മൃതിയടഞ്ഞ ആത്മാക്കള്‍ ജന്മനിയോഗം ബാക്കിവെച്ച് കര്‍മ്മഫലം തേടിപോകുന്ന ഇടം... മോക്ഷഭാഗ്യം നേടുവാനായി, തങ്ങളുടെ മരിച്ചവരെ യാത്രയയക്കുവാനായി ആളുകള്‍ എത്തുന്നിടം... ഇത് ഐവര്‍മഠം. കാശിക്കു തുല്യമായി കരുതിപ്പോരുന്ന, കാശി കഴിഞ്ഞാല്‍ ഏറ്റവുമധികം ശവസംസ്കാര ചടങ്ങുകള്‍ നടക്കുന്ന പുണ്യഭൂമി.
തൃശൂര്‍ ജില്ലയില്‍ തിരുവില്വാമലയില്‍ നിളായുടെ തീരത്തുള്ള ഐവര്‍മഠം പുരാണങ്ങളോടും വിശ്വാസങ്ങളോടും ചേര്‍ന്നുകിടക്കുന്ന ഇടമാണ്. മഹാഭാരതയുദ്ധം കഴിഞ്ഞ് ശത്രുപക്ഷത്തുണ്ടായിരുന്നവരെ കൊന്നൊടുക്കിയ കുറ്റബോധം താങ്ങാനാവാതെ പഞ്ചപാണ്ഡവന്മാര്‍ കൃഷ്ണസന്നിധിയിലെത്തി. പാപപരിഹാരത്തിനായി കൃഷ്ണന്‍റെ ഉപദേശപ്രകാരം അവര് ദക്ഷിണഭാരതത്തിലേക്ക് പ്രാശ്ചിത്ത പ്രവര്‍ത്തികള്‍ക്കായി വന്നു. ദക്ഷിണഗംഗാ എന്നറിയപ്പെടുന്ന നിളാ നദിയിലെത്തി അവിടെ തീരത്തുവെച്ച് ബലിതര്‍പ്പണം നടത്തി തങ്ങള്‍ ചെയ്തുപോയ പാപങ്ങളില്‍ നിന്നും മോചനം നേടിയെന്നാണ് വിശ്വാസം. അന്ന് ആ ബലിതര്‍പ്പണം അനുഷ്ഠിച്ച ഇടമാണ് ഇന്നത്തെ ഭാരതഖണ്ഡം എന്ന ഐവര്‍മഠം കടവ്... ആയിരക്കണക്കിന് വിശ്വാസികള്‍ കര്‍ക്കിടക ബലിതര്‍പ്പണത്തിനായി എത്തുന്ന അതേ പുണ്യഭൂമി തന്നെ. പാണ്ഡവരും ശ്രീകൃഷ്ണനും സ്വര്‍ഗ്ഗാരോഹണം നടത്തിയ ഇടമെന്നും ഇവിടം വിശ്വസിക്കപ്പെടുന്നു.
ഐവര്‍മഠം ശ്രീകൃഷ്ണ ക്ഷേത്രവും ഇവിടുത്തെ വിശ്വാസങ്ങളില്‍ മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത ഇടംതന്നെയാണ്. ബലിയിട്ട ശേഷം പാണ്ഡവര്‍ അഞ്ചുപേരും കൂടി ഇവിടെയൊരു ക്ഷേത്രം നിര്‍മ്മിച്ചുവെന്നും അതില്‍ തങ്ങള്‍ ആരാധിച്ചുപോന്നിരുന്ന ശ്രീകൃഷ്ണ വിഗ്രഹം ഇവിടെ പ്രതിഷ്ഠിച്ചു എന്നുമാണ് വിശ്വാസങ്ങള്‍ പറയുന്നത്. അഞ്ചുപേര്‍ അഥവാ ഐവര്‍ ചേര്‍ന്നു പ്രതിഷ്ഠ നടത്തിയ ഇടം അങ്ങനെ ഐവര്‍മഠം ആയത്രെ. ക്ഷേത്രം സ്ഥാപിച്ച ശേഷം പണ്ഡവര്‍ കോതക്കുറിശ്ശി, സോമേശ്വരം ക്ഷേത്രങ്ങളിലും പ്രതിഷ്ഠ നടത്തിയെന്നും വില്വാദ്രിനാഥനെയും തൊഴുത് പുനർജനി നൂഴൽ നടത്തി മോക്ഷഭാഗ്യം നേടി മടങ്ങിയെന്നും വിശ്വാസം. ഓരോ ദിവസവും നൂറുകണക്കിന് ബലിതര്‍പ്പണങ്ങളാണ് ഇവിടെ നടക്കുന്നത്.
കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിനൊരുങ്ങി ക്ഷേത്രങ്ങള്‍, 28ന് പുലര്‍ച്ചെ രണ്ട് മണിയോടെ ചടങ്ങുകള്‍
ബന്ധങ്ങളുടെയും കര്‍മ്മങ്ങളുടെയും ബന്ധനമില്ലാതെ ആത്മാക്കള്‍ സ്വസ്ഥമായി ഉറങ്ങുന്ന ഐവര്‍മഠം ഇന്നൊരു പൊതുശ്മശാനമാണ്. നൂറ്റാണ്ടുകളായുള്ള വിശ്വാസങ്ങളും ആചാരങ്ങളും മുറുകെപ്പിടിച്ച് മരിച്ചവരെ സ്വര്‍ഗ്ഗത്തിലേക്ക് അയക്കുന്ന ഭൂമി. ഒരേ സമയം നൂറ് മൃതദേഹങ്ങള്‍ സംസ്കരിക്കുവാനുളള സൗകര്യം ഭാരതപ്പുഴയുടെ തീരത്ത് ഇവിടെ ഒരുക്കിയിട്ടുണ്ട്.