അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ ക്ഷേത്രമാണ് തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം. വാമനനേയും മഹാബലിയേയും ഒരേപോലെ ആരാധിക്കുന്ന ക്ഷേത്രം, വാമന പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം ഇങ്ങനെ എത്രയറിഞ്ഞാലും കൗതുകം മാറാത്ത വിശേഷണങ്ങള്‍ നിരവധിയുണ്ട് എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രത്തിനു സ്വന്തമായി. കേരളത്തിലെ ഓണാഘോഷങ്ങളുടെ കേന്ദ്ര സ്ഥാനമായ തൃക്കാക്കര ക്ഷേത്രം കേരളീയ വിശ്വാസങ്ങളില്‍ പ്രധാന സ്ഥാനം അലങ്കരിക്കുന്ന ഇടം കൂടിയാണ്.
ഓണക്കാലത്തും അല്ലാതെയും എന്നും എറണാകുളത്തെ ക്ഷേത്രത്തിൽ പ്രധാനിയാണ് തൃക്കാക്കര വാമനമൂർത്തിക്ഷേത്രം. മഹാബലി ആരാധിച്ചുവന്നിരുന്ന ശിവലിംഗം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ ചരിത്രത്തിന് ഓണക്കഥകളിലും വലിയ പങ്കുണ്ട്. ഇതാ തൃക്കാക്കര വാമനമൂർത്തിക്ഷേത്രത്തെ വിശദമായി പരിചയപ്പെടാം.
തൃക്കാക്കരയപ്പന്‍റെയും മഹാബലിയുടെയും ഐതിഹ്യം തന്നെയാണ് നമ്മുടെ ഓണത്തിന്‍റെയും കഥ. ജനക്ഷേമത്തില്‍ പേരുകേട്ട മഹാബലി പ്രഹ്ളാദന്‍റെ പേരക്കുട്ടിയായിരുന്നു. ജനങ്ങള്‍ക്കിടയില്‍ മാത്രമല്ല, ദേവന്മാര്‍ക്കിടയിലും മഹാബലി ഏറെ പ്രശസ്തമായിരുന്നു. ഇത് അവരെ അസൂയാലുക്കളാക്കി. ഇതിന് പ്രതിവിധി കാണുവാന്‍ ദേവന്മാര്‍ തീരുമാനിച്ചു. അവര്‍ ഇതിനായി സഹായം തേടിയതാവട്ടെ മഹാവിഷ്ണുവിന്‍റെയും, ഒടുവില്‍ മഹാബലി വിശ്വജിത്ത് യാഗം നടത്തുമ്പോള്‍ മഹാവിഷ്ണു വാമനനായി ഇവിടെ എത്തി. യാഗത്തിനിടെ എത്തിച്ചേര്‍ന്ന വാമനന് എന്തുവേണമെങ്കിലും നല്കാമെന്ന് മഹാബലി പറഞ്ഞു. വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു. ഇതിനു പിന്നിലെ ചതി മഹാബലിയുടെ ഗുരുവായ ശുക്രാചാര്യര്‍ക്ക് മനസ്സിലായി അദ്ദേഹം മഹാബലിയെ വിലക്കി. അതു വകവയ്ക്കാതെ മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാൻ വാമനന് അനുവാദം നൽകി. ഉടനേ വാമനന്‍ തന്‍റെ ഭീമാകാര രൂപം സ്വീകരിച്ച് തന്‍റെ കാല്‍പ്പാദം അളവുകോലാക്കി. ആദ്യ രണ്ടടിക്കു തന്നെ വാമനന്‍ ആകാശവും ഭൂമിയും അളന്നെടുത്തു. മൂന്നാമത്തെ അടിയ്ക്കായ സ്ഥലം തികയാതെ വന്നപ്പോള്‍ മഹാബലി തന്റെ ശിരസ്സ് വാമനന് കാണിച്ചു കൊടുക്കുകയും അദ്ദേഹത്തെ പാതാളത്തിലേക്ക് അയക്കുകയും ചെയ്തു. അതോടൊപ്പം അദ്ദേഹത്തെ സുതലം എന്ന ലോകത്തിന്റെ അധിപനാക്കുകയും വര്‍ഷത്തിലൊരിക്കല്‍ തിരുവോണ നാളില്‍ തന്‍റെ പ്രജകളെ കാണുവാനുള്ള അനുവാദം നല്കുകയും ചെയ്തു. ഓരോ തിരുവോണ നാളിലും മഹാബലി തന്‍റെ പ്രജകളെ കാണുവാനായി എത്തുന്നുണ്ടെന്നാണ് വിശ്വാസം.
PC:Ssriram mt
മഹാബലിയെ വാമനന്‍ ആനയിക്കുന്ന ഇടം
താന്‍ പാതാളത്തിലേത്ത് ചവിട്ടി താഴ്ത്തിയ മഹാബലിയെ വാമനന്‍ ഭൂമിയിലേക്ക് സ്വീകരിക്കുന്ന ഇടം കൂടിയാണിത്. തിരുവേണ നാളിലാണ് ക്ഷേത്രത്തില്‍ ഏറെ പ്രത്യേകതകളുള്ള ഈ ചടങ്ങ് നടക്കുന്നത്. അന്നേ ദിവസം വാമനന്‍ മഹാബലിയെ ക്ഷേത്രത്തിനു വലംവെച്ച് സ്വീകരിക്കും.
കപിലമഹര്‍ഷിയുമായി ബന്ധപ്പെട്ടും തൃക്കാക്കര ക്ഷേത്രത്തിന് ഐതിഹ്യമുണ്ട്. മഹാബലിയേക്കുറിച്ചും വാനമമെക്കുറിച്ചും ഈ പ്രദേശത്തിനുള്ള ബന്ധം അറിയാനിടയായ കപില മഹര്‍ഷി ഇവിടെയെത്തിയത്രെ. തുടര്‍ന്ന് ഇവിടുന്ന് മഹാവിഷ്ണുവിനെ അദ്ദേഹം തപസ്സു ചെയ്ത് പ്രീതിപ്പെടുത്തുകയും അദ്ദേഹത്തിന്‍റെ സാന്നിധ്യം ഇവിടെ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന്‍റെ ആവശ്യപ്രകാരം മഹാവിഷ്ണു ഇവിടെ കുടികൊള്ളുവാന്‍ തീരുമാനിച്ചത്രെ,
മഹാക്ഷേത്രമായ തൃക്കാക്കരയില്‍ വാമനക്ഷേത്രവും ശിവക്ഷേത്രവും ഒരുമിച്ചാണ് സ്ഥിതി ചെയ്യുന്നത്. ഇവയില്‍ അല്പം പഴക്കം കൂടുതല്‍ ശിവ ക്ഷേത്രത്തിനാണ്. മഹാബലി ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. . ഈ ശിവനെ വന്ദിച്ചശേഷം വേണം വാമനനെ വന്ദിയ്ക്കാനെന്നാണ് ക്ഷേത്രത്തിലെ ആചാരം. മഹാബലി ആരാധിച്ചിരുന്ന ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠയുള്ലത് എന്നാണ് വിശ്വാസം. മഹാബലിയ്ക്ക് മൂന്നടി മണ്ണ് ദാനം ചെയ്ത് അദ്ദേഹത്തെ അനുഗ്രഹിയ്ക്കുന്ന ഭാവമാണ് ഇവിടുത്തെ വിഷ്ണുവിനുള്ളത്.
തൃക്കാക്കര ക്ഷേത്രത്തിന് രണ്ട് ക്ഷേത്രക്കുളമാണുള്ളത്. ഇതിലൊന്നാണ് കപില തീര്‍ത്ഥം. ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തിയ കപില മഹര്‍ഷിയുടെ പേരിലുള്ല ഈ തീര്‍ത്ഥത്തില്‍ തന്ത്രിയ്ക്കും ശാന്തിക്കാർക്കും മാത്രമേ കുളിയ്ക്കാൻ അനുവാദമുള്ളൂ. വിശ്വാസികള്‍ക്കായി സമീപത്തു തന്നെ മറ്റൊരു ക്ഷേത്രക്കുളമുണ്ട്.
PC:Ssriram mt
ബ്രഹ്മരക്ഷസ്സിനു ശ്രീകോവില്‍
സാധാരണ ക്ഷേത്രങ്ങളില്‍ ബ്രഹ്മ രക്ഷസ്സിന് തറമാത്രം നിര്‍മ്മിക്കുമ്പോള്‍ തൃക്കാക്കരയില്‍ ബ്രഹ്മ രക്ഷസ്സിനായി ഒരു ശ്രീകോവില്‍ തന്നെ നിര്‍മ്മിച്ചിട്ടുണ്ട്. വാമന ക്ഷേത്രത്തില്‍ വടക്കു കിഴക്കേ മൂലയിലായാണ് ഈ ശ്രീകോവിലുള്ളത്. പണ്ട് താൻ ചെയ്യാത്ത തെറ്റിന് ശിക്ഷ കേട്ട ഇവിടുത്തെ ഒരുണ്ണി തൃക്കാക്കരയപ്പനെ ശപിച്ച് ആത്മഹത്യ ചെയ്തുവത്രെ. ക്ഷേത്രത്തെതന്നെ നാശത്തിലേക്കെത്തിക്കുവാന്‍ ഈ ശാപത്തിന് കഴിഞ്ഞു. പിന്നീട് കാലങ്ങള്‍ക്കു ശേഷം പഴയ പ്രതാപത്തിലേക്ക് ക്ഷേത്രം തിരികെ വന്നപ്പോള്‍ ഈ ബ്രഹ്മരക്ഷസ്സിനെ ഉപദേവനാക്കി കുടിയിരുത്തുകയായിരുന്നുവത്രെ.
കേരളത്തിലെ ഓണ സദ്യകളില്‍ ഏറ്റവും പ്രസിദ്ധമാണ് തൃക്കാക്കര ഓണസദ്യ. തന്‍റെ പ്രജകളെ തുല്യരായി കണ്ട മഹാബലിയുടെ ഓര്‍മ്മയില്‍ എല്ലാവര്‍ക്കും ജാതിമത ഭേതമന്യേ ഇവിടെ സദ്യയില്‍ പങ്കെടുക്കാം,
മഹാബലിയുടെ സിംഹാസന സ്ഥാനമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. ശിവക്ഷേത്രത്തിനു തൊട്ടുമുന്‍പിലായാണ്. മഹാബലിയുടെ സിംഹാസനസ്ഥാനം. ഒരു ആൽമരത്തിന്റെ ചുവട്ടിലാണ് മഹാബലിയുടെ സിംഹാസനം എന്ന പേരിൽ കസേര പണിതുവച്ചിരിയ്ക്കുന്നത്. നിത്യേന ഇവിടെ തിന് വിളക്കുവയ്പുണ്ട്.