ജനുവരിയിലെ ഏറ്റവും വര്‍ണാഭമായ ആഘോഷങ്ങളില്‍ ഒന്നാണ് ഗുജറാത്തിലെ അന്താരാഷ്‌ട്ര പട്ടംപറത്തൽ ഉത്സവം. 1989 മുതൽ എല്ലാ വർഷവും ആഘോഷിക്കുന്ന ഇത് ഉത്തരായന്‍ അല്ലെങ്കില്‍ മകരസംക്രാന്തിയുടെ ഭാമായാണ് നടത്തുന്നത്. ശീതകാലത്തിന്റെ വിടവാങ്ങള്‍ ആഘോഷമെന്നും ഇതിനെ വിശേഷിപ്പിക്കാം.
ഗുജറാത്തിലെ പല നഗരങ്ങളിലും ഇത് ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും, അഹമ്മദാബാദിലെ പട്ടം പറത്തൽ ഉത്സവം കുറച്ചു വ്യത്യസ്തവും ലോകപ്രസിദ്ധവുമാണ്. അഹമ്മദാബാദ് കൈറ്റ് ഫെസ്റ്റിവലിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം
പട്ടംപറത്തല്‍ ചരിത്രമിങ്ങനെ
കൃത്യമായി പറയുകയാണെങ്കില്‍ പട്ടം പറത്തൽ പാരമ്പര്യം എങ്ങനെ, എപ്പോൾ തുടങ്ങി എന്നത് ഇപ്പോഴും അവ്യക്തമാണ്. ചില രേഖകള്‍ അനുസരിച്ച് പേർഷ്യയിൽ നിന്ന് എത്തിയ മുസ്ലീം വ്യാപാരികളാണ് അവ പരിചയപ്പെടുത്തിയതെന്നും അതേ സമയം ചൈനീസ് വ്യാപാരികളും തീർത്ഥാടകരും ടിബറ്റിൽ നിന്നുള്ള ഈ പാരമ്പര്യം ഇന്ത്യയിലേക്ക് കൊണ്ടുവരികയായിരുന്നു എന്നും പറയപ്പെടുന്നു. കൊണ്ടുവന്നു. എന്നിരുന്നാലും, ഈ സമ്പ്രദായം ഇന്ത്യയിൽ വളരെ മുമ്പുതന്നെ നിലവിലുണ്ടായിരുന്നുവെന്ന് ഇവിടുത്തെ പല നാടോടിക്കഥകളും ഐതിഹ്യങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഗാഢനിദ്രയിലായ ദൈവങ്ങളെ ഉണര്‍ത്താന്‍
ഗുജറാത്തില്‍ ഹൈന്ദവരുടെ ഇടയില്‍ പ്രചാരത്തിലുള്ള ഒരു വിശ്വാസം അനുസരിച്ച് ഉറങ്ങുന്ന ദൈവങ്ങളെ ഉണര്‍ത്താനാണത്രെ ആകാശത്തേയ്ക്ക് പട്ടം പറപ്പിക്കുന്നത്.
പണ്ട് പണക്കാര്‍ക്കും രാജകുടുംബങ്ങള്‍ക്കുമിടയില്‍ മാത്രമായിരുന്നു ഇത് പ്രസിദ്ധമായിരുന്നതെങ്കിലും പിന്നീടത് സാധാരണക്കാരുടെ ഇടയിലും പ്രശസ്തമാവുകയായിരുന്നു.