കേരളത്തിന്‍റെ ഇന്നലെകളുടെ ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നവയാണ് ഇവിടുത്തെ പൗരാണികമായ ക്ഷേത്രങ്ങള്‍. കാലത്തിന്‍റെ മുന്നോട്ടുപോക്കില്‍ മറന്നുകൊണ്ടിരിക്കുന്ന ഭൂതകാലത്തെ പരിചയപ്പെടുവാനും വിശ്വാസങ്ങളുടെയും ഐതിഹ്യങ്ങളുടെയും കഥകളിലേക്ക് ചെന്നിറങ്ങുവാനും ക്ഷേത്രങ്ങള്‍ സഹായിക്കുന്നു. അത്തരത്തില്‍ ഒന്നാണ് തൃശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കരയ്ക്ക് സമീപത്തുള്ള ഇരുനിലംകോട് ക്ഷേത്രം. കേരളത്തില്‍ അപൂര്‍വ്വമായി കാണുന്ന ഗുഹാക്ഷേത്രങ്ങളിലന്നു കൂടിയാണിത്.
എങ്ങനെ വന്നുവെന്നോ ആര് പ്രതിഷ്ഠ നടത്തിയെന്നോ ഒന്നും ഈ ക്ഷേത്രത്തെക്കുറിച്ച് ആർക്കുമറിയില്ല. അനിചാരിതമായി ഇവിടെയുള്ളവര്‍ ഈ ക്ഷേത്രം കണ്ടെത്തിയെന്നാണ് പറയപ്പെടുന്നത്. വിശ്വാസികൾ നേരിട്ടു പൂജ നടത്തുന്ന ഈ ക്ഷേത്രത്തിന് വേറെയും കുറേ പ്രത്യേകതകളുണ്ട്.
ഇരുനിലംകോട് ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ ചരിത്രം, പ്രത്യേകതകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം.
ഇരുനിലംകോട് ക്ഷേത്രം
തൃശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കര പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഇരുനിലംകോട് ക്ഷേത്രം ചരിത്രപരമായും വിശ്വാസപരമായും ഏറെ പ്രത്യേകതകള്‍ ഉള്ള ക്ഷേത്രമാണ്. ഗുഹാക്ഷേത്രങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ക്ഷേത്രം എട്ട്-ഒന്‍പത് നൂറ്റാണ്ടുകളിലായാണ് നിര്‍മ്മിക്കപ്പെട്ടത് എന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍ ഇതിന്‍റെ വസ്തതകള്‍ കൃത്യമായി ലഭ്യമല്ല. എന്നാല്‍ എല്ലാ അര്‍ത്ഥത്തിലും ഈ ക്ഷേത്രം സവിശേഷത നിറഞ്ഞതാണ്.
ഗുഹയ്ക്കുള്ളില്‍
മെയിൻ റോഡിനോട് ചേർന്നാണ് ക്ഷേത്രമുള്ളത്. ഒരു ചെറിയ കുന്നിന്‍റെ താഴത്തെ അറ്റത്തുള്ള പാറയില്‍ ഒരു ഗുഹയ്ക്കുള്ളില്‍ ആണ് വിഗ്രഹം കൊത്തിയെടുത്തിരിക്കുന്നത്. ഈ കുന്ന് 100 ഏക്കറിലധികം വിസ്തൃതിയിൽ ഉറച്ച പാറകളാൽ പരന്നുകിടക്കുന്നു. സ്വയംഭൂ വിഗ്രഹമാണ് ഇവിടെയുള്ളത്. പാറയില്‍ രൂപപ്പെട്ടു വന്നതായതിനാല്‍ പ്രധാനമൂര്‍ത്തി ആരാണെന്ന് അത്ര വ്യക്തമല്ല. ത്രിമൂര്‍ത്തി സാന്നിധ്യമാണെന്നു വിശ്വസിക്കുന്നുണ്ടെങ്കിലും ശിവനാണ് പ്രാധാന്യം.
വേദമന്ത്രങ്ങൾ അനുഗ്രഹങ്ങളായി മാറുമ്പോൾ, കാരുണ്യം വർഷിക്കുന്ന വെട്ടിക്കാവ് ഭഗവതി
ദക്ഷിണമൂര്‍ത്തി
പ്രതിഷ്ഠയുടെ രൂപം വ്യക്തമല്ലെങ്കിലും പല കാരണങ്ങളാലും ഇത് ദക്ഷിണാമൂര്‍ത്തി ആണെന്നാണ് വിശ്വസിച്ച് പോരുന്നത്. അക്ഷമാല, ഡമരു, ദണ്ഡ്, പരശ് എന്നിവ ധരിച്ച രൂപമാണ് ഇവിടുത്തെ ദക്ഷിണാമൂര്‍ത്തിയുടേത്. ഒരു കാൽ മറ്റൊന്നിൽ കയറ്റി, തല അല്പം ഉയർത്തി, ശരീരം പുറകിലേക്ക് ചാഞ്ഞ്, ഒരു പീഠത്തില്‍ ഇരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. നാല് കൈകളും പരമ്പരാഗത ചിഹ്നങ്ങൾ കാണാം. ശിരസ്സിൽ തിളങ്ങുന്ന വെള്ളിക്കിരീടം ഭഗവാന്റെ സൗന്ദര്യം വർധിപ്പിക്കുന്നു. കഴിഞ്ഞ നൂറുകകണക്കിന് വര്‍ഷമായി ക്ഷേത്രം ഇവിടെയുണ്ടായിരുന്നുവെങ്കിലും അജ്ഞാതമായി നിലകൊള്ളുകയായിരുന്നു. ഏകദേശം 300 വർഷങ്ങൾക്ക് മുമ്പ് ചില ഗ്രാമീണർ ഇത് ആകസ്മികമായി കണ്ടെത്തിയെന്നാണ് ചരിത്രം പറയുന്നത്.
നേരിട്ടുള്ള പൂജ
പഴയകാലത്ത് ക്ഷേത്രത്തില്‍ പ്രത്യേകം പൂജാരി ഉണ്ടായിരുന്നില്ല. ആളുകള്‍ തന്നെ നേരിട്ട് പൂജകള്‍ നടത്തുകയും അര്‍ച്ചനകള്‍ നേദിക്കുകയും ചെയ്യുകയായിരുന്നു പതിവ്. ജാതിമത ഭേദമന്യേ ആളുകൾക്ക് ക്ഷേത്രത്തിൽ പ്രവേശിച്ച് സ്വയം പൂജ നടത്താം. കേരളത്തിലെ ക്ഷേത്രപ്രവേശന വിളംബരത്തിനു മുമ്പുതന്നെ, മതസൗഹാർദത്തിന്റെ കാര്യത്തില്‍ ഇവിടം പ്രസിദ്ധമായിരുന്നു. ചേമ്പ്, ചേന, കിഴങ്ങ് തുടങ്ങി പ്രദേശത്ത് വിളയുന്ന എന്തും ക്ഷേത്തില്‍ നേദിക്കുന്ന ഒരു പതിവും ഇവിടെ നിലനിന്നു പോരുന്നുണ്ട്. വയറുവേദനയുണ്ടായാൽ മരം കൊണ്ടോ മണ്ണുകൊണ്ടോ ഉള്ള ആമ, മത്സ്യം, തേൾ, പഴുതാര എന്നിവ നിർമ്മിച്ച് ഇവിടെ സമർപ്പിച്ചാൽ രോഗം മാറുമെന്നും വിശ്വാസമുണ്ട്.
മനസ്സറിഞ്ഞ് പ്രാര്‍ത്ഥിക്കാം, ഫലം സര്‍വ്വൈശ്വര്യം, പോകാം കൊല്ലൂർ മൂകാംബിക സന്നിധിയിൽ
'പൂമൂടൽ' വഴിപാട്
ഇവിടെ നടക്കുന്ന വഴിപാടുകളും ഭക്തർക്കിടയിൽ വളരെ പ്രസിദ്ധമാണ്. 'പൂമൂടൽ' (ദേവനെ പൂക്കളാൽ മൂടുന്നത്) അതിലൊന്നാണ്. ദൈനംദിന ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളിൽ നിന്നും ഒരു വ്യക്തിയെ സംരക്ഷിക്കുവാനുള്ള വഴിപാടാണിത്. ക്ഷേത്രത്തിലെ പ്രധാന ഉത്സവം സ്കന്ദഷഷ്ടിയാണ്. തുലാമാസത്തിലെ വെളുത്ത ഷഷ്ഠിയാണ് ഇവിടെ ആഘോഷിക്കുന്നത്. പത്തു ദേശങ്ങളില്‍ നിന്നുള്ള് കാവടികള്‍ സാധാരണ പങ്കെടുക്കും. സുബ്രഹ്മണ്യൻ, ഗണപതി, ഭഗവതി എന്നീ ഉപദേവതകളാണ് ഇവിടെയുള്ളത്. പ്രധാനവിഗ്രഹത്തിനു പിന്നിലായി ശിവഭൂതഗണത്തിന്റെ ഒരു നിരതന്നെ മനോഹരമായ കല്ലില്‍ കൊത്തിയ ശില്പങ്ങളുടെ രൂപത്തില്‍ കാണാം.
എത്തിച്ചേരുവാന്‍
വടക്കാഞ്ചേരി-ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ മുള്ളൂര്‍ക്കരയില്‍ ഇറങ്ങി അവിടെ നിന്നും 2 കിലോമീറ്റര്‍ ദൂരം പോകണം. ചിത്രങ്ങള്‍ക്ക് കടപ്പാട്: Irunilamkode Temple