദ്. കണ്ടു തീര്‍ത്തതിലുമധികം ഇനിയും കാണുവാന്‍ ബാക്കിയായ കാഴ്ചകളാണ് ഈ നഗരത്തെ എന്നും നിലനിര്‍ത്തുന്നത്. ഓരോരോ കാരണങ്ങളാല്‍ വീണ്ടും വീണ്ടും സഞ്ചാരികളെ മടക്കി വിളിച്ച്, പിന്നെയും കാഴ്ചകള്‍ ബാക്കിയാക്കുന്ന നഗരത്തെ എങ്ങനെയാണ് ഇഷ്ടപ്പെടാണ്ടിരിക്കുക. ഹൈദരാബാദെന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്ന ഹൈദരാബാദ് ബിരിയാണി മുതല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സിനിമാ സ്റ്റുഡിയോയായ റാമോജി ഫിലിം സിറ്റി വരെ നീണ്ടു നിവര്‍ന്നു കിടക്കുകയാണ് ഹൈദരാബാദ് വിശേഷങ്ങള്‍. ഇതാ നിസാമിന്റെയും മുത്തിന്‍റെയും നഗരമായ ഹൈദഹാബാദിന്റെ അറിയപ്പെടാത്ത വിശേഷങ്ങളിലേക്ക്!!
ഏറ്റവും വലിയ ബുദ്ധ പ്രതിമ
എത്ര പറഞ്ഞാലും തീരാത്ത അത്ഭുതങ്ങളുള്ള ഹൈദരാബാദിലെ മറ്റൊരു ആകര്‍ഷണമാണ് ഇവിടുത്തെ ബുദ്ധ പ്രതിമ. ഹുസൈന്‍ സാഗര്‍ തടാകത്തിന്‍റെ അടുത്തുള്ള ലുംബിനി പാര്‍ക്കിലാണ് ഒറ്റക്കല്ലില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ പ്രതിമയുള്ളത്. തടാകത്തിനു നടുവിലായാണ് ഇവിടേക്ക് ബോട്ടിലൂടെ മാത്രമേ എത്തിച്ചേരുവാന്‍ സാധിക്കൂ. 1992 ലാണിത് നിര്‍മ്മിച്ചത്. 18 മീറ്റര്‍ ഉയരം ഈ പ്രതിമയ്ക്കുണ്ട്.
വിലമതിക്കാനാവാത്ത കോഹിന്നൂര്‍ രത്നത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അതിന്‍റെ ചരിത്രവും ഉത്ഭവവും അറിയുന്നവര്‍ കുറവായിരിക്കും. , ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പരിതാല എന്ന ഗ്രാമത്തിനടുത്തുള്ള കൊല്ലൂർ ഖനിയിൽ നിന്നാണ് ഈ വജ്രക്കല്ല് ഖനനം ചെയ്തെടുത്തത്. ഗോല്‍കോണ്ടയിലെ കാകതീയ രാജാക്കന്മാരില്‍ നിന്നുമാണ് തുഗ്ലക് വംശവും ജല്‍ഹി സുല്‍ത്താനും മുഗള്‍ വംശവും ഒക്കെ കടന്ന് ഈ രത്നം ബ്രിട്ടീഷുകാരില്‍ എത്തിപ്പെടുന്നത്. 1849 ല്‍ ആയിരുന്നു ഇത്. 1852-ൽ ആംസ്റ്റർഡാമിൽ വച്ച് വിക്റ്റോറിയ രാജ്ഞിയുടെ ഭർത്താവ് ആൽബർട്ട് രാജകുമാരന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ്[6] ഈ രത്നം ചെത്തിമിനുക്കിയത്. 1877-ൽ വിക്റ്റോറിയ ചക്രവർത്തിനിയായി ഇന്ത്യയിൽ അധികാരത്തിലേറിയതോടെ രത്നം അവരുടെ കിരീടത്തിന്റെ ഭാഗമായി.
PC- Chris 73
ഹൈദരാബാദ് ബിരിയാണി
ഭക്ഷണ പ്രിയര്‍ക്ക് ഹൈദരാബാദ് എന്നാല്‍ ഇവിടുത്തെ ബിരിയാണിയാണ്. ലോകമെങ്ങും ആരാധകരുള്ള അപൂര്‍വ്വം രുചികളിലൊന്നാണിത്. 18-ാം നൂറ്റാണ്ടില്‍ നിസാമിന്‍റെ ഭരണകാലത്താണ് മുഗൾ, തെലുങ്കാന വിഭവങ്ങളുടെ ഒരു മിശ്രിത രൂപമായി ഹൈദരാബാദ് ബിരിയാണി രംഗപ്രവേശം ചെയ്യുന്നത്. ബാസ്മതി അരി, ഇറച്ചി, തൈര്, സവാള, സുഗന്ധവ്യഞ്ജനങ്ങൾ, നാരങ്ങ, കുങ്കുമം, മല്ലി എന്നിവയാണ്.
ലോകത്തിലെ ഏറ്റവും വലിയ ധനികന്‍റെ നാട്
ഒരുകാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്നനായിരുന്ന വ്യക്തിയായിരുന്നു മിര്‍ ഒസ്മാന്‍ അലി ഖാന്‍ ബഹാദൂര്‍.ഹൈദരാബാദിലെ അവസാന നിസാം ആയിരുന്ന ഇദ്ദേഹം അളവില്ലാത്ത സ്വത്തുക്കളുടെ ഉടമ കൂടിയായിരുന്നു. ലോകത്ത് ജീവിച്ചിരുന്ന എക്കാലത്തെയും ആദ് പത്ത് ധനികരില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം. മ്പന്നതയുടെയും ധാരാളിത്വത്തിന്റെയും കാര്യത്തില്‍ ഏറെ അറിയപ്പെടുന്ന ഒരാളായിരുന്നു അദ്ദേഹം. 184.79 കാരറ്റ് തൂക്കമുള്ള ലോകപ്രശസ്തമായ ജേക്കബ് ഡയമണ്ട് ആയിരുന്നുവത്രെ അദ്ദേഹം പേപ്പര്‍വെയ്റ്റ് ആയി ഉപയോഗിച്ചിരുന്നത്. തന്റെ ജീവിതകാലം മുഴുവന്‍ അദ്ദേഹം ചിലവഴിച്ച കോത്തി പാലസ് ഏറെ പ്രശസ്തമാണ്.
PC: S N Barid
തടാകങ്ങളുടെ നാട്
ഏതൊരു സഞ്ചാരിയേയും അതിശയിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചകള്‍ ഇവിടെയുണ്ട്. അതിലൊന്നാണ് ഇവിടുത്തെ തടാകങ്ങള്‍. നഗരത്തില്‍ മാത്രമായി 20 തടാകങ്ങള്‍ കാണാം. ഹുസൈന്‍ സാഗര്‍, ഒസ്മാന്‍ സാഗര്‍, ഷമിര്‍പേട്ട് തടാകം, ഹിമയത് സാഗര്‍ തുടങ്ങിയവയാണ് ഇവയില്‍ പ്രധാനപ്പെട്ടത്.
PC: Shrichandray
ബുദ്ധനഗരം
മുഗള്‍ ചരിത്രവും ഇസ്ലാമിക് സ്മാരകങ്ങളുമാണ് ഹൈദരാബാദിന്റെ മുഖമുദ്രയെങ്കിലും ഇവിടെ യഥാര്‍ത്ഥത്തില്‍ ബുദ്ധമതത്തിന്റെ കേന്ദ്രങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. അതിന്‍റെ അടയാളമാണ് ഹുസൈന്‍ സാഗര്‍ തടാകത്തിനു നടുവിലെ ഒറ്റക്കല്ലില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ പ്രതിമ.
ഹൈദരാബാദി ഹിന്ദി
ഹൈദരാബാദില്‍ ഹിന്ദി സംസാരിക്കുന്നവരെ ധാരാളം കണ്ടുമുട്ടാമെങ്കിലും അവര്‍ക്ക് പ്രത്യേകതകള്‍ ഒരുപാടുണ്ട്. ഹൈദരാബാദ് ഹിന്ദി എന്നാണിത് അറിയപ്പെടുന്നത്. ഉര്‍ദുവിലെയും തെലുങ്കിലെയും വാക്കുകള്‍ കൂടി ചേര്‍ന്നതാണ് ഈ ഹിന്ദി. അതുകൊണ്ടുതന്നെ നന്നായി ഹിന്ദി അറിയുന്നവര്‍ക്കു പോലും ഇവിടെ എത്തിയാല്‍ ഹിന്ദിയില്‍ തിളങ്ങുവാന്
കഴിയണമെന്നില്ല.
തെക്കേ ഇന്ത്യയുടെ രാഷ്ട്രപതി നിലയം
തെക്കേ ഇന്ത്യയുടെ രാഷ്ട്രപതി നിലയം എന്നാണ് ഹൈദരാബാദ് അറിയപ്പെടുന്നത്. ഡല്‍ഹിയില്‍ തണുപ്പു കാലമാകുമ്പോള്‍ അവിടെ നിന്നും രാഷ്ട്രപതി ഇവിടുത്തെ രാഷ്ട്രപതി നിലയത്തില്‍ തണുപ്പുകാലം ചിലവഴിക്കുവാനായി എത്തിച്ചേരും.
PC- Bernard Gagnon
ജീവിക്കുവാനും ജോലി ചെയ്യുവാനും പറ്റിയ ഇടം
ഇന്ത്യയില്‍ ഏറ്റവും സൗകര്യപ്രദമായി ജീവിക്കുവാനും ജോലി ചെയ്യുവാനും പറ്റിയ ഇടങ്ങളിലൊന്നായാണ് ഹൈദരാബാദ് അറിയപ്പെടുന്നത്. മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ നഗരങ്ങളെയെല്ലാം അപേക്ഷിച്ച് ഏറ്റവും സുഖകരമായ നഗരം ഇതാണത്രെ. തെക്കേ ഇന്ത്യയുടെ ന്യൂ യോര്‍ക്ക് എന്നും ഹൈദരാബാദിന് വിളിപ്പേരുണ്ട്.