സംസ്കാരങ്ങളും വൈവിധ്യങ്ങളും ഒരുപോലെ നിറഞ്ഞ നാട്..ഓരോ ദിവസവും കടന്നു പോകുവാൻ കഷ്ടപ്പെടുന്ന ഗ്രാമീണ ജീവിതങ്ങള്‍ ഒരു ഭാഗത്തും പാരമ്പര്യത്തെ ജീവനേക്കാൾ വിലയോടെ കരുതുന്ന ആളുകൾ മറുഭാഗത്തും ജീവിക്കുന്ന മണിപ്പൂർ പക്ഷേ, സഞ്ചാരികൾക്ക് സ്വർഗ്ഗമാണ്. വടക്കു കിഴക്കൻ ഇന്ത്യയുടെ ആഭരണം എന്നറിയപ്പെടുന്ന ഇവിടം കാടുകൾ കൊണ്ടു മൂടപ്പെട്ട നാടാണ്. കാലങ്ങൾകൊണ്ടു കെട്ടിപ്പടുത്ത സംസ്കാരം ഇന്നും ഒരുതരി പോലും വിട്ടുകൊടുക്കാതെ ജീവിക്കുന്ന മണിപ്പൂരിനെക്കുറിച്ചുള്ള വിശേഷങ്ങൾ അത്ഭുതപ്പെടുത്തുന്നവയാണ്. ഒഴുകി നടക്കുന്ന ലോകത്തിലെ ഏക ദേശീയോദ്യാനം മുതൽ പോളോ എന്ന അന്താരാഷ്ട്ര കളിയുടെ ജന്മദേശം വരെ ഈ നാടാണ് എന്നറിയുമ്പോഴാണ് മണിപ്പൂർ പിന്നെയും വിസ്മയമാകുന്നത്. മണിപ്പൂരിനെക്കുറിച്ച് അമ്പരപ്പിക്കുന്ന കാര്യങ്ങൾ നോക്കാം....
ഓമനപ്പേരുകളുടെ നാട്
മണിപ്പൂർ എന്നാൽ വടക്കു കിഴക്കൻ ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സ്ഥലമാണ്. ഇവിടുത്തെ ഏറ്രവും മനോഹരമായ ഗ്രാമങ്ങളും നാടുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ഒക്കെ സ്ഥിതി ചെയ്യുന്നത് മണിപ്പൂരിലാണ്. മണിപ്പൂർ എന്ന പേരു കൂടാതെ ധാരാളം ഓമനപ്പേരുകളും ഈ നാടിനുണ്ട്. കാങ്ലേയപാക്ക് എന്നും മീറ്റിവെയ്പാക്ക് എന്നും ഒക്കെയാണ് ഇവിടെയുള്ളവര്‍ സ്നേഹത്തോടെ തങ്ങളുടെ നാടിനെ വിശേഷിപ്പിക്കുന്നത്.
കിബുൾ ലംജാവോ ദേശീയോദ്യാനം
ലോകത്തിലെ തന്നെ ഏക ഒഴുകുന്ന ദേശീദോദ്യാനം എന്നറിയപ്പെടുന്നതാണ് കിബുൾ ലംജാവോ ദേശീയോദ്യാനം. ബിഷ്ണുപൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇത് 1977 ലാണ് നിലവിൽ വരുന്നത്. ഇതിന് 40 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണുള്ളത്. ഇംഫാലിൽ നിന്നും 53 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചതുപ്പു പ്രദേശമായ ഇവിടം വംശനാശ ഭീഷണി നേരിടുന്ന സാംഗായ് മാനുകളുടെ ഏക സ്വാഭാവീക വാസസ്ഥലം കൂടിയാണ്.
സാംഗായ് മാനുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലാണ് ഇതിനെ ദേശീയോദ്യാനമാക്കി മാറ്റിയത്. 1966 ൽ ഇതിനെ ഒരു സാങ്ച്വറിയായി പ്രഖ്യാപിച്ചു. പിന്നീട് 1977 ലാണ് ദേശീയോദ്യാനമാക്കി ഉയർത്തുന്നത്.
വിദ്യാഭ്യാസം
വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ മറ്റെല്ലാ നഗരങ്ങളെയുംകാൾ ഉന്നത നിലയിലാണ് മണിപ്പൂരുളളത്. ദേശീയ സാക്ഷരതാ നിരക്ക് 77 ശതമാനം മാത്രമുള്ളപ്പോൾ മണിപ്പൂരിലേത് 79.85 ശതമാനമാണുള്ളത്.
ഇമ കെയ്താല്‍
സ്ത്രീകളാല്‍ നടത്തപ്പെടുത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാര്ക്കെറ്റെന്നാണ് ഇവിടുത്തെ ഇമ കെയ്താല്‍ അറിയപ്പെടുന്നത്. അമ്മമാരുടെ മാര്‍ക്കെറ്റ് എന്നാണ് ഇമാ കെയ്താല്‍ എന്ന വാക്കിന്റെ അര്‍ത്ഥം. പൂര്‍ണാമായും സ്ത്രീകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഇത്തരത്തില്‍ ഒരു മാര്‍ക്കറ്റ് ഏഷ്യയില്‍ വേറെ ഇല്ല. പതിനാറാം നൂറ്റാണ്ട് മുതൽ നിലനിൽക്കുന്ന മാർക്കറ്റാണിത്. സ്ത്രീകള്‍ക്ക് വേണ്ടുന്ന സാധനങ്ങള്‍ മാത്രമല്ല ഇവിടെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത് എല്ലാത്തരം വസ്തുക്കളും ഇവിടെ വാങ്ങാന്‍ ലഭിക്കും. പക്ഷെ വില്‍ക്കുന്നത് സ്ത്രീകള്‍ മാത്രമായിരിക്കും.
ഹിന്ദി പടിക്കു പുറത്ത്
ഹിന്ദിയെ പടിക്കു പുറത്ത് നിർത്തിയിരിക്കുന്ന ഒരിടം കൂടിയാണ് മണിപ്പൂർ. ഇവിടെ ഹിന്ദി ഭാഷയിലുള്ള സിനിമകൾ റിലീസ് ചെയ്യില്ല എന്നു മാത്രമല്ല, ഹിന്ദിയിലുള്ള ടിവി ഷോകൾക്ക് വരെ ഇവിടെ വിലക്കുണ്ട്. ഇവിടുത്തെ ചില വിപ്ലവ കൂട്ടങ്ങളാണ് ഹിന്ദിക്ക് ഇവിടെ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
അകത്തു കടക്കണമെങ്കിൽ പണിപ്പെടും
മറ്റു വടക്കു കിഴക്കൻ സംസ്ഥാനങ്ങളെയുംപോലെ തന്നെ മണിപ്പൂരിൽ കടക്കണമെങ്കിൽ മുന്‍കൂട്ടിയുള്ള അനുമതികൾ ആവശ്യമാണ്. ഇന്നർ ലൈൻ പെർമിറ്റ് എന്നാണിത് അറിയപ്പെടുന്നത്. രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്നുള്ള സംസ്ഥാനങ്ങളും അവിടുത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ ഇത് അത്യാവശ്യമാണ്.
ഗോത്രവർഗ്ഗക്കാർ
വിവിധ തരത്തിലുള്ല ഗോത്രവര്‍ഗ്ഗക്കാരാണ് മണിപ്പൂരിന്റെ പ്രത്യേകത. ആചാരങ്ങളിലും സംസ്കാരങ്ങളിലും എന്തിന് സംസാരത്തിൽ വരെ വ്യത്യസ്തത കാത്തുസൂക്ഷിക്കുന്നവരാണ് ഇവിടുള്ളവർ. അതിൽ ഏറ്റവും പ്രധാന വിഭാഗം മെയ്തേയ് എന്നറിയപ്പെടുന്ന വിബാഗമാണ്. ആകെയുള്ള ജനസംഖ്യയുടെ 50 ശതമാനത്തിലധികവും ഈ വിഭാഗത്തിൽ പെടുന്നവരാണ്.
ശിലായുഗം മുതലേ
ശിലായുഗം മുതൽ തന്നെയുള്ള മനുഷ്യവാസത്തിന്റെ അടയാളങ്ങൾ കാണിക്കുന്ന നാടാണ് മണിപ്പൂർ. 30,000 ബിസിയിൽ തന്നെ ഇവിടെ മനുഷ്യവാസം ആരംഭിച്ചിരുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിന്റെ അടയാളങ്ങളുള്ള ഗുഹകളും മറ്റും ഇന്നും ഇവിടെ കാണാൻ സാധിക്കും.
മുള ഒഴിവാക്കി ഒരു പരിപാടിയില്ല
ഇന്ത്യയിൽ മുളയ്ക്ക് ആവശ്യത്തിലധികം പ്രാധാന്യം നല്കുന്ന നാടാണ് മണിപ്പൂർ. ഇന്ത്യയിൽ ആകെയുള്ള 126 തരം മുളകളിൽ 53 എണ്ണുവും ഇവിടെ കാണപ്പെടുന്നു. 10 ലക്ഷം ടണ്ണിലധികം മുളയാണ് ഓരോ വർഷവും ഇവിടെ ഉത്പാദിപ്പിക്കുന്നത്. കൂടാതെ, ഇവിടുത്തെ ഭക്ഷണ വിഭവങ്ങളിലും മുള ഒരു പ്രധാന ഘടകമാണ്.
അരിയിൽ നിന്നും ലഹരി
അരിയിൽ നിന്നും ഉണ്ടാക്കിയെടുക്കുന്ന ഒരു പ്രത്യേക ലഹരി പാനീയം ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. പ്രാദേശികമായി വീടുകളിൽ ഇത് നിർമ്മിക്കാറുണ്ട്.
ലോകത്തിലെ ഏറ്റവും പഴയ പോളോ ഗ്രൗണ്ട്
പോളോ കണ്ടുപിടിച്ച നാട്ടിൽ തന്നെയായിരിക്കുമല്ലോ അതിന്റെ കളിക്കളവും. ലോകത്തിലെ ഏറ്റവും പഴയ പോളോ ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നതും മണിപ്പൂരിലാണ്. ഇംഫാലിനു സമീപമാണ് ഇതുള്ളത്.
ഉരുക്കു വനിതയുടെ നാട്
എത്ര വിശേഷണങ്ങളുണ്ടെങ്കിലും മണിപ്പൂരിനെ അടയാളപ്പെടുത്തുവാൻ മറ്റൊരു വിശേഷണവും കൂടി വേണ്ടി വരും. ഇന്ത്യയുടെ ഉരുക്കു വനിതയെന്നറിയപ്പെടുന്ന ഇറോം ശർമ്മിളയുടെ നാടാണിത്. അവകാശങ്ങൾക്കുവേണ്ടി അതിജീവിച്ച സ്ത്രീയായ ഇറോം ചാനു ശർമ്മിള പട്ടാളത്തിന്റെ പ്രത്യേക അധികാര നിയമം(ആംഡ് ഫോഴ്സസ് സ്പെഷ്യൽ പവേഴ്സ്- ആക്ട് 1958[1]) പൂർണ്ണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 16 വർഷമായി സഹന സമരം നടത്തിയ ആളാണ്.